
അബുദാബിയിൽ വന്നതിനു ശേഷം ശശി ദൂരയാത്രകളൊന്നും നടത്തിയിട്ടില്ല; അന്ത്രുമാനെ കാണാൻ ഒരിക്കൽ ഷാർജയിൽ പോയതൊഴിച്ചാൽ. പത്തുവർഷം മുൻപത്തെ ആ പഴനിയാത്രയായിരുന്നൂ.. കേരളം വിട്ടുള്ള ആദ്യയാത്ര.
യാത്ര പുറപ്പെടുന്നതിനു മുമ്പ് അയല്‍വാസിയും, പഴനിമലയിലെ നിത്യസന്ദർശകനുമായ ചാത്തു (ഈയാൾ പാലേരി മാണിക്യം കഥയിലെ ചന്തമ്മന്റെ ശിഷ്യനായിരുന്നെന്ന് പറയപ്പെടുന്നു.) ശശിയെ ഉപദേശിച്ചു.
"മോനേ ശശീ... ഞ്ഞി ആടത്തെ കച്ചോടക്കാരെ തട്ടിപ്പിലൊന്നും പെട്ട് പോയേക്കറേ. ചെരിപ്പ് ഇവ്ട വെച്ചോളീ എന്നെല്ലം പറഞ്ഞ് ഓലു ഇങ്ങളെ വിളിക്കും. അതോല സാധനം വാങ്ങിപ്പിക്കാനുള്ള സൂത്തറാ.."
താനങ്ങനെയൊന്നും പറ്റിക്കപ്പെടില്ലെന്ന് ചാത്ത്വേട്ടനു ഉറപ്പ് കൊടുത്ത് ശശിയും കുടുംബവും ഇറങ്ങി. അവരെ യാത്രയയക്കാൻ അന്ത്രുമാനും എത്തിയിരുന്നു. ആദ്യമായാണു ശശി അന്ത്രുമാനില്ലാതെ ഒരു ദൂരയാത്ര പോകുന്നത്.
ശശിയും, അച്ഛനും, അമ്മയും അങ്ങനെ വടകരനിന്നും ട്രെയിനിൽ പാലക്കാട്ടെത്തുകയും, അവിടെ നിന്നും ബസ്സിൽ പഴനിയിൽ വന്നിറങ്ങുകയും ചെയ്തു.
ബസ്സ്റ്റാന്റിൽ നിന്നു നോക്കിയാൽ ദൂരെയായി പഴനിമല കാണാം. മലയുടെ ഭംഗി ആസ്വദിച്ചു നിന്ന ശശിയെയും കുടുംബത്തെയും കുറെ കുതിരവണ്ടിക്കാർ വളഞ്ഞു. അവരോരോരുത്തരും ശശിയുടെ കൈപിടിച്ച് വലിച്ച് തങ്ങളുടെ വണ്ടിയിലേക്ക് ക്ഷണിച്ചു.
ആ കൈകൾ തട്ടിമാറ്റി ശശി മലയെ ലക്ഷ്യമാക്കി നടന്നു. പിന്നാലെ അച്ഛനും അമ്മയും.
അൽപദൂരം മുന്നോട്ട് നടന്നപ്പോൾ പിറകിൽ നിന്നും ആരോ തോണ്ടുന്നതറിഞ്ഞ് ശശി തിരിഞ്ഞു നോക്കി. ഒരു വണ്ടിക്കാരൻ അവരെ വിടാനുള്ള ഭാവമില്ല.
"അണ്ണാ ത്രീ റുപ്പീസ് തന്നാൽ മലയുടെ അടിയിൽ വരെ കൊണ്ടു വിടാം.." അയാൾ കെഞ്ചി.
അതുകൊള്ളാമെന്ന് ശശിക്കും തോന്നി. മലയുടെ അടുത്തെത്താൻ രണ്ടു കിലോമീറ്റെറെങ്കിലുമുണ്ട്. മൂന്നുരൂപക്ക് അത്രയും ദൂരം; അയാൾ രണ്ടാമതൊന്നാലോചിക്കാതെ കുതിരവണ്ടിയിൽ ചാടിക്കയറി. പിന്നാലെ അച്ഛനും അമ്മയും.
വണ്ടി നീങ്ങിത്തുടങ്ങി..
ശശി ആദ്യമായാണു കുതിരവണ്ടിയിൽ യാത്ര ചെയ്യുന്നത്. കുതിരയുടെ കഴുത്തിൽ കെട്ടിയ മണിയുടെ കിലുക്കത്തോടൊപ്പം അതിന്റെ കുളമ്പടി ശബ്ദവും ചേർന്ന ആ സുഖത്തിൽ വഴിയിലെ കുതിരച്ചാണകത്തിന്റെ മണം ഒരു പ്രശ്നമായിത്തോന്നിയതേയില്ല.
മുമ്പൊരിക്കൽ അവധിക്ക് നാട്ടിലെത്തിയ ഒരു പട്ടാളക്കാരനെ തന്റെ ജീപ്പിൽ വീട്ടിൽ കൊണ്ടുവിട്ട സംഭവം ശശിക്കോർമ്മ വന്നു.
വീട്ടിലിറക്കിയശേഷം പട്ടാളക്കാരൻ ചോദിച്ചു.
"ഏത്രയായി?"
"ഇങ്ങളെ ഇഷ്ടം പോലെ തന്നേക്ക്"
"അതല്ല.. നീ പറ.."
"ഞാനെന്ത് പറയാനാ ഇങ്ങളെ ഇഷ്ടം."
"ശരി ഞാനൊരു സെവെന്റി ഫൈവ് റുപ്പീസ് തരാം"
"അയ്യോ.. അത് തീരെ കൊറഞ്ഞ് പോയി. ഒരു ഫോർടി ഫയ്‌വെങ്കിലും വേണം."
ഈ അമളി ശശി അന്ത്രുമാനോടല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ല.
അതുപോലെ ഈ വണ്ടിക്കാരനു ത്രീ റുപീസ് എത്രയാണെന്നു അറിയാതെ വരുമോ? "ഏയ്.."
ഏതാണ്ട് പകുതി ദൂരം പോയതേയുള്ളൂ. വണ്ടി ഒരു കടയോട് ചേർന്ന് നിർത്തി.
ഇതെന്താ ഇവിടെ നിർത്തിയതെന്ന് ശശി അന്തം വിടുമ്പോളേക്കും കടക്കാരൻ പുറത്തേക്ക് ഇറങ്ങിവന്നു.
"സാറേ ചെരിപ്പ് ഇവിടെ വെച്ചിട്ട് പോകാം.. വാങ്കോ.. വാങ്കോ.."
ചെരിപ്പെന്നു കേട്ടതും ശശിക്ക് തലയിൽ ഒരടി കിട്ടിയപോലെ.
കടക്കാരൻ ശശിയുടെ കൈപിടിച്ച് താഴോട്ട് ഇറങ്ങാൻ ക്ഷണിച്ചു
"നിങ്ങൾ പുണ്യം ചെയ്തവരാ. ഇന്നിവിടെ ഒരു വിശേഷപ്പെട്ട അഭിഷേകം നടക്കുന്നുണ്ട്."
അതിനു വേണ്ടി ഭക്തർ സമർപ്പിക്കേണ്ടതായ സാധനങ്ങളുടെ ഒരു ലിസ്റ്റും അയാൾ വായിച്ചു കേൾപ്പിച്ചു.
ശശി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കവേ കടക്കാരൻ സാധനങ്ങളോരോന്നായി സഞ്ചിയിൽ നിറച്ചു തുടങ്ങി.
നിറഞ്ഞ ചിരിയുമായി കുതിരവണ്ടിക്കാരൻ ശശിയെ നോക്കി.
"എന്റെ ചാത്ത്വേട്ടാ... ഈ കുതിരവണ്ടീന്റെ കാര്യം ഇങ്ങളു പറഞ്ഞില്ലല്ലോ.." ശശിക്ക് കരച്ചിൽ വന്നു.
