Wednesday, October 7, 2009

ശശിയുടെ പഴനിയാത്ര



അബുദാബിയിൽ വന്നതിനു ശേഷം ശശി ദൂരയാത്രകളൊന്നും നടത്തിയിട്ടില്ല; അന്ത്രുമാനെ കാണാൻ ഒരിക്കൽ ഷാർജയിൽ പോയതൊഴിച്ചാൽ. പത്തുവർഷം മുൻപത്തെ ആ പഴനിയാത്രയായിരുന്നൂ.. കേരളം വിട്ടുള്ള ആദ്യയാത്ര.
യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ അയല്‍വാസിയും, പഴനിമലയിലെ നിത്യസന്ദർശകനുമായ ചാത്തു (ഈയാൾ പാലേരി മാണിക്യം കഥയിലെ ചന്തമ്മന്റെ ശിഷ്യനായിരുന്നെന്ന് പറയപ്പെടുന്നു.) ശശിയെ ഉപദേശിച്ചു.
"മോനേ ശശീ... ഞ്ഞി ആടത്തെ കച്ചോടക്കാരെ തട്ടിപ്പിലൊന്നും പെട്ട്‌ പോയേക്കറേ. ചെരിപ്പ്‌ ഇവ്ട വെച്ചോളീ എന്നെല്ലം പറഞ്ഞ്‌ ഓലു ഇങ്ങളെ വിളിക്കും. അതോല സാധനം വാങ്ങിപ്പിക്കാനുള്ള സൂത്തറാ.."
താനങ്ങനെയൊന്നും പറ്റിക്കപ്പെടില്ലെന്ന് ചാത്ത്വേട്ടനു ഉറപ്പ്‌ കൊടുത്ത്‌ ശശിയും കുടുംബവും ഇറങ്ങി. അവരെ യാത്രയയക്കാൻ അന്ത്രുമാനും എത്തിയിരുന്നു. ആദ്യമായാണു ശശി അന്ത്രുമാനില്ലാതെ ഒരു ദൂരയാത്ര പോകുന്നത്‌.
ശശിയും, അച്ഛനും, അമ്മയും അങ്ങനെ വടകരനിന്നും ട്രെയിനിൽ പാലക്കാട്ടെത്തുകയും, അവിടെ നിന്നും ബസ്സിൽ പഴനിയിൽ വന്നിറങ്ങുകയും ചെയ്തു.
ബസ്സ്റ്റാന്റിൽ നിന്നു നോക്കിയാൽ ദൂരെയായി പഴനിമല കാണാം. മലയുടെ ഭംഗി ആസ്വദിച്ചു നിന്ന ശശിയെയും കുടുംബത്തെയും കുറെ കുതിരവണ്ടിക്കാർ വളഞ്ഞു. അവരോരോരുത്തരും ശശിയുടെ കൈപിടിച്ച്‌ വലിച്ച്‌ തങ്ങളുടെ വണ്ടിയിലേക്ക്‌ ക്ഷണിച്ചു.
ആ കൈകൾ തട്ടിമാറ്റി ശശി മലയെ ലക്ഷ്യമാക്കി നടന്നു. പിന്നാലെ അച്ഛനും അമ്മയും.
അൽപദൂരം മുന്നോട്ട്‌ നടന്നപ്പോൾ പിറകിൽ നിന്നും ആരോ തോണ്ടുന്നതറിഞ്ഞ്‌ ശശി തിരിഞ്ഞു നോക്കി. ഒരു വണ്ടിക്കാരൻ അവരെ വിടാനുള്ള ഭാവമില്ല.
"അണ്ണാ ത്രീ റുപ്പീസ്‌ തന്നാൽ മലയുടെ അടിയിൽ വരെ കൊണ്ടു വിടാം.." അയാൾ കെഞ്ചി.
അതുകൊള്ളാമെന്ന് ശശിക്കും തോന്നി. മലയുടെ അടുത്തെത്താൻ രണ്ടു കിലോമീറ്റെറെങ്കിലുമുണ്ട്‌. മൂന്നുരൂപക്ക്‌ അത്രയും ദൂരം; അയാൾ രണ്ടാമതൊന്നാലോചിക്കാതെ കുതിരവണ്ടിയിൽ ചാടിക്കയറി. പിന്നാലെ അച്ഛനും അമ്മയും.
വണ്ടി നീങ്ങിത്തുടങ്ങി..
ശശി ആദ്യമായാണു കുതിരവണ്ടിയിൽ യാത്ര ചെയ്യുന്നത്‌. കുതിരയുടെ കഴുത്തിൽ കെട്ടിയ മണിയുടെ കിലുക്കത്തോടൊപ്പം അതിന്റെ കുളമ്പടി ശബ്ദവും ചേർന്ന ആ സുഖത്തിൽ വഴിയിലെ കുതിരച്ചാണകത്തിന്റെ മണം ഒരു പ്രശ്നമായിത്തോന്നിയതേയില്ല.
മുമ്പൊരിക്കൽ അവധിക്ക്‌ നാട്ടിലെത്തിയ ഒരു പട്ടാളക്കാരനെ തന്റെ ജീപ്പിൽ വീട്ടിൽ കൊണ്ടുവിട്ട സംഭവം ശശിക്കോർമ്മ വന്നു.
വീട്ടിലിറക്കിയശേഷം പട്ടാളക്കാരൻ ചോദിച്ചു.
"ഏത്രയായി?"
"ഇങ്ങളെ ഇഷ്ടം പോലെ തന്നേക്ക്‌"
"അതല്ല.. നീ പറ.."
"ഞാനെന്ത്‌ പറയാനാ ഇങ്ങളെ ഇഷ്ടം."
"ശരി ഞാനൊരു സെവെന്റി ഫൈവ്‌ റുപ്പീസ്‌ തരാം"
"അയ്യോ.. അത്‌ തീരെ കൊറഞ്ഞ്‌ പോയി. ഒരു ഫോർടി ഫയ്‌വെങ്കിലും വേണം."
ഈ അമളി ശശി അന്ത്രുമാനോടല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ല.
അതുപോലെ ഈ വണ്ടിക്കാരനു ത്രീ റുപീസ്‌ എത്രയാണെന്നു അറിയാതെ വരുമോ? "ഏയ്‌.."
ഏതാണ്ട്‌ പകുതി ദൂരം പോയതേയുള്ളൂ. വണ്ടി ഒരു കടയോട്‌ ചേർന്ന് നിർത്തി.
ഇതെന്താ ഇവിടെ നിർത്തിയതെന്ന് ശശി അന്തം വിടുമ്പോളേക്കും കടക്കാരൻ പുറത്തേക്ക്‌ ഇറങ്ങിവന്നു.
"സാറേ ചെരിപ്പ്‌ ഇവിടെ വെച്ചിട്ട്‌ പോകാം.. വാങ്കോ.. വാങ്കോ.."
ചെരിപ്പെന്നു കേട്ടതും ശശിക്ക്‌ തലയിൽ ഒരടി കിട്ടിയപോലെ.
കടക്കാരൻ ശശിയുടെ കൈപിടിച്ച്‌ താഴോട്ട്‌ ഇറങ്ങാൻ ക്ഷണിച്ചു
"നിങ്ങൾ പുണ്യം ചെയ്തവരാ. ഇന്നിവിടെ ഒരു വിശേഷപ്പെട്ട അഭിഷേകം നടക്കുന്നുണ്ട്‌."
അതിനു വേണ്ടി ഭക്തർ സമർപ്പിക്കേണ്ടതായ സാധനങ്ങളുടെ ഒരു ലിസ്റ്റും അയാൾ വായിച്ചു കേൾപ്പിച്ചു.
ശശി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കവേ കടക്കാരൻ സാധനങ്ങളോരോന്നായി സഞ്ചിയിൽ നിറച്ചു തുടങ്ങി.
നിറഞ്ഞ ചിരിയുമായി കുതിരവണ്ടിക്കാരൻ ശശിയെ നോക്കി.
"എന്റെ ചാത്ത്വേട്ടാ... ഈ കുതിരവണ്ടീന്റെ കാര്യം ഇങ്ങളു പറഞ്ഞില്ലല്ലോ.." ശശിക്ക്‌ കരച്ചിൽ വന്നു.

Saturday, September 26, 2009

അന്ത്രുമാൻ ഡ്രൈവൻ

(കുറിപ്പ്‌: ഡ്രൈവർ എന്നത്‌ ഏകവചനമായതിനാൽ ഡ്രൈവൻ എന്നുപയോഗിച്ചാൽ മതിയെന്ന് പണ്ട്‌ വീകേയെൻ പറഞ്ഞിട്ടുണ്ട്‌.)

ദുബായിൽ വിമാനമിറങ്ങിയ അന്ത്രുമാനും ശശിയും വേർപിരിഞ്ഞു. അന്ത്രുമാൻ ഷാർജയിൽ ഒരു സൂപ്പർമാർക്കെറ്റിലും ശശി അബുദാബിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലും ജോലിയിൽ പ്രവേശിച്ചു. ആഴ്ചയിൽ ഏഴു ദിവസവും ജോലിയുണ്ടായിരുന്നതിനാൽ അവരുടെ പുനസമാഗമത്തിനു ആറുമാസത്തിൽ കൂടുതൽ കാലമെടുത്തു.
അങ്ങനെ ശശിക്ക്‌ അവധി കിട്ടിയ ഒരു വെള്ളിയാഴ്ച്ച ദിവസം അന്ത്രുമാനും അവധിയെടുത്തു. അബുദാബിയിൽ നിന്നും ടാക്സിയിൽ ദുബായിലെത്തിയ ശശിയെ സ്വീകരിക്കാൻ അന്ത്രുമാൻ ഒരു റെന്റെ കാറുമെടുത്ത്‌ സ്റ്റാന്റിൽ കാത്തു നിന്നു. ആ ആറുമാസത്തിനിടെ തന്റെ മണിപേഴ്സിന്റെ ഒരറയിൽ ലേബർ കാർഡിനടിയിലായി ഒരു ഡ്രൈവിംഗ്‌ ലൈസെന്‍സും അന്ത്രുമാൻ തിരുകിക്കയറ്റിയിരുന്നു. കൈകൊടുക്കലുകൾക്കും കെട്ടിപ്പിടിക്കലുകൾക്കും ശേഷം രണ്ടുപേരും കാറിൽ കയറിയിരുന്നു. പണ്ട്‌ താൻ പറപ്പിച്ചിരുന്ന ജീപ്പിന്റെ പിറകിൽ തൂങ്ങിക്കിടന്ന കിളിയെ ശശി അത്ഭുതത്തോടും തെല്ലസൂയയോടും നോക്കിയിരുന്നു.
ഷാർജയിലെ റൂമിലെത്തി മട്ടൻ ബിരിയാണിയും കഴിച്ച്‌ അവർ ഭാവിപരിപാടികളെക്കുറിച്ച്‌ ചർച്ച തുടങ്ങി. ഷാർജാ ഇൻഡസ്ട്രിയൽ ഏറിയ ചുറ്റിക്കറങ്ങിക്കാണാമെന്ന് അന്ത്രുമാൻ പറയുകയും, ഷാർജയുടെ സൌന്ദര്യം ഇൻഡസ്ട്രിയൽ ഏറിയയിലാണെന്ന് ധരിച്ച്‌ ശശി ഓക്കെ പറയുകയും ചെയ്തു.
അങ്ങനെ അന്ത്രുമാൻ ഇൻഡസ്ട്രിയൽ ഏറിയയിലൂടെ സാവധാനം ഓടിച്ചുതുടങ്ങി. പിറകിൽ ട്രക്കോടിച്ചു വന്ന പാക്കിസ്താനികൾ ഹോണടിച്ചിട്ടും, ലൈറ്റടിച്ചിട്ടും, ചീത്തവിളിച്ചിട്ടും അന്ത്രുമാന്റെ ഓഡോമീറ്ററിലെ സൂചി നാൽപ്പതിന്റെ മുകളിലേക്ക്‌ ഉയർന്നതേയില്ല.ശശിക്കാകട്ടെ പൊട്ടിപ്പൊളിഞ്ഞ വണ്ടികൾ നിറച്ച ഗാരേജുകളും, സെക്കന്റ്‌ ഹാൻഡ്‌ വീട്ടുപകരണങ്ങൾ നിറച്ച ഷോപ്പുകളും കണ്ട്‌ ബോറടിച്ചു തുടങ്ങി. സീവറേജ്‌ പ്ലാന്റിനടുത്തുകൂടി പോയപ്പോൾ മൂക്കിലേക്ക്‌ കയറിയ ഗന്ധം തലശ്ശേരി മുനിസിപ്പാലിറ്റിയിലെ മാലിന്യ നിക്ഷേപ കേന്ദ്രമായ പെട്ടിപ്പാലത്തുകൂടിയുള്ള ബസ്സുയാത്ര ഓർമ്മിപ്പിച്ചു. തുടർന്ന് മനസ്സ്‌ നാട്ടിലെ ഓർമ്മകളിലേക്ക്‌ ഊളിയിടാൻ തുടങ്ങിയെങ്കിലും, ശശി ഒരു ദീർഘനിശ്വാസം വിട്ട്‌ അതിനു സ്വയം തടയിട്ടു. അന്ത്രുമാൻ അപ്പോഴേക്കും ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
അവരുടെ യാത്ര തുടങ്ങിയിട്ട്‌ രണ്ട്‌ മൂന്ന് മണിക്കൂറായിക്കാണും. യൂസ്ഡ്‌ കമ്പ്യൂട്ടർ ഷോപ്പുകൾക്ക്‌ മുന്നിലൂടെ അന്ത്രുമാന്റെ കാർ നാലാമതും കടന്നുപോയപ്പോൾ ശശി അന്ത്രുമാനെ നോക്കി.അന്ത്രുമാൻ അരമണിക്കൂറായിട്ട്‌ ഒന്നും സംസാരിച്ചിട്ടില്ലെന്നും ശശി ഓർത്തത്‌ അപ്പോളാണു.അന്ത്രുമാനാണെങ്കിൽ ഭയങ്കര ഗൗരവത്തിൽ ഡ്രൈവിങ്ങോട്‌ ഡ്രൈവിംഗ്‌.
"അന്ത്രുമാനേ എനി നമുക്ക്‌ തിരിച്ചു പൂവാം."
"അര മുക്കാ മണിക്കൂറായിട്ട്‌ ഞാനും അതെന്ന്യാ നോക്ക്ന്നത്‌."
"ഏതെന്ന്യാ"
"ഇബ്ഡ്ന്ന് ഒന്ന് പൊറത്തേക്ക്‌ കടക്കാനുള്ള വയി"

Friday, September 18, 2009

ഒന്ന്, രണ്ട്‌, മൂന്ന്

കഴിഞ്ഞ ദിവസം റിജുവിനോട്‌ ചാറ്റുചെയ്യുന്നതിനിടെ ഇതുവരെ പഠിച്ച കാര്യങ്ങൾ കേൾപ്പിക്കുകയായിരുന്നൂ ചിപ്പു. ജനുവരി, ഫെബ്രുവരി, മാർച്ച്‌.... അവൾ തെറ്റാതെ പറഞ്ഞെങ്കിലും സണ്ഡേ, മണ്ഡേ... പറയുമ്പോൽ ട്യൂസ്ഡേയും, തേസ്ഡേയും പതിവുപോലെ മാറിയാണു പറഞ്ഞത്‌.
ഒടുവിൽ റിജു ചോദിച്ചു
"ചിപ്പൂ നിനക്ക്‌ ഒന്ന്..രണ്ട്‌.. മൂന്ന്.. അറിയാമോ"
"അറിയാലോ"
"എന്നാൽ കേൾക്കട്ടെ"
" ഒന്ന്..രണ്ട്‌.. മൂന്ന്..നാലു.. തിരകളു വന്നേ വന്നേ ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ.."

Sunday, September 13, 2009

അന്ത്രുമാൻ കഥകൾ

(അന്ത്രുമാൻ കുറ്റ്യാടിക്കാരന്റെ തൊട്ടടുത്ത സ്ഥലവാസിയായതിനാൽ ഈ വായനക്ക്‌ കുറ്റ്യാടിക്കാരന്റെ നിഘണ്ടു സഹായകമായേക്കും.)
ഒൻപതാം ക്ലാസ്സിലെ നാലുവർഷത്തെ പഠനത്തിനുശേഷം അന്ത്രുമാൻ, രണ്ടു വർഷം ഒൻപതാം ക്ലാസ്സിൽ തന്നെ തന്റെ സഹപാഠിയായിരുന്ന, ശശി ഓടിക്കുന്ന ജീപ്പിൽ കിളിയായി ചേർന്നു. പതിവു കിളികളെപോലെ അന്ത്രുമാനും ഒഴിവു സമയങ്ങളിൽ ശശിയുടെ ശിക്ഷണത്തിൽ ഡ്രൈവിംഗ്‌ അഭ്യസിച്ചു പോന്നു.
അങ്ങനെ ശശി പനിപിടിച്ചു കിടന്ന ഒരുദിവസം (അഥവാ ശനി പിടിച്ച ഒരു ദിവസം) അന്ത്രുമാൻ ജീപ്പുമെടുത്ത്‌ നാദാപുരത്തങ്ങാടീലേക്ക്‌ ഓട്ടം പോയി.ഒരു വളവു തിരിഞ്ഞതും മുന്നിൽ പോലീസ്‌.
'ലൈസെൻസെട്ക്ക്‌' പോലീസുകാരൻ.
'ഞാൻ ബദലു കേരിയതാ' ജീപ്പിൽ നിന്നും പുറത്തിറങ്ങി നിന്ന് ധൈര്യത്തോടെ അന്ത്രുമാൻ.
'ലൈസെൻസെട്ക്കെടാ' കനപ്പിച്ച്‌ പോലീസുകാരൻ.
'അയിനു ഞാൻ ബദലു കേരിയതല്ലേ' അത്രയും പറഞ്ഞെങ്കിലും അന്ത്രുമാന്റെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു.
ഒടുവിൽ നാദാപുരം പോലീസ്‌ സ്റ്റേഷനിൽ നിന്നും പ്രമാണിമാരിടപെട്ട്‌ ഇറക്കികൊണ്ടു വരുമ്പോഴും ബദലു കയറുന്നതിനും ലൈസെൻസ്‌ വേണമെന്ന കാര്യം അന്ത്രുമാനെ അത്ഭുതപ്പെടുത്തി.
ആ സംഭവത്തോടെ അന്ത്രുമാനെപ്പറ്റി പറഞ്ഞു ചിരിക്കാൻ നാട്ടുകാർക്കു പുതിയ കഥ കിട്ടി. അതുവരെ അവർ രസിച്ചിരുന്ന കഥ ഇങ്ങനെ..
ഒരിക്കൽ അന്ത്രുമാൻ നാട്ടിലെ ഒരു പണച്ചാക്കിന്റെ മകളുടെ കല്ല്യാണം കഴിഞ്ഞുള്ള ബുഫെ വിരുന്നിനു പോയി. അതു കഴിഞ്ഞു വന്ന് അങ്ങാടിയിൽ വെച്ച്‌ ഇങ്ങനെ പറഞ്ഞത്രെ..
'ഓലു വെല്ല്യ പൈശക്കാരാന്ന് പറഞ്ഞിറ്റെന്താ.. ഒന്നിരുന്ന് കയിക്കാനുള്ള സൗകര്യം ഇണ്ടാക്കാൻ പറ്റീക്കില്ല..'
ആ പോലീസ്‌ സ്റ്റേഷൻ സംഭവത്തിനു ശേഷം കുറച്ചു നാൾ അന്ത്രുമാൻ നാട്ടിൽ തന്നെ കറങ്ങി നടക്കുകയും ഒടുവിൽ നാട്ടുകാരുടെയും വീട്ടുകാരുടെയും സമ്മർദ്ധത്തിനു വഴങ്ങി ബേങ്കളൂരിലെ അളിയന്റെ ബേക്കറിയിൽ നിൽക്കാൻ പുറപ്പെട്ട്‌ പോവുകയും ചെയ്തു.
രണ്ടാഴ്ചകൾക്കു ശേഷം അന്ത്രുമാൻ വീണ്ടും നാട്ടിൽ വന്നിറങ്ങി.വീട്ടിലേക്കുള്ള വഴിയിൽ 'അല്ലന്ത്രുമാനേ ഞ്ഞി ഇങ്ങോട്ട്‌ തന്നെ പോന്നാ?' എന്നാരോ ചോദിച്ചപ്പോൾ,
'ആട ഞമ്മക്കൊന്നും ശരിയാ‍ൂല്ല. വേറ തന്നെ ബാഷയാ. ബാങ്ക്‌ വിളി മാത്രണ്ട്‌ മലയാളത്തിലു' എന്നായിരുന്നു അന്ത്രുമാന്റെ മറുപടി.
വീണ്ടും അന്ത്രുമാൻ ശശിയുടെ ജീപ്പിന്റെ കിളിസ്ഥാനം ഏറ്റെടുത്തു. അങ്ങനെ ഒരുദിവസം കണ്ണൂരേക്ക്‌ ഓട്ടം പോയി തിരിച്ചുവരുന്ന വഴി ശശിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാഹിയിൽ നിന്നും അല്പം മദ്യം കഴിച്ച്‌ ജീപ്പിൽ ബോധം കെടുകയും ചെയ്തു.
തുടർന്നുള്ള കാഴ്ച ഇങ്ങനെ.
അന്ത്രുമാന്റെ വീട്ടിലേക്കുള്ള വഴിയിൽ രണ്ടു പേർ അന്ത്രുമാനെ ചുമന്നുകൊണ്ട്‌ മുന്നിൽ. പിറകേ നടന്നു കൊണ്ടു ശശി. ഇടക്കു വെച്ച്‌, തന്നെ ചുമന്നു നടക്കുന്നവരോട്‌, അന്ത്രുമാന്റെ കമന്റ്‌
'ഞാനിങ്ങനെയങ്ങ്‌ പോകും.. ഇങ്ങളു ശശീന്റെ കാര്യം നോക്കിക്കോളണേ...'
വീട്ടിലെത്തിയതും അന്ത്രുമാന്റെ ഉമ്മ ശശിയുടെ നേരെ പൊട്ടിത്തെറിച്ചു.
'എന്തിനാടാ ഞ്ഞിയെന്റെ മോന വെടക്കാക്ക്ന്നത്‌?'
ആ സംഭവത്തോടെ ശശിയുടെ ഉള്ളിൽ ഒരു പശ്ചാത്താപം ഉടലെടുക്കുകയും, പ്രായശ്ചിത്തമായി, തന്റെ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ നാസറിന്റെ കാലുപിടിച്ച്‌ അന്ത്രുമാനു കൂടി ഒരു വിസ തരപ്പെടുത്തുകയും, അങ്ങനെ രണ്ടുപേരും ഒന്നിച്ച്‌ ദുബായിലേക്ക്‌ പറക്കുകയും ചെയ്തു.
രണ്ടു വർഷങ്ങൾക്കു ശേഷം അന്ത്രുമാനും ശശിയും കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി.
'കൈയ്യിൽ സ്വർണമുണ്ടോ?' കസ്റ്റംസ്‌ ഉദ്യോഗസ്ഥന്റെ പതിവു ചോദ്യം, അന്ത്രുമാനോട്‌..
'എന്റടുത്‌ ഒന്നൂല്ലേ.. എനി ശശീന്റെട്ത്ത്‌ എന്തെങ്കിലും ഇണ്ടോളീ...' പുറകിലുള്ള ശശിയെ തിരിഞ്ഞു നോക്കിക്കൊണ്ട്‌ അന്ത്രുമാൻ.

Saturday, September 12, 2009

എന്റെ ചിപ്പൂ...

മൈക്കിൾ ജാക്സൻ ചിപ്പുവിനു ചേച്ചിയാണു. 'അല്ല മോളേ അതു ചേട്ടനാന്ന്' പറഞ്ഞാൽ അവൾക്കു ദേഷ്യം വരും.
ഓഫീസിൽ നിന്നും വന്നാലുടൻ ചിപ്പുവിനെപ്പറ്റിയുള്ള പരാതികളുടെ കെട്ടഴിയുകയായി.'ഫ്രിഡ്ജ്‌ ഇടക്കിടെ തുറക്കുന്നു.., റിമോട്ട്‌ എറിഞ്ഞു പൊട്ടിച്ചു, മൊബെയിലു കൊണ്ടു കളിക്കുന്നു.. etc.'
രണ്ടാഴ്ച ബുദ്ധിമുട്ടിയുണ്ടാക്കിയ lamp shade അവൾ വലിച്ചു പൊട്ടിച്ചപ്പോളാണു ശ്രീമതിക്കു സമനില തെറ്റിയത്‌. മുഖത്ത് ഗൌരവം വരുത്തി അവളെ നോക്കുമ്പോള്‍ TV സ്റ്റാന്റിനു പിന്നില്‍ തല താഴ്ത്തി നിന്ന് 'നീ പോ അച്ഛാ' എന്ന മട്ടിൽ ചിപ്പു.
ഇന്നലെ രാത്രി അസമയത്ത് മൊബൈലിലെ അലാറം കെട്ട് ഞെട്ടി ഉണര്‍ന്നു. നോക്കിയപ്പോള്‍ രണ്ടു മണി. അലാറം സെറ്റ് ചെയ്തയാള്‍ അമ്മയെ പറ്റിച്ചേര്‍ന്നു സുഖമായി ഉറങ്ങുന്നു.
അതുപോലെ കഴിഞ്ഞയാഴ്ച ഓഫീസില്‍ നിന്നു ഭാര്യയുടെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ ഒരു പുരുഷ ശബ്ദം. സുഹൃത്തിന്റെ ശബ്ദം പെട്ടെന്ന് തിരിച്ചറിഞ്ഞു. diverted call ആണെന്ന് പറഞ്ഞപ്പോള്‍ തന്നെ divert ചെയ്ത ആളെ മനസ്സിലായി. 'എന്റെ ചിപ്പൂ..'
കുറച്ചു ദിവസം മുമ്പ്‌ അവളോട്‌ എന്തോ ദേഷ്യപ്പെട്ടു സംസാരിക്കുന്നതിനിടെ എന്നോട് 'പോ..' എന്ന് പറഞ്ഞു.
'നീയെന്താ പറഞ്ഞതെന്ന്' കണ്ണുരുട്ടിക്കൊണ്ട്‌ ചോദിച്ചപ്പോള്‍
അവള്‍ കൂളായി 'പ' എന്ന്.
'എന്ത് പ?' ദേഷ്യം വിടാതെ ഞാന്‍.
'സ...രി...ഗ...മ...പ...' പൊട്ടിച്ചിരിച്ചുപോയി.
'ഇത്രയും കുരുത്തക്കേടു സാധാരണ ആണ്‍കുട്ടികള്‍ക്കാണ്' വീട്ടിലെ മുഴുവന്‍ ഷൂസിലും പെപ്സി ഒഴിച്ചുവെച്ച സുഹൃത്തിന്റെ മകന്റെ കാര്യം ഭാര്യ സൂചിപ്പിച്ചപ്പോള്‍ 'ഇതു നാലാം വയസ്സല്ലേ. അത് കഴിയുമ്പോള്‍ മാറിക്കോളും' ഞാന്‍ സമാധാനിപ്പിച്ചു.
ഓഫീസിൽ നിന്നും വന്നാലുടൻ ബ്ലോഗും വായിച്ചിരിപ്പാണെന്ന ഭാര്യയുടെ പരാതി ഇപ്പോൾ ചിപ്പു ഏറ്റെടുത്തിരിക്കുകയാണു. ഏതെങ്കിലും മലയാളപത്രം തുറന്നാൽ ഉടൻ അവൾ വിളിച്ചു പറയുകയായി.. 'അമ്മേ അച്ഛൻ പിന്നെയും ബ്ലോഗ്‌ തുറന്നൂ...'

Monday, August 17, 2009

മരണമൊഴി

2000 മെയ്‌ 13 ആം തീയ്യതി നഗരത്തിലിറങ്ങിയ ചില പത്രങ്ങളിൽ ഒരു മരണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. താമസിക്കുന്ന കെട്ടിടത്തിന്റെ 12 ആം നിലയിലെ ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഒരു മലയാളിയെപ്പറ്റി. ആളിന്റെ പേരു SK എന്നാണ് പരാമർശിച്ചിരുന്നത്‌. (ഇവിടത്തെ പത്രങ്ങളിൽ വരുന്ന ആത്മഹത്യ, കൊലപാതക വാർത്തകളിൽ വ്യക്തികളുടെ പേരിന്റെ പൂർണരൂപം കൊടുത്തു കാണാറില്ല.) സാമ്പത്തിക പ്രശ്നങ്ങളോ, കുടുംബബാധ്യതകളോ ഇല്ലാത്ത ഇയാളുടെ ആത്മഹത്യയെപ്പറ്റിയുള്ള അന്വേഷണാത്മക റിപ്പോർട്ടുകൾ തുടർന്നുള്ള ദിവസങ്ങളിലെ മലയാള പത്രങ്ങളില്‍ വന്നുകൊണ്ടിരുന്നു.ഞാൻ ഈ വാർത്ത കേൾക്കുന്നതു ദിവസങ്ങൾക്കു ശേഷം SK ജോലി ചെയ്തിരുന്ന അതേ സ്ഥാപനത്തിൽ ഒരു ജോലി കിട്ടി വന്നപ്പോളാണു. കൃത്യമായി പറഞ്ഞാൽ അയാള്‍ ഉപയോഗിച്ച ടേബിളിൽനിന്നും ഒരു ഡയറി കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ. എല്ലാ ശനിയാഴ്ചകളിലും അയാൾ ഓഫീസിലിരുന്ന് ഡയറി എഴുതുന്നത് കണ്ടിരുന്നതായി അറ്റൻഡർ ബംഗാളി പയ്യൻ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിൽ എത്തിയ നാളുതൊട്ടു SK എഴുതിക്കൂട്ടിവെച്ച ആ കുറിപ്പുകളിൽ ഒരു ദുരൂഹ മരണകാരണത്തിന്റെ സൂചനകൾക്കായി ഞാൻ ചികഞ്ഞു.

2000 മാര്‍ച്ച് 15
ഇന്നു എയർപോർട്ടിൽ വിമാനമിറങ്ങുന്നതിനു മുമ്പ് കണ്ട ദീപക്കാഴ്ച മനസ്സിൽ നിറഞ്ഞു നില്ക്കുന്നു. നാട്ടിൽ നിന്നും പറന്നുയർന്നപ്പോൾ കണ്ടതിന്റെ കൊണ്ട്രാസ്റ്റ്. അവിടെ തെങ്ങിന്തലപ്പുകളുടെ നീണ്ട പരവതാനിയാണെങ്കിൽ, ഇവിടെ വെളിച്ചങ്ങളുടെ നിരയിൽ ജ്വലിച്ചു നില്ക്കുന്ന നഗരം. രാത്രിയിൽ കാറിൽ താമസസ്ഥലത്തേക്കു പോകുമ്പോൾ ഏതോ അത്ഭുത ലോകത്തെത്തിയ പ്രതീതി.
2000 മാര്‍ച്ച് 25
പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയുടെ ജനൽ തുറക്കുന്നത്‌ പുറത്തേക്കു തള്ളിനിർത്തിയാണു. (സിറിയൻ കൺസ്ട്രക്ഷൻ ആണത്രെ) ഗ്ലാസ്‌ പൊടിപിടിച്ചു കിടന്നതിനാൽ തുറന്നാൽ മാത്രമേ പുറത്തെ കാഴ്ചകൾ സാധ്യമാവുകയുള്ളൂ; തുറക്കാവുന്നതോ കൂടിയാലൊരു 6൦ ഡിഗ്രീ ആംഗിളിൽ. അതുകൊണ്ടു തന്നെ എന്റെ കാഴ്ചകൾ ആ ആംഗിളിൽ പരിമിതപ്പെടുന്നു. മാത്രമല്ലാ കാഴ്ച്ചയുടെ ഏറിയ പങ്കും അപഹരിക്കുന്നത് ഒരു വലിയ ചവറ്റുകുട്ട കൂടിയായതിനാൽ വളരെ അപൂർവ്വമായേ അതു ഞാൻ തുറക്കാറുള്ളൂ. മിക്കവാറും അത് ആ ചവറ്റുകുട്ടയിലേക്കു കല്ലെറിഞ്ഞു ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന പാലസ്റ്റീനിയൻ കുട്ടികളെ കാണുന്നതിലെ കൗതുകം കൊണ്ടാണു.
2000 ഏപ്രില്‍ 1
ഈ വിഡ്ഡി ദിനത്തിൽ എഴുതാൻ പുതിയതായി ഒന്നുമില്ല. വിരസമായ ഒരാഴ്ച കൂടി കടന്നുപോയിരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാ ദിവസങ്ങളിലും വിഡ്ഡിയാക്കപ്പെട്ട പ്രതീതിയാണു. താമസസ്ഥലത്തെ ഏകാന്തത അസഹനീയം.ആ..ഇന്നൊരു സന്തോഷ വാർത്തയുണ്ടു; ആദ്യശംബളം കിട്ടി.
2000 ഏപ്രില്‍ 8
കഴിഞ്ഞ ആഴ്ച രണ്ടു പുതിയ കാര്യങ്ങൾ സംഭവിച്ചു. ആദ്യത്തേത്‌, വളരെ വർഷങ്ങൾക്കു ശേഷം എന്റെയൊരു ആത്മ സുഹൃത്തിനെ ഇവിടെ വെച്ചു കണ്ടു. ഞാൻ ഇവിടെ എത്തിയതറിഞ്ഞു മഹേഷ് വിളിക്കുകയായിരുന്നു. ഇന്നലെ മുഴുവനും അവന്റെ മുറിയിൽ ചിലവഴിച്ചു. വൈകുന്നേരത്തെ മദ്യസൽക്കാരവും കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ 11 മണി. ലൈറ്റ്‌ ഓൺ ചെയ്യുന്നതിനു മുമ്പു ജനാലക്കരികിൽ വന്നു നിന്ന് ഗ്ലാസ് വാതിൽ പുറത്തേക്ക് തള്ളി നിർത്തി. അപ്പോള്‍ ഗ്ലാസ്സിൽ അവ്യക്തമായി കണ്ട ഒരു പ്രതിബിംബം എന്നെ അത്ഭുതപ്പെടുത്തി. സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ ഒരു മുറിയിലെ വസ്തുക്കൾ തെളിഞ്ഞു കണ്ടു. അതു തൊട്ടടുത്ത ഫ്ലാറ്റിലെ മുറിയുടെ ദൃശ്യമാണെന്ന വസ്തുത എന്നിൽ ശരിക്കും പരിഭ്രമമുണ്ടാക്കി. ആ മുറിയുടെ ജനാല എന്റെ ജനാലയുടെ തൊട്ടടുത്താണെന്നതു ഞാനറിയുന്നതും അപ്പോൾ മാത്രം(സിറിയൻ കൺസ്ട്രക്ഷനു നന്ദി). തല പുറത്തേക്കിട്ട് ആ ജനാലയുടെ അരികിലേക്കു നീക്കി. ഗ്ലാസ്സിലൂടെ മുറിയുടെ മൂലയിലുള്ള കട്ടിലിന്റെ ഒരു ഭാഗം മാത്രം കണ്ടു. തല കൂടുതല്‍ പുറത്തേക്ക് നീട്ടാൻ ധൈര്യം വന്നില്ല. തിരിച്ച്‌ കട്ടിലിൽ വന്ന് കിടന്ന് ജനാലയിലെ പ്രതിബിംബത്തിൽ കണ്ണും നട്ടിരുന്നു. ചുവരിൽ ചെവി ചേർത്തുവെച്ച്‌ എന്തെങ്കിലും ശബ്ദത്തിനായി കാതോർത്തു.ഇന്നു രാവിലെ നേരം പുലർന്നപ്പോളാണു എഴുന്നേറ്റത്. തുറന്നു വെച്ച ജനാലയടച്ചു ഓഫീസിലേക്കു പുറപ്പെടാൻ ഒരുങ്ങി.
2000 ഏപ്രില്‍ 15
എനിക്കെഴുതാൻ അടുത്ത ഫ്ലാറ്റിലെ വിശേഷങ്ങളല്ലാതെ മറ്റൊന്നുമില്ലാതായിരിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസു വിട്ട്‌ വന്ന്, മുറിയിലെ ലൈറ്റണച്ച്‌, ജനലരികിൽ കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ തിങ്കളാഴ്ചയാണു കാത്തിരിപ്പിനൊരു അവസാനമുണ്ടായത്. അന്നു ഞാനെന്റെ ജനാലയിൽ ഒരു സ്ത്രീയുടെ പ്രതിബിംബം കണ്ടു. കറുത്ത ഗൗൺ ധരിച്ച അവർ മുറി ഒരുക്കുകയായിരുന്നു. ആ മുറി മനോഹരമായി അലങ്കരിച്ചിരിക്കുന്നതായി കണ്ടു.
അടുത്ത ദിവസം തൊട്ട്‌ അവിടേക്ക്‌ ആളുകൾ വരാൻ തുടങ്ങി. അവർ ഒറ്റക്കും കൂട്ടമായും വന്നു. പാതിരാത്രി വരെ അവരുടെ സംസാരവും പൊട്ടിച്ചിരിയും കേട്ട്‌ ഞാൻ കിടന്നു. രാത്രിയുടെ അന്ത്യത്തിലേപ്പോഴോ പാതിമയക്കത്തിൽ അവർ പോകുന്നതിന്റെ ബഹളം കേട്ടു.
2000 മെയ്‌ 6
രണ്ടാഴ്ചത്തെ ഇടവേളക്കു ശേഷം ഇന്നു വീണ്ടും എഴുതാനിരിക്കുന്നു. ഈ ദിവസങ്ങളിൽ ഞങ്ങളുടെ പുതിയ പ്രോജെക്റ്റിന്റെ വർക്കുമായി ബന്ധപ്പെട്ട്‌ സൈറ്റിലായിരുന്നു. അവിടെ തന്നെ താമസവും ഭക്ഷണവും; മനസ്സു മുഴുവൻ എന്റെ മുറിയിലെ ജനലരികിലും.
രാത്രിയിൽ മുറിയിലെ വെളിച്ചം കെടുത്തി ജനലരികിൽ നിൽക്കുന്ന പതിവു തുടർന്നു. ആ സ്ത്രീയെ ഒരു തവണ പുറത്തെ കോറിഡോറിൽ വെച്ചു കണ്ടു. സന്ദർശകരില്ലാത്ത ദിവസങ്ങളിൽ അവർ ലാമ്പ്‌ ഷെയ്ഡുകൾ നിർമ്മിക്കുന്നതും, ചുവരിലെ ചിത്രങ്ങൾ മാറ്റി പ്രതിഷ്ഠിക്കുന്നതും കണ്ടു. പക്ഷെ ആ മുറിയുടെ ജനൽ ഒരിക്കൽ പോലും തുറന്നു കണ്ടില്ല.
2000 മെയ്‌ 13
ഇന്നലെ രാത്രി മഹേഷിന്റെ റൂമിൽ നിന്നും പതിവു ലഹരിയിൽ തിരിച്ചെത്തി. ജനാല തുറന്നപ്പോൾ അത്തറിന്റെ സുഗന്ധം. എന്നെ അത്ഭുതപ്പെടുത്ത്തിക്കൊണ്ടു അവരുടെ ജനാല തുറന്നിരിക്കുന്നതു കണ്ടു. അറിയാതെ തല പുറത്തേക്കിട്ടു. ജനാലയിലൂടെ എനിക്കിപ്പോൽ ആ മുറി മുഴുവനും കാണം. അവിടം മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഷോകേസുകളിൽ പാവകളും ശിൽപ്പങ്ങളും നിറച്ചിരിക്കുന്നു. ഭംഗിയുള്ള വിരി വിരിച്ച കിടക്ക. അവരെ കാണാനായി തല കൂടുതൽ അകത്തേക്കിട്ടു. കാലുകൾ നിലത്തു നിന്നും ഉയർന്നു പൊങ്ങിയത് അറിഞ്ഞതേയില്ല. അത്തറിന്റെ ഗന്ധം നേർത്തു വന്നതൊടൊപ്പം ചവറ്റുകുട്ടയുടെ ദുർഗന്ധം മൂക്കിലേക്കു അടിച്ചു കയറി.

Friday, July 10, 2009

വിസ ചെയിഞ്ച്

ഈ തുരുത്തിലെ സത്രത്തില്‍ എത്തിപ്പെട്ടിട്ട്‌ രണ്ടാഴ്ചയാകുന്നു. വിസ മാറലാണ് ദൌത്യം. രാജ്യം വിട്ടാല്‍ മാത്രമേ പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ പറ്റൂള്ളൂ എന്ന നിയമം ആളുകളെ അടുത്തുള്ള രാജ്യത്തെ ഈ കൊച്ചുദ്വീപിലെ സന്ദര്‍ശകരാക്കുന്നു.
മുന്‍പെങ്ങോ കടലിനടിയിലായിരുന്നിരിക്കാം ഈ സ്ഥലം. ഇപ്പോള്‍ പൊടിഞ്ഞു വീഴുമെന്നു തോന്നിക്കുന്ന മലകളാണ് ചുറ്റും.
രണ്ടാഴ്ച്ച മുന്‍പാണ് ഒരു പഴയ റഷ്യന്‍ എയര്‍ക്രാഫ്റ്റില്‍ ഇവിടെ എത്തുന്നത്‌. അതിനുശേഷം ആളുകള്‍ ദിവസേന കൂട്ടമായി വന്നും പോയും കൊണ്ടിരുന്നു. വിസയുടെ ഫാക്സ് കോപ്പികള്‍ പ്രദര്‍ശിപ്പിക്കുന്ന നോട്ടീസ് ബോര്‍ഡിനു മുന്‍പില്‍ അവര്‍ തിക്കിത്തിരക്കി. ആ കൂട്ടത്തില്‍ ആഴ്ചകളും മാസങ്ങളും പിന്നിട്ടവരുണ്ട്. എന്റെ റൂമിലുള്ള തമിഴന്‍ വിസ വന്നതിന്റെ സന്തോഷത്തില്‍ ഓടി വന്നു. അല്പം വിഷമം തോന്നിയെങ്കിലും ഇന്നുമുതല്‍ അയാളുടെ കൂര്‍ക്കംവലി സഹിക്കണ്ടല്ലോയെന്നോര്‍ത്തു സമാധാനിച്ചു .
പുറത്തേക്കിറങ്ങി ടെലിഫോണ്‍ ബൂത്തിലേക്ക് നടന്നു. ഓഫീസിലെ ശ്രീലന്കക്കാരി അട്മിനിസ്ട്രെടര്‍ വിസ വൈകുന്നതിന്റെ കാരണങ്ങള്‍ വിശദീകരിച്ചു. രണ്ടാഴ്ചയായി ഈ ഫോണ്‍ വിളിയും വിശദീകരണങ്ങളും പതിവായിരിക്കുകയാണ്. മടുപ്പോടെ വീണ്ടും മുറിയിലേക്ക് നടന്നു. താഴത്തെ TV റൂമില്‍ സുലൈമാനിയും കുടിച്ചിരിക്കുന്ന പാകിസ്ഥാനികള്‍ ടീവിയില്‍ ഒരേ സിനിമ തന്നെ കാണിക്കുന്നതിലെ നീരസം പങ്കു വെക്കുന്നു. ദേഹത്ത് ഒട്ടിപ്പിടിക്കുന്ന, ഉപ്പുരസമുള്ള വെള്ളത്തില്‍ കൈയും മുഖവും കഴുകി റസ്റ്റോരെന്റിലേക്കു നടന്നു. എരിവും പുളിയുമില്ലാത്ത മത്സ്യക്കറി കൂട്ടി ഉണ്ട് മുറിയില്‍ വന്നു കിടന്നു.
ഇന്നലെ പോയ സുഹൃത്ത്‌ ഏല്‍പ്പിച്ച മുകുന്ദന്റെ 'പ്രവാസം' മറിച്ചുനോക്കി. എഴുന്നേറ്റപ്പോള്‍ പുറത്തു പുതിയ ബാച്ച് എത്തിയതിന്റെ ബഹളം.
റിസപ്ഷനിലെ, മലയാളം സംസാരിക്കുന്ന ഇറാനി സ്ത്രീ നല്ല തിരക്കിലാണ്. നോട്ടീസ് ബോര്‍ഡില്‍ വെറുതെ ഒന്നു കണ്ണോടിച്ച ശേഷം പുറത്തു സിമന്റ് ബെഞ്ചിലിരുന്നു സംസാരിക്കുന്ന സുഹൃത്തുക്കളുടെ അടുത്തേക്ക്‌ നടന്നു. അവര്‍ ഇന്നലെ എത്തിയ ഒരു സര്‍ദാര്‍ജിയുടെ കഥ കേട്ടു പൊട്ടിച്ചിരിക്കുകയായിരുന്നു.
ഇങ്ങോട്ട് പുറപ്പെടുന്നതിനു മുന്പ് സര്‍ദാര്‍ജി ഡ്യൂട്ടി ഫ്രീയില്‍ നിന്നും ഒരു ബോട്ടില്‍ മദ്യം വാങ്ങിച്ചു. അത് ഇവിടേയ്ക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്നറിഞ്ഞു ടോയിലെറ്റില്‍ കയറി മുഴുവന്‍ കുടിച്ചു തീര്‍ത്ത അയാള്‍ക്ക്‌ ബോധം വന്നത് അല്പം മുന്പ് മാത്രം.
സുഹൃത്തുക്കള്‍ ചീട്ടുകളിക്കാനും, ഷീഷ വലിക്കാനും, ടേബിള്‍ടെന്നീസ് കളിക്കാനുമൊക്കെയായി പിരിഞ്ഞപ്പോള്‍ ഞാന്‍ മുഹമ്മദിനൊപ്പം പുറത്തേക്ക് നടന്നു. മാഹിക്കാരനായ ഈ സുഹൃത്ത്‌ എന്നെക്കാള്‍ മുന്‍പേ ഇവിടെ എത്തിയതാണ്. ഞാന്‍ ജോലിചെയ്യുന്ന നഗരത്തില്‍ 30 വര്ഷം മുന്‍പ് എത്തിയ ആള്‍. 'അന്ന് നഗരം ഇതുപോലെ തരിശായിരുന്നു.' നഗരത്തിന്റെ വളര്‍ച്ച തൊട്ടറിഞ്ഞ ആവേശത്തോടെ അയാള്‍ പറഞ്ഞു തുടങ്ങി. പിന്നീട് ആ ശബ്ദത്തില്‍ തളര്‍ച്ച കൂടി വരികയും ഒരു സിഗരട്ട് കൊളുത്തി ദീര്‍ഘ നിശ്വാസത്തില്‍ അതവസാനിക്കുകയും ചെയ്തു.
തിരിച്ചു വന്നപ്പോള്‍ ഇരുട്ടിയിരുന്നു. ടാങ്കില്‍ വെള്ളം നിറക്കാന്‍ വന്ന ലോറിയുടെ ഡ്രൈവര്‍ ലൈറ്റ് അണച്ചും തെളിച്ചും ഞങ്ങളോട് ലോഗ്യം പറഞ്ഞു. തണുപ്പ് ശരീരത്തിലേക്ക് തുളച്ചു കയറാന്‍ തുടങ്ങിയപ്പോള്‍ ഷീഷ ഷോപ്പിലേക്ക് നടന്നു. വെള്ളത്തില്‍ കുമിളകളുണ്ടാകുന്ന ശബ്ദത്തോടൊപ്പം തലക്കകത്ത് എന്തോ വലിഞ്ഞു കയറിയ പോലെ. മുറിക്കകത്തെത്തിയതും ബ്ലാങ്കറ്റ് വലിച്ചിട്ട് മറ്റൊരു കാത്തിരിപ്പിന്റെ പകലിനെ പേടിച്ചു കിടന്നു.

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...