Tuesday, December 8, 2009

സീറ്റ്‌ ബെൽറ്റ്‌

ചിപ്പുവിന്റെ കസിനാണു ചിങ്കു. ചിപ്പുവിന്റെ അതേ പ്രായം. ഒരിക്കൽ ചിങ്കു അച്ഛന്റെ കൂടെ കാറിൽ യാത്ര ചെയ്യുന്നതിനിടെ, അടുത്ത ലെയിനിൽ ഓടിക്കൊണ്ടിരുന്ന കാറിലെ ഡ്രൈവർ സീറ്റ്‌ ബെൽറ്റ്‌ ഇട്ടില്ലെന്നു കണ്ട്‌ അച്ഛൻ പറഞ്ഞു..
"അയാൾ ബെൽറ്റ്‌ ഇട്ടിട്ടില്ല."
ഉടൻ ചിങ്കു
"ട്രൗസറിട്ടിട്ടുണ്ടോ അച്ഛാ?"

Tuesday, November 24, 2009

അന്ത്രുമാൻ ഓൺ വെക്കേഷൻ

രണ്ടുവർഷത്തിനു ശേഷം അന്ത്രുമാൻ ആദ്യത്തെ ലീവിൽ നാട്ടിലേക്ക്‌ പുറപ്പെട്ടു. കൂടെ ശശിയും. വിമാനം കരിപ്പൂരിൽ ലാന്റു ചെയ്യുമ്പോൾ താഴെ കാറ്റിലിളകിയാടുന്ന തെങ്ങോലത്തലപ്പുകളുടെ നിര കണ്ട്‌ അന്ത്രുമാന്റെ മനസ്സ്‌ കോൾമയിർ കൊണ്ടു. "തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി.." എന്ന ഗാനം രണ്ടുമൂന്നു തവണ തികട്ടിവന്നു.
എമിഗ്രേഷൻ കൗണ്ടറിലെ നീണ്ട ക്യൂവും താണ്ടി, ബേഗേജും കളക്റ്റ്‌ ചെയ്ത്‌ കസ്റ്റംസിലെത്തി.
"കൈയ്യിലു സ്വർണമുണ്ടോ?" അന്ത്രുമാനോടായി ഉദ്യോഗസ്ത്ഥന്റെ ചോദ്യം.
"എന്റട്ത്തൊന്നൂല്ലേ. എനി ശശിന്റെട്ത്ത്‌ എന്തെങ്കിലും ഇണ്ടോളീ.." പിറകിലുള്ള ശശിയെ തിരിഞ്ഞുനോക്കിക്കോണ്ട്‌ അന്ത്രുമാന്റെ മറുപടി.
(അന്ത്രുമാന്റെ ഈ ഡയലോഗ്‌ മുമ്പ്‌ സൂചിപ്പിച്ചതാണെങ്കിലും ഇവിടെ സന്ദർഭവശാൽ ഉപയോഗിക്കുന്നു.)
ശശിയുടെ ശിഷ്യൻ രമേശൻ ജീപ്പുമായി പുറത്ത്‌ കാത്തുനിന്നിരുന്നു. പെട്ടികളും ബേഗുകളും ജീപ്പിലെടുത്തുവെച്ച കയറ്റിറക്കുതൊഴിലാളികൾ കൂലിയായി ഒരു നൂറുരൂപയെങ്കിലും ചോദിക്കുമെന്ന അന്ത്രുമാന്റെ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട്‌, പത്തു ദിർഹം മാത്രം ചോദിച്ചു.
ശശിയെ വീട്ടിലിറക്കി ജീപ്പ്‌ അന്ത്രുമാന്റെ ഗെയിറ്റ്‌ കടന്നു. ഉമ്മ സന്തോഷാശ്രുക്കളോടെ എതിരേറ്റു.
"അല്ലന്ത്രുമാനേ ഞ്ഞി തടിയൊന്നും വെച്ചിക്കില്ലാലോ. പോയ പൊലത്തന്നെയ്ണ്ട്‌."
ഉമ്മ പരിഭവം ഭാവിച്ചു.
"ഞാനെന്താ ഉമ്മാ ആട തടി നന്നാക്കാൻ പോയതാ?"
വന്നു കയറിയ പാടെയുള്ള ഉമ്മയുടെ വർത്താനം കേട്ട്‌ അന്ത്രുമാനു ചൊറിഞ്ഞുവന്നു.
കുളി കഴിഞ്ഞു വന്നതും ഉമ്മ നെയ്ച്ചോറും കോഴിക്കറിയും വിളമ്പി.
ഊണിനു മീനില്ലെന്നു കണ്ട അന്ത്രുമാൻ വീണ്ടും ഉമ്മയോടു പരിഭവിച്ചു.
അങ്ങനെ പരാതിയും പരിഭവങ്ങളുമായി ആ ഉമ്മയും മോനും രണ്ടു വർഷത്തിനു ശേഷം ഒന്നിച്ചിരുന്നുണ്ടു.
ഊണു കഴിഞ്ഞ്‌, നാട്ടിലുണ്ടായ മാറ്റങ്ങൾ നിരീക്ഷിക്കാൻ അന്ത്രുമാൻ പുറത്തിറങ്ങി നടന്നു.
വഴിയിൽ കണ്ട ചിലർ അന്ത്രുമാന്റെ ആരോഗ്യത്തെപ്പറ്റി ഉമ്മയുടെ അതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചപ്പോൽ അയാൾ നീരസം ഉള്ളിലൊതുക്കി ചിരിച്ചു കാണിച്ചു.
പഴയ സുഹൃത്തുക്കളെയൊന്നും അന്ത്രുമാനു കാണാൻ കഴിഞ്ഞില്ല. ബസ്‌ ഷെൽട്ടറിലും ചായക്കടയിലും കണ്ട ചെറുപ്പക്കാരിലും പരിചിത മുഖങ്ങൾ കണ്ടില്ല. തിരിച്ചു വീട്ടിലേക്ക്‌ നടക്കുമ്പോൾ അന്ത്രുമാനു ഒരൊറ്റപ്പെടൽ ഫീലു ചെയ്തു.
നാട്ടിലെത്തിയിട്ടു വേണം ഉച്ചവരെ കിടന്നുറങ്ങാണെന്നു മനസ്സിലുറപ്പിച്ചു ദുബായിൽ നിന്നും പുറപ്പെട്ട അന്ത്രുമാൻ പിറ്റേ ദിവസം രാവിലെ ആറു മണിക്കുതന്നെ എഴുന്നേറ്റു. കുറച്ചുനേരം എന്തുചെയ്യണമെന്നറിയാതെ മുറ്റത്തുകൂടെ നടന്നു. ഒടുവിൽ കുളിയും കഴിഞ്ഞ്‌ ഉമ്മയുണ്ടാക്കിത്തന്ന പത്തിരിയും കഴിച്ച്‌ പുറത്തിറങ്ങാനൊരുങ്ങി. ആദ്യമായി ടൗണിൽ പോകുമ്പോൾ ധരിക്കണമെന്ന് കരുതി നയിഫ്‌ സൂഖിൽ നിന്നും വാങ്ങിയ തിളങ്ങുന്ന ഷർട്ട്‌ ഒരു ചമ്മലോടെ എടുത്തണിഞ്ഞു. പെട്ടിയിൽ നിന്നും കൂളിംഗ്‌ ഗ്ലാസ്സെടുത്ത്‌ മുഖത്ത്‌ വെച്ച്‌ നോക്കിയ ശേഷം പോക്കറ്റിൽ വെച്ചു.
ശശിയുടെ വീട്ടിലെത്തിയപ്പോൾ അയാൾ കുടുംബസമേതം, വീടും പൂട്ടി പറശ്ശിനിക്കടവ്‌ മുത്തപ്പനെ സന്ദർശിക്കാൻ പോയിരിക്കുന്നു. ബസ്‌ സ്റ്റോപ്പിലേക്ക്‌ നടക്കവേ ഇന്നലെ വഴിയിൽ ലോഗ്യം പറഞ്ഞ ചിലർ എതിരെ വന്നു..
"അന്ത്രുമാനേ ഞ്ഞി എപ്പളാ തിരിച്ച്‌ പോകുന്നത്‌?" ഇന്നലെ തന്നെ ചോദിക്കുന്നത്‌ ശരിയല്ലെന്നു കരുതി അവർ മനസ്സിലടക്കിപ്പിടിച്ച ചോദ്യം പുറത്തു ചാടി
അന്ത്രുമാൻ ബസ്‌ സ്റ്റോപ്പിൽ വന്നു നിന്ന ടൗണിലേക്കുള്ള ബസ്സിൽ ചാടിക്കയറി രക്ഷപ്പെട്ടു.
ടൗണിനു പ്രത്യേകിച്ചു മാറ്റമൊന്നും വന്നിട്ടില്ല. അതേ ഇടുങ്ങിയ റോഡുകളും, തിരക്കും. ആദ്യമായി ടൗണിലിറങ്ങുമ്പോൾ ഭാവിക്കണമെന്നു കരുത്തിയ ചേഷ്ടകൾ അന്ത്രുമാൻ മറന്നുപോയി.
എങ്ങോട്ട്‌ പോകണം. കടപ്പുറത്തോ, പാർക്കിലോ, സ്റ്റേഡിയയത്തിലോ... അയാൾ കൺഫ്യു‍ൂഷനിലായി. അപ്പോളാണു മീൻ വാങ്ങാൻ ഉമ്മ ഏൽപ്പിച്ച കാര്യം അന്ത്രുമാൻ ഓർത്തതും, അങ്ങനെ മത്സ്യമാർക്കറ്റിലേക്ക്‌ വെച്ചുപിടിച്ചതും. മാർക്കെറ്റിലെ തിരക്കിനകത്തേക്ക്‌ കയറുമ്പോൾ അയാൾ കൂളിംഗ്‌ ഗ്ലാസ്സെടുത്ത്‌ മുഖത്ത്‌ ഫിറ്റ്‌ ചെയ്തു.
ഇരുവശങ്ങളിലും നിരത്തി വച്ചിരിക്കുന്ന മത്സ്യകൂമ്പാരത്തിനിടയിലൂടെ അന്ത്രുമാൻ നടന്നു.
അയല, മത്തി, നത്തോലി തുടങ്ങിയ ചെറുമീനുകളെ നോക്കാൻ തന്നെ അയാൾക്ക്‌ ജാള്യത തോന്നി. പണ്ട്‌ ഗൾഫിൽ നിന്നും വന്ന നാസർ ഹാജിയോടൊപ്പം ഇവിടെ വന്നത്‌ അന്ത്രുമാൻ ഓർത്തു. അന്ന് ഹാജി നേരെ പോയി ഒരു വലിയ നെയ്‌ മീൻ പറഞ്ഞ വില കൊട്ത്ത്‌ വാങ്ങിയതു കണ്ട്‌ അന്ത്രുമാൻ മിഴിച്ചു നിന്നിട്ടുണ്ട്‌. അതുപോലൊന്നിനായി അയാളുടെ കണ്ണുകൾ പരതി.
അങ്ങനെ അന്ത്രുമാൻ അതു കണ്ടെത്തി അയാൾക്കു വേണ്ടിയെന്ന പോലെ ഒരു അയക്കൂറ (നെയ്മീൻ തന്നെ) നീണ്ടു നിവർന്ന് കിടക്കുന്നു. അയാൾ അടുത്ത്‌ ചെന്ന് സാകൂതം നോക്കി.
"പുതിയതാ സാറേ.. വാങ്ങിക്കോളീ..."
ആദ്യമായാണു അന്ത്രുമാനെ ഒരാൾ സാറെന്ന് വിളിക്കുന്നത്‌. ആ ചൂടിലും അയാൾക്ക്‌ കുളിരുകോരി. കൂളിംഗ്‌ ഗ്ലാസ്‌ കൈകൊണ്ടമർത്തി ഒന്നു കൂടി ഉറപ്പിച്ചു.
"ഇങ്ങളിതിന്റെ ചെകിള കണ്ടാ.. നല്ല ചൊക..ചൊകാന്ന്.."
"അത്പോലെ ഈ കണ്ണു കണ്ടാ.. പൊറത്തേക്ക്‌ തള്ളീറ്റ്‌.. പഴേതാനെങ്കിൽ അകത്തേക്ക്‌ കുയിഞ്ഞിരിക്കും"
അയാൾ അന്ത്രുമാനു ഡമോൺസ്ട്രേറ്റ്‌ ചെയ്തു കാണിച്ചു.
അന്ത്രുമാന്റെ ആശങ്ക അതിന്റെ വിലയെകുറിച്ചായിരുന്നു. പക്ഷെ എങ്ങനെ ചോദിക്കും. ഗൾഫ്കാരനായിപ്പോയില്ലേ?.
രണ്ട്‌ കൊല്ലം മുമ്പ്‌ 200 രൂപയായിരുന്നു വില. ഇപ്പോൾ കൂടിയാലൊരു 300 ആയിക്കാണും. തൂക്കം ഒരഞ്ചാറു കിലോ കാണും. അന്ത്രുമാൻ മനസ്സിലൊരു ഏകദേശ വില കണക്കു കൂട്ടി തീരുമാനിച്ച്‌ ഓർഡർ കൊടുത്തു.
"എട്ത്തോളീ.."
ആ മീൻ തുലാസ്സിൽ ആറര കിലോ തൂങ്ങിയപ്പോൾ അന്ത്രുമാൻ ബേജാറായി.
"ഇങ്ങളു ആറു കിലോന്റെ പൈസ തന്നാ മതി."
അപ്പോളും വില അയാൾ പറഞ്ഞില്ല.. അന്ത്രുമാനാണെങ്കിൽ കൊന്നാലും ചോദിക്കില്ലെന്ന മട്ടിൽ നിന്നു.
ഒടുവിൽ മത്സ്യം നാലു കഷണങ്ങളാക്കി മുറിച്ച്‌ സഞ്ചിയിലാക്കി അന്ത്രുമാനു നേരെ നീട്ടി അയാൾ പറഞ്ഞൂ..
"കിലോനു 400 ആണു വെല.. ഇങ്ങളു 350 വെച്ച്‌ തന്നാ മതി. ഒരു 2100 എട്ത്തോളീ.."
പോക്കറ്റിലിട്ട അന്ത്രുമാന്റെ കൈ, 2000 രൂപ മാത്രമുള്ള പേഴ്സിലുടക്കിനിന്നുവിറച്ചു. അയാളുടെ കണ്ണുകൾ ആ നെയ്മീനിന്റേതുപോലെ പുറത്തേക്ക്‌ തള്ളി.

Friday, November 20, 2009

ചിപ്പുവിന്റെ പഠനം

ചിപ്പുവിന്റെ പ്രീ സ്കൂൾ പഠനം ഇപ്പോൾ പുതിയ മാനങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം അവൾ കാലുകൾ അകത്തിവെച്ച്‌ തല നിലത്ത്‌ മുട്ടിച്ചുകൊണ്ട്‌ ചോദിച്ചൂ.
'അച്ഛാ 'M' ഇങ്ങനെയല്ലേ?'
ഞങ്ങൾ ചിരിക്കുന്നതു കണ്ട ആവേശത്തിൽ അവൾ 'W' കാണിക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു.

Sunday, October 25, 2009

ചിപ്പുവിന്റെ ചോദ്യം

"അച്ഛാ ഈ ബട്ടറെങ്ങനെയാ ഇണ്ടാവുന്നത്‌?"
ചിപ്പുവിനിപ്പോൾ ഇട്ക്കിടെ ഓരോ സംശയങ്ങളാണു.
"മോളേ അത്‌.. തൈരു കടഞ്ഞിട്ടാണു..." എന്നു പറയാൻ തുടങ്ങിയെങ്കിലും, അടുത്ത ചോദ്യം തൈരിനെക്കുറിച്ചാകുമെന്ന് ഉറപ്പുള്ളതുകൊണ്ട്‌, പാലിൽ തുടങ്ങാമെന്ന് വിചാരിച്ച്‌ ഞാൻ അവളോട്‌ തിരിച്ചൊരു ചോദ്യം ചോദിച്ചു.
"ഈ പാലെവിടുന്നാ കിട്ടുന്നതെന്നറിയോ?"
"ലുലൂന്ന്"*
അവളുടെ പെട്ടെന്നുള്ള മറുപടി കേട്ട്‌ ഞങ്ങൾ ചിരിച്ചപ്പോൾ അവളുടനെ തിരുത്തി..
"അല്ലല്ല.. സൺ റൈസ്ന്ന്"*
-------------------------------
*ലുലു സൂപ്പർമാർക്കറ്റ്‌, സൺ റൈസ്‌ സൂപ്പർമാർക്കറ്റ്‌

Sunday, October 18, 2009

C..H..I..P..P..U.. - ചിപ്പു

സ്കൂളിൽ പോകുന്നതിന്റെ മുന്നോടിയായി ചിപ്പു വീട്ടിലിരുന്ന് ആൽഫബെറ്റ്സ്‌ പഠിക്കാൻ തുടങ്ങിയിട്ടുണ്ട്‌.
ഇപ്പോളവൾ 'Z' വരെ എഴുതാനും വായിക്കാനും തുടങ്ങിയിരിക്കുന്നു; മാത്രമല്ല..
A..P..P..L..E..- ആപ്പിൾ
B..A..T..- ബേറ്റ്
ഇങ്ങനെ പുസ്തകം നോക്കി വായിക്കാനും പഠിച്ചിരിക്കുന്നു.
പുറത്തിറങ്ങിയാൽ കാണുന്ന വാക്കുകളുടെ സ്പെല്ലിംഗ്‌ വായിച്ചെടുക്കുകയാണു ഇപ്പോളത്തെ പ്രധാന ഹോബി.
കഴിഞ്ഞ ദിവസം വാഷിംഗ്‌ മെഷീനില്‍ എഴുതിയിരിക്കുന്ന വാക്കിന്റെ സ്പെല്ലിംഗ്‌ അവൾ ഇങ്ങനെ വായിച്ചെടുത്തു...
P..a..n..a..s..o..n..i..c - വാഷിംഗ്‌ മെഷീന്‍

Thursday, October 15, 2009

കർഫ്യു

അങ്ങനെ നാട്ടിൽ കർഫ്യു പ്രഖ്യാപിച്ചു. ഒരു ദിവസം അർദ്ധരാത്രിയാണു ആ പ്രഖ്യാപനമുണ്ടായത്‌. പോലീസുവണ്ടികൾ നാടുനീളെ ഓടിനടന്ന് അപ്പോൾ തന്നെ ഉച്ചഭാഷിണിയിലൂടെ നാട്ടുകാരെ മുഴുവൻ വിളിച്ചുണർത്തി വിവരമറിയിച്ചു.
ഈ നാട്ടുകാർ കർഫ്യു എന്ന വാക്ക്‌ ഇതിനുമുമ്പ്‌ കേട്ടിട്ടുള്ളത്‌ പഞ്ചാബിൽനിന്നും കാശ്മീരിൽ നിന്നുമുള്ള വാർത്തകളിൽ നിന്ന് മാത്രമാണു.
"കർഫു‍ാ... എന്ത്‌ കർഫൂ?... ഫൂ..." കണ്ണൻ മേസ്ത്രി കണ്ണുതിരുമ്മിക്കൊണ്ടെഴുന്നേറ്റ്‌ ജനലിലൂടെ പുറത്തേക്ക്‌ നീട്ടിത്തുപ്പി.
"എന്തായാലും നൂറ്റിനാപ്പത്തിനാലൊന്ന്വല്ലല്ലോ" മൂപ്പർ വീണ്ടും കൂർക്കം വലിച്ച്‌ കിടന്നുറങ്ങി.
1-1, 2-2,... ഇങ്ങനെ ഇരു വശത്തുമുള്ള ആളുകളെ കൊന്നൊടുക്കിക്കൊണ്ടു തുടരുന്ന ഈ ഫുട്ബോൾ കളിക്ക്‌ ലോങ്ങ്‌ വിസിൽ മുഴക്കാനുള്ള ഒരു വിഫല ശ്രമത്തിന്റെ ഭാഗമായാണു കർഫ്യു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്‌. എങ്ങനെയെങ്കിലും എണ്ണം തികയ്ക്കുക മാത്രമാണു ഇപ്പോൾ ഇരുപക്ഷത്തിന്റെയും ലക്ഷ്യം. അതിനു പാർടി സമ്മേളനം കാണാൻ പോയ പയ്യന്റെ അമ്മാവനായാലും , പാർട്ടി വളണ്ടിയർമാർക്കുള്ള ട്രൗസറിന്റെ തുണി വാങ്ങിയ കടയിലെ സെയിൽസ്മേനായാലും മതി.
അടുത്ത ദിവസം നേരം പുലർന്നു. ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന പോലീസ്‌ അനൗൺസ്‌മന്റ്‌ അവഗണിച്ച്‌, കൊക്കെത്ര കൊളം കണ്ടതാണെന്ന മട്ടിൽ ഗോപാലേട്ടൻ രാവിലെ ആറരക്കു തന്നെ തന്റെ പച്ചക്കറിക്കട തുറക്കാനായെത്തി. നിരകൾ ഓരോന്നായി എടുത്ത്‌ മാറ്റിവെച്ച ശേഷം മൂപ്പർ വിവിധ പച്ചക്കറികൾ നിറച്ച പെട്ടികൾ പുറത്തേക്കെടുത്ത്‌ പതിവുപോലെ പീടിക വരാന്തയിൽ നിരത്തിവെക്കാൻ തുടങ്ങി.
അകത്തുനിന്നും ഉള്ളിച്ചാക്ക്‌ ബുദ്ധിമുട്ടി പുറത്തേക്ക്‌ വലിക്കാൻ തുടങ്ങുമ്പോഴേക്കും പുറത്തെന്തോ വീണുപൊട്ടുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ ഒരു പോലീസുകാരൻ പെട്ടികളോരോന്നായി പുറത്തേക്ക്‌ വലിച്ചെറിയുന്നു. തക്കാളിയും ഉരുളക്കിഴങ്ങും റോഡിലൂടെ ഉരുണ്ടുനടക്കുന്നു. ഗോപാലേട്ടൻ പുറത്തിറങ്ങിയതും ആ പോലീസുകാരൻ മൂപ്പരുടെ കഴുത്തിനു കുത്തിപ്പിടിച്ചു.
"ഏടാ നിനക്കൊക്കെ കർഫ്യൂവിനും കച്ചോടം നടത്തണമല്ലേ?"
(ഈ സംഭവത്തിനുശേഷം ഗോപാലേട്ടൻ, മുൻ കൂട്ടി പ്രഖ്യാപിക്കുന്ന ഹർത്താലുകൾക്ക്‌ ഒരു ദിവസം മുമ്പേ തന്നെ കടയടച്ച്‌ വീട്ടിൽ പോയി ഇരിക്കും.)
അതുപോല കർഫ്യു പ്രഖ്യാപനത്തെ അൽപം പുച്ഛത്തോടെ കണ്ട രണ്ടുപേർ നാട്ടിലുണ്ടായിരുന്നു. അന്ത്രുമാനും ശശിയും. വിവിധ രാഷ്ട്രീയപ്പാർട്ടികൾ പ്രഖ്യാപിച്ച ഹർത്താലുകൾ കാരണം മൂന്നു ദിവസമായി രണ്ടുപേരും പണിയൊന്നുമില്ലാതെ നടപ്പായിരുന്നു. അങ്ങനെ ആ കർഫ്യൂ ദിവസം അവർ പുറത്തിറങ്ങി വിജനമായ റോഡിലൂടെ അങ്ങാടി ലക്ഷ്യമാക്കി നെഞ്ചുംവിരിച്ച്‌ നടന്നുതുടങ്ങി. വായനശാലക്കടുത്തെത്തിയതും ഒരു പോലീസ്‌ ജീപ്പ്‌ അവരുടെ അടുത്ത്‌ സഡൻ ബ്രെയിക്കിട്ട്‌ നിർത്തി. പുറകിൽ നിന്നും ഒരു പോലീസുകാരൻ ചാടിയിറങ്ങി രണ്ടുപേരുടെയും കൈയ്യിൽ പിടികൂടി. അപ്രതീക്ഷിതമായ ആ അറ്റാക്കിൽ ശശി ഒന്നു പതറിയെങ്കിലും അന്ത്രുമാൻ കുതറി ഓടി. അയാൾ റോഡിലേക്ക്‌ തൂങ്ങിക്കിടന്ന ഒരു മരക്കൊമ്പിൽ പിടികൂടി തൊട്ടടുത്ത ഉയർന്ന പറമ്പിലേക്ക്‌ വലിഞ്ഞു കയറി. ശശിയെയും പിറകിലിരുത്തി ആ ജീപ്പ്‌ നീങ്ങുന്നത്‌ അന്ത്രുമാൻ മുകളിൽ നിന്നും നോക്കിനിന്നു. ശശി അന്ത്രുമാനെയും കണ്ടു.
"അന്ത്രൂ... ഇഞ്ഞി എന്റെ വീട്ടിലീ വിവരമൊന്ന് പറഞ്ഞേക്കണേ.." ശശി കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തിൽ വിളിച്ച്‌ പറഞ്ഞു.
പിന്നെ അന്ത്രുമാനു ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും ശശിയുടെ വീട്ടിലെത്തി ഈ വിവരമൊന്ന് പറയുക. അതിനായി അയാൾ ഓടി. പരിചയമില്ലാത്ത പറമ്പുകളിലൂടെ, ഏതൊക്കെയോ വീടുകളുടെ മുറ്റത്തുകൂടെ. ആ ഓട്ടത്തിൽ കാലിൽ കുപ്പിച്ചില്ല് തറച്ചു കയറിയതും, മുള്ളുവേലിയിൽ തട്ടി ചോര വാർന്നതും അയാൾ മൈന്റു ചെയ്തില്ല. ഉയർന്ന ഒരു കരിങ്കൽ മതിലിൽ തട്ടിയാണു ആ ഓട്ടം അവസാനിച്ചത്‌.
മതിലിൽ അള്ളിപ്പിടിച്ച്‌ കയറി അപ്പുറത്തേക്ക്‌ ചാടിയതും അന്ത്രുമാൻ ഒന്നു ഞെട്ടി. താൻ ചാടിയിരിക്കുന്നത്‌ മെയിൻ റോഡിലേക്കാണു. ആ ഞെട്ടലിൽ നിന്നും മുക്തമാകുന്നതിനു മുമ്പെ അന്ത്രുമാനെ സ്തംഭിപ്പിച്ചുകൊണ്ട്‌ ഒരു പോലീസ്‌ ജീപ്പ്‌ പറന്നെത്തി ബ്രെയിക്കിട്ടു. ആ ജീപ്പിൽ നിന്നും ശശിയെ പൊക്കിയ അതേ പോലീസ്കാരൻ ചാടിയിറങ്ങി. ഇത്തവണ കുതറിമാറാൻ കഴിയുന്നതിനു മുമ്പു തന്നെ അന്ത്രുമാൻ അയാളുടെ കൈപ്പിടിയിലായിരുന്നു.
അതിനിടെ, പോലീസുകാരൻ പുറത്തിറങ്ങിയ തക്കം നോക്കി ശശി ജീപ്പിൽ നിന്നും ഇറങ്ങി ഓടി. അന്ത്രുമാനെയും കയറ്റിയ ജീപ്പ്‌ പോലീസ്‌ സ്റ്റേഷന്റെ ഗെയ്റ്റ്‌ കടക്കുമ്പോഴേക്കും ശശി ഓടി അന്ത്രുമാന്റെ വീട്ടിലെത്തിയിരുന്നു. പിന്നീട്‌ അവിടെ നിന്നും അന്ത്രുമാന്റെ ഉമ്മയുടെ നിലവിളി ഉയർന്നുകേട്ടു.

Sunday, October 11, 2009

ഞാൻ ചിപ്പു

കഴിഞ്ഞയാഴ്ച്ച ഒരു ഡോക്യുമെന്റ്റ് അറ്റെസ്റ്റ്‌ ചെയ്യിക്കാൻ വേണ്ടി ഇൻഡ്യൻ കോൺസുലേറ്റിൽ പോയി. കൂടെ ചിപ്പുവിനെയും കൂട്ടി. ആളുകളുടെ ബാഹുല്യം കാരണമാകാം അകത്തുള്ള ഒരു ഓഡിറ്റോറിയത്തിലാണു അറ്റെസ്റ്റേഷനുള്ള സൗകര്യം ഒരുക്കിയിരുന്നത്‌.
സ്റ്റേജിന്റെ എതിര്‍ വശത്ത്‌ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെയടുത്ത്‌ ഡോക്യുമെന്റ്റ് സമർപ്പിച്ച ശേഷം അതു തിരികെകിട്ടാനായി ഞാൻ സ്റ്റേജിനു തൊട്ട്‌ മുന്നിലായി നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിൽ സ്ഥാനം പിടിച്ചു. തൊട്ടടുത്ത കസേരയിൽ ചിപ്പുവും.
കർട്ടൻ താഴ്ത്തിയിട്ട ആ സ്റ്റേജിനു മുന്നിൽ നിരവധിപേർ തങ്ങളുടെ ഊഴവും കാത്തിരിപ്പുണ്ട്‌. ഡോക്യുമെന്റ്റ് അറ്റെസ്റ്റ്‌ ചെയ്തുകഴിയുന്ന മുറക്ക്‌ ഒരാൾ അവ കൊണ്ട്‌ വന്ന് ടോക്കൺ നമ്പര്‍ വിളിച്ച്‌ കൊടുക്കുന്നുമുണ്ട്‌.
കാത്തിരിപ്പ്‌ ഒരു മണിക്കൂർ നീണ്ടപ്പോഴേക്കും ഞാൻ അക്ഷമനായി. അപ്പോഴേക്കും ചിപ്പുവിന്റെ ക്ഷമയും നശിച്ചിരുന്നു. അവൾ പൊട്ടിത്തെറിച്ചു.
"അച്ഛാ... ഈ സിനിമയെന്താ ഇത്ര നേരായിട്ടും തൊടങ്ങാത്തത്‌?"

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...