Tuesday, August 7, 2018

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത്, കാർ നിർത്തിയിട്ടിരിക്കുന്നു. അടുത്തായി ഒരു പോലീസ് വണ്ടി. പോലീസുകാരൻ എഴുതിക്കൊടുത്ത പേപ്പറുമായി അന്ത്രുമാൻ തിരിച്ച് വണ്ടിയിൽ വന്നു കയറി.
എന്തിനാണ്‌ ഫൈൻ എന്നു ചോദിച്ചപ്പോൾ മുഖത്തടിച്ചപോലെ ഒറ്റ മറുപടി.
“ഇങ്ങളൊറങ്ങീറ്റ്.”
ഉറങ്ങിയതിന്‌ ഫൈനോ?, ഏയ്..
അന്ത്രുമാന്റെ കൈയ്യിൽ നിന്നും പേപ്പർ വാങ്ങി നോക്കി. കമ്പ്ലീറ്റ് അറബിക്. അറബിക് അക്കങ്ങൾ അറിഞ്ഞിരുന്നതുകൊണ്ട് ഫൈൻ എത്രയാണെന്ന് മനസ്സിലായി.
എന്തായാലും ഇതൊന്നറിഞ്ഞിട്ടേയുള്ളൂ. വഴിയിലെ ഷോപ്പിങ്ങ് മാളിലെത്തി കസ്റ്റമർ സർവീസിലിരിക്കുന്ന അറബിയെ പേപ്പർ കാണിച്ചു.
“ഇത് ഓവർ സ്പീഡിനുള്ള ഫൈനാണ്‌.”
അയാൾക്ക് നന്ദി പറഞ്ഞ് തിരിച്ച് നടക്കുമ്പോൾ അന്ത്രുമാന്റെ മുഖത്തേക്ക് നോക്കി..
“അയാൾക്ക് അറബിയൊന്നും അറിഞ്ഞൂടാന്ന്...”

Tuesday, October 13, 2015

സാക്ഷരത

അന്ത്രുമാൻ ഗൾഫിലേക്ക് ചേക്കേറുന്നതിനു മൂന്നു വർഷം മുമ്പായിരുന്നൂ നാട്ടിൽ സാക്ഷരതായജ്ഞം അരങ്ങേറിയത്. ഒരു പഠിതാവിന്റെ രൂപത്തിൽ അന്ത്രുമാനും ആ യജ്ഞത്തിന്റെ ഭാഗമായി.
തന്റെ പഴയ സഹപാഠി നാസറാണദ്ധ്യാപകൻ.
ക്ലാസ്സിൽ വാക്കുകളിൽ ‘വള്ളി’കൾ എങ്ങനെ ഉപയോഗിക്കണമെന്നത്  പഠിപ്പിക്കുകയാണു നാസർ.
ഇടയ്ക്കൊരു ചോദ്യം.
“രണ്ടു വള്ളികളുള്ള ഒരു വാക്കു പറഞ്ഞാട്ടെ...”
“കിണ്ടി” ഉത്തരം പെട്ടെന്നു തന്നെ വന്നു.
“എനി മൂന്നു വള്ളികളുള്ളത്..”
ക്ലാസ്സിൽ അല്പ സമയത്തെ മൌനം.
“കിങ്ങിണി” ഉത്തരം വന്നത് സ്തീകളുടെ ഇടയിൽ നിന്നും.
“എന്നാൽ അഞ്ചു വള്ളികളുള്ള വാക്ക് പറയാൻ പറ്റ്വോ?”
രണ്ടു മിനിറ്റ് നീണ്ടു നിന്ന നിശ്ശബ്ദതക്കു ശേഷം അന്ത്രുമാന്റെ ശബ്ദം ക്ളാസ്സിൽ ഉയർന്നു കേട്ടു..
“കിലിപ്പിത്തിരി”

Thursday, November 15, 2012

സംഗീതയുദ്ധം

1973 ഏപ്രിൽ 24ആം തീയ്യതി വൈകുന്നേരത്തോടെയാണ്‌ മാവിലായി ഹൈസ്ക്കൂളിലെ ചിത്രകലാധ്യാപിക ശ്രീകല ടീച്ചർക്ക് പ്രസവവേദന തുടങ്ങിയത്. അതേ സ്ക്കൂളിലെ സംഗീതാധ്യപകനും, ടീച്ചറുടെ ഭർത്താവുമായ കലാധരൻ മാസ്റ്റർ ആ ദിവസം എന്തോ സ്ക്കൂൾ ആവശ്യത്തിനായി തിരുവനന്തപുരത്ത് പോയിരിക്കുകയായിരുന്നു. അന്ന്‌ മേടമാസത്തിലെ പൂരാടം നക്ഷത്രവും, കറുത്തവാവും കൂടിയായായതിനാൽ കരിമ്പൂരാടത്തിലെ പ്രസവം നീട്ടിക്കിട്ടാനായി മാവിലായി ദൈവത്താർക്കും, പറശ്ശിനിക്കടവ് മുത്തപ്പനും പ്രാർത്ഥനകൾ നടന്നു. വയറ്റാട്ടി നാണിയെ ആളയച്ചു വരുത്തി. പ്രസവം ഉത്രാടത്തിലേക്ക് തള്ളിനീക്കാൻ നാണിക്കും അപേക്ഷകൾ സമർപ്പിക്കപ്പെട്ടു. ദൈവത്താറിനെ മനസ്സിൽ ധ്യാനിച്ച് നാണിയും കച്ചകെട്ടി.

മാവിലായിൽ ഈ ഘോഷങ്ങളൊക്കെ നടക്കുമ്പോൾ അങ്ങ് ദൂരെ ബോംബെ നഗരത്തിൽ രജനി എന്ന സ്ത്രീക്കും പ്രസവവേദന തുടങ്ങിയിരുന്നു. അന്ന് ബോംബെയിലും കറുത്തവാവായതിനാൽ അവിടെയും പ്രാർത്ഥനകൾ നടന്നിരിക്കണം. എന്നാൽ ബോംബെ ദൈവങ്ങൾ കനിഞ്ഞില്ല. ഏപ്രിൽ 24ആം തീയ്യതി തന്നെ അവർ ഒരാൺകുഞ്ഞിനു ജന്മം നല്കി. അങ്ങനെ ഒരു കരിമ്പൂരാടത്തിൽ പിറവിയെടുത്ത സച്ചിൻ എന്ന ആ കുഞ്ഞിന്റെ പിന്നീടുള്ള ജീവിത കഥ നമ്മൾ ഇന്ത്യക്കാർക്ക് വളരെ പരിചിതമാകയാൽ നമുക്ക് മാവിലായിലേക്ക് തിരിച്ചുപോകാം.

രാത്രി മലബാർ എക്സ്പ്രെസ്സിൽ മാഷ് തിരിച്ചെത്തിയപ്പോളേക്കും, കരിമ്പൂരാടം, ഉത്രാടത്തിന്‌ വഴിമാറിയിരുന്നു. എല്ലാ മുഖങ്ങളിലും ആശ്വാസം പരന്നപ്പോൾ ടീച്ചർ മാത്രം ആശ്വസിക്കാനാകാതെ വേദനകൊണ്ട് പുളഞ്ഞു.
ഒടുവിൽ പുലർച്ചയോടെ ടീച്ചറിന്റെ മുഖത്തും ആശ്വാസം പരത്തിക്കൊണ്ട് ഒരാൺകുഞ്ഞിന്റെ കരച്ചിൽ മുഴങ്ങി.

28ആം നാൾ കുഞ്ഞിന്റെ അരയിൽ സ്വർണ്ണനൂലുകെട്ടി കലാധരൻ മാസ്റ്റെർ ചെവിയിൽ ഒരു പേരു മന്ത്രിച്ചു.. ‘കലേഷ്’. പേരിന്റെ കാര്യത്തിൽ ടീച്ചറിനും, മാഷിനും യാതൊരഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നില്ല. അച്ഛന്റെ സംഗീതത്തിലോ, അമ്മയുടെ ചിത്രകലയിലോ ഏതിലാണ്‌ അവൻ പ്രാവീണ്യം തെളിയിക്കാൻ പോകുന്നതെന്ന കാര്യത്തിൽ മാത്രമേ അവർക്ക് സംശയം ഉണ്ടായിരുന്നുള്ളൂ.

മൂന്നുവയസ്സായപ്പോളേക്കും ടീച്ചർ ചായപ്പെൻസിലുകൾ കൊണ്ട് ചിത്രരചനയുടെ ബാലപാഠങ്ങൾ മകന്‌ പകർന്നു നല്കി. മൂന്നാം ക്ലാസ്സുതൊട്ട് അവനെ കലാമേളകളിൽ പങ്കെടുപ്പിച്ചു.

നാലാംക്ലാസ്സിൽ പഠിക്കുമ്പോൾ പെരളശ്ശേരി ഹൈസ്ക്കൂളിൽ വെച്ചുനടന്ന ബാലകലാമേളയിൽ പങ്കെടുക്കുന കലേഷിനെ, ദിവസങ്ങളോളം ഇരുത്തി, വരാൻ സാധ്യതയുള്ള രണ്ടു മൂന്നു വിഷയങ്ങൾ ടീച്ചർ പഠിപ്പിച്ചു വിട്ടു. എന്നാൽ, തന്നെ പഠിപ്പിയ്ക്കാത്ത ‘ഉത്സവം’ എന്ന വിഷയം വന്നപ്പോൾ കലേഷ് അന്തം വിട്ടു. ഒരു വരപോലും വരക്കാനാവാതെ അവൻ മൽസരം പൂർത്തിയാക്കി. അതോടെ തന്റെ മകന്റെ ഭാവനെയെപ്പറ്റിയും, ചിത്രകലയിലെ അവന്റെ ഭാവിയെപ്പറ്റിയും ശരിക്കും മനസ്സിലാക്കിയ ടീച്ചർ കലേഷിന്റെ ചിത്രകലാപഠനം അവിടെ അവസാനിപ്പിച്ചു.

കലേഷ് പാട്ടിൽ താല്പര്യം പ്രകടിപ്പിച്ചു കാണുന്നത് ഹൈസ്ക്കൂളിൽ എത്തിയതിനു ശേഷമാണ്‌. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്ക്കൂൾ വാർഷികത്തിന്‌, യേശുദാസിന്റെ ചിൽഡ്രൺ സോങ്ങ്സ് എന്ന ആല്ബത്തിലെ, ‘പാത്തുപതുങ്ങി പമ്മിനടക്കും’ എന്ന ഗാനം പാടിക്കൊണ്ട് അവൻ അരങ്ങേറ്റം കുറിച്ചു. തുടർന്ന് സ്ക്കൂളിൽ നടക്കുന്ന ഏത് പരിപാടിക്കും കലേഷിന്റെ ‘പാത്തുപതുങ്ങി’ എന്ന പാട്ട് ഒരു അനിവാര്യ ഘടകമായതിനെ തുടർന്ന് അവൻ ‘പാത്തു’ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി.

അപ്പോഴേക്കും മാഷും മകന്റെ പാട്ടിലെ താല്പ്പര്യം മനസ്സിലാക്കി തുടങ്ങിയിരുന്നു. അങ്ങനെ തലശ്ശേരിയിലെ സംഗീത വിദ്യാലയത്തിൽ കലേഷിനെ കർണാടക സംഗീതം പഠിക്കാനായി ചേർത്തു. ഞായറാഴ്ച്ച മാത്രമാണ്‌ ക്ളാസ്സ്. കലേഷ് എല്ലാ ഞായറാഴ്ച്ചകളിലും ക്ര്യത്യമായി പതിനൊന്ന് മണിക്കുള്ള ‘നിജിൽ’ ബസ്സിൽ കയറി തലശ്ശേരിയിലെത്തുകയും, ചിത്രവാണി ടാക്കീസിലെ നൂൺഷോ കണ്ട് മൂന്നുമണിയോടെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തുപോന്നു.

കലേഷ് തന്റെ പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് റിസൾട്ടും കാത്ത് വീട്ടിലിരിക്കുന്ന സമയത്താണ്‌, കൊച്ചി ആകാശവാണിയിലേക്ക് പാർട്ട് ടൈം ആർട്ടിസ്റ്റിനെ ആവശ്യമുണ്ടെന്നു പറഞ്ഞുള്ള പരസ്യം വരുന്നത്. മകനുവേണ്ടി ഒന്നു ശ്രമിക്കാമെന്നു കരുതിയ മാഷ് അപേക്ഷ അയക്കുകയും, ഇന്റെർവ്യൂവിനുള്ള ക്ഷണം ലഭിക്കുകയും ചെയ്തു. ജോലി കിട്ടുകയാണെങ്കിൽ അവന്റെ പഠിപ്പും ഏർണാകുളത്തു തുടരാമെന്നൊക്കെ മനസ്സിൽ കണക്കുകൂട്ടി മാഷ് മകനുമൊന്നിച്ച് വണ്ടി കയറി.

ഏർണാകുളം നോർത്ത് സ്റ്റേഷനിൽ ഇറങ്ങി, ബാനെർജി റോഡിലെ മാതാ ലോഡ്ജിൽ മുറിയെടുത്ത അവർ പിറ്റേന്ന് രാവിലെ കാക്കനാട്ടെ റേഡിയൊ നിലയത്തിലെത്തി.

ഇന്റെർവ്യൂ ചെയ്യുന്നത് പ്രശസ്ത കവിയുടെ പുത്രനും ഗായകനുമായ ആൾ. അദ്ദേഹം കലേഷിനോട് ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടു. ഒരു സെമി ക്ളാസ്സിക്കൽ തന്നെ ഇരിക്കട്ടെയെന്നു കരുതി, കലേഷ് ‘സംഗീതമേ’ എന്ന ഗാനം പാടി. പാട്ടു തീരുന്നതുവരെ കവിപുത്രൻ താളം പിടിക്കുകയും, തലയാട്ടുകയും ചെയ്തുകൊണ്ടിരുന്നു. അതുകണ്ട് കലേഷിന്‌ ഒരുൾപുളകം തന്നെയുണ്ടായി.

പാട്ടു തീർന്നതും, കലേഷിന്റെ തോളിൽ തട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞൂ,

“കലേഷ്, മോൻ പോയി പാട്ട് പഠിച്ചു വരൂ..”

കലേഷിന്‌ തലക്കൊരടി കിട്ടിയതുപോലെ തോന്നി. അവൻ അച്ഛന്റെ ചോദ്യങ്ങൾക്കൊന്നും ക്ര്യത്യമായി മറുപടി പറയാതെ അവിടെനിന്നും ഇറങ്ങി.

ഈ സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കലേഷ് ഇന്ന് കോഴിക്കോട് ഒരു ബാങ്കുദ്യോഗസ്ഥനായി ജോലിചെയ്യുന്നു. അവിടെ ഒരു ഫ്ളാറ്റിൽ, ഭാര്യക്കും, എൽ കേ ജിയിൽ പഠിക്കുന്ന മകൾക്കുമൊപ്പം താമസിക്കുന്നു. ഇപ്പോൾ അവിടെ നാട്ടിൽ നിന്നും കലേഷിന്റെ അച്ഛനുമമ്മയും വന്നിട്ടുണ്ട്.
ഒരു ദിവസം വൈകുന്നേരം, കലേഷിന്റെ ഭാര്യയും, അമ്മയും, മകളും സ്വീകരണമുറിയിൽ ടീവി കണ്ടുകൊണ്ടിരിക്കുന്നു. മാഷ് ബാല്ക്കണിയിൽ ഒരു വീക്കിലിയും വായിച്ച് ഇടയ്ക്കിടെ ടീവിയും കാണുന്നു. ആ സമയത്താണ്‌ കലേഷിന്റെ വരവ്‌. മുറിയിലേക്ക് കയറിവന്നതും കലേഷിന്റെ ഭാവം മാറി. അയാൾ ഭാര്യയോട് ഒച്ചവെച്ചു. മകളോട് പോയി ഹോംവർക്ക് ചെയ്യൻ ആക്രോശിച്ചു. തുടർന്ന് ഓടിച്ചെന്ന് ടീവിയുടെ പ്ളഗ് വലിച്ചൂരി. എന്നിട്ടും ദേഷ്യം തീരാതെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ബെഡ് റൂമിലേക്ക് പോയി. എല്ലാവരും കലേഷിന്റെ പെരുമാറ്റത്തിൽ അന്തം വിട്ടു നിന്നു. ഭാര്യ ഇതുവരെ ഭർത്താവിനെ ഇത്ര ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. പൊതുവെ സൌമ്യനായ മകന്റെ പെരുമാറ്റത്തിൽ ടീച്ചറും അസ്വസ്ഥയായി.

മാഷ് അപ്പോൾ സംഭവം ഒന്നു കൂടി റീവൈന്റ് ചെയ്തു നോക്കി. കലേഷ് മുറിയിലേക്ക് കടന്നുവരുമ്പോൾ ടീവിയിൽ ഒരു സംഗീത പരിപാടി നടക്കുകയായിരുന്നു.

അതെ.. അപ്പോൾ പാടിക്കൊണ്ടിരുന്നത് അദ്ദേഹമായിരുന്നു. പണ്ടത്തെ, കവിപുത്രനായ ആ ഗായകൻ.

മാഷ് കസേരയിൽ വീണ്ടും ചാഞ്ഞിരുന്നു.

Saturday, November 10, 2012

ഉദരനിമിത്തം...

പത്തുവർഷത്തെ ഗൾഫ് ജീവിതം അന്ത്രുമാന്റെ ശരീരത്തിൽ ദുർമേദസ്സ് വർദ്ധിപ്പിച്ചിരിക്കുന്നു. ബർദുബായി മെട്രോ സ്റ്റേഷനിൽ നിന്നും ഇറങ്ങി പെഡസ്ട്രിയൻ ക്രോസ്സിങ്ങിൽ സിഗ്നൽ കാത്തു നില്ക്കുമ്പോൾ, മൂന്നിഞ്ച് പുറത്തേക്ക് തള്ളിനില്ക്കുന്ന തന്റെ കുടവയറിനെ കുറിച്ചോർത്ത് അയാൾ വ്യാകുലപ്പെട്ടു. അന്ത്രുമാന്റെ മനസ്സറിഞ്ഞിട്ടെന്നവണ്ണം തൊട്ടടുത്തു നിന്നിരുന്ന, പാക്കിസ്ഥാനിയാണെന്നു തോന്നിക്കുന്നയാൾ, ചോദിച്ചൂ.
“കുടവയറുണ്ടല്ലേ?”

അന്ത്രുമാൻ അയാളെ നോക്കി ഒന്നു മൂളി(ചൂളി).

അപ്പോഴേക്കും സിഗ്നലിൽ പച്ച നിറത്തിലുള്ള ആൾ രൂപം തെളിഞ്ഞതിനാൽ അവർ റോഡ് മുറിച്ച് കടക്കാൻ തുടങ്ങി.

“എനിക്ക് ഇതിന്റെ ഇരട്ടിയുണ്ടായിരുന്നൂ വയർ.”

അന്ത്രുമാന്റെ ഒപ്പം നടന്നുകൊണ്ട് അയാൾ പറഞ്ഞു തുടങ്ങി.

ഒട്ടി നില്ക്കുന്ന അയാളുടെ വയറിലും, അതിനു ശേഷം മുഖത്തും നോക്കി അന്ത്രുമാൻ അത്ഭുതപ്പെട്ടു.

“സുഹ്രുത്താണ്‌ ഒരു മരുന്ന്‌ നല്കിയത്. ഒരു മാസമേ കഴിച്ചുള്ളൂ. വയറു പകുതിയായി.”

“ഏതാണാ മരുന്ന്‌?” അന്ത്രുമാന്റെ ആകാംക്ഷ ഇരട്ടിച്ചു.

“ഒരു തരം പൊടിയാണ്‌, ഇറാനിൽ നിന്നും വരുന്നത്‌. അത് ച്യവനപ്രാശത്തിൽ ചേർത്ത് ദിവസവും കഴിക്കണം.”

“അപ്പൊ വ്യായാമമൊന്നും ചെയ്യണ്ടേ?”

“വേണ്ട. ഇതു കഴിച്ചാൽ മാത്രം മതി. പക്ഷേ ഒരു നിബന്ധനയുണ്ട്. പുറത്ത് വെയിലു കൊള്ളാൻ പാടില്ല.”

അന്ത്രുമാന്റെ മുഖം അല്പം മങ്ങി.

മുഴുവൻ സമയവും പുറത്ത് ജോലി ചെയ്യുന്ന തനിക്ക് ഇതെങ്ങനെ സാധിക്കുമെന്ന് ചിന്തിക്കേ പരിഹാരവും അയാളുടെ മുഖത്തു നിന്നു തന്നെ കേട്ടു.

“ആ ഒരു മാസം ഞാൻ കൈയ്യിലൊരു കുട കരുതി”

“ഈ മരുന്ന് എനിക്കും കിട്ടാൻ വഴിയുണ്ടോ?” അന്ത്രുമാൻ ആരാഞ്ഞു.

“ആ സുഹ്രുത്തിന്റെ നമ്പർ എന്റെ കൈയ്യിലുണ്ട്. ഒന്നു വിളിച്ചു നോക്കട്ടെ.”

അതും പറഞ്ഞ് അയാൾ തന്റെ മൊബൈലിൽ വിളിച്ച് സംസാരിച്ചു തുടങ്ങി.

രണ്ടു മിനിറ്റു നേരത്തെ സംഭാഷണത്തിനു ശേഷം ചിരിച്ചുകൊണ്ട് അന്ത്രുമാന്‌ ഒരു ഷെയ്ക് ഹാന്റ് നല്കികൊണ്ട് അയാൾ പറഞ്ഞു.

“നിങ്ങളുടെ ഭാഗ്യം. സുഹ്രുത്ത് ഇതിനടുത്ത് തന്നെയുണ്ട്. അഞ്ചു മിനിറ്റിനുള്ളിൽ മരുന്നുമായി അയാളിവിടെ എത്തും.‘

”എന്തു വില വരും? “

അയാളുടെ സുഹ്രുത്തിനെയും കാത്ത് ബസ്സ് സ്റ്റാന്റിൽ നില്ക്കുമ്പോൾ അന്ത്രുമാൻ ചോദിച്ചു.”

“എനിക്ക് 250 ദിർഹംസിനാണ്‌ തന്നത്. ഇപ്പോളെത്രയാണെന്നറിയില്ല.”

വില കേട്ട് അന്ത്രുമാൻ ഒന്നു ഞെട്ടിയെങ്കിലും, തലേദിവസം കിട്ടിയ ശമ്പളത്തിന്റെ ധൈര്യത്തിൽ അയാൾ മരുന്നിനായി കാത്തു നിന്നു.

അഞ്ചു മിനിറ്റിനുള്ളിൽ തന്നെ അയാളുടെ സുഹ്രുത്തെത്തി,

ഒരു ചെറിയ ബോട്ടിലിൽ മരുന്ന് അന്ത്രുമാനു നല്കി. അല്പനേരത്തെ വിലപേശലിനു ശേഷം 200 ദിർഹംസിനു കച്ചവടം ഉറപ്പിച്ചു.

കുടവയർ കുറയുകയാണെങ്കിൽ തനിക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ച് അയാൾ സുഹ്രുത്തിനൊപ്പം അന്ത്രുമാനോട് യാത്ര പറഞ്ഞു.

അടുത്ത ദിവസം മുതൽ അന്ത്രുമാൻ മരുന്നു സേവിച്ചു തുടങ്ങി. വെയിലു കൊള്ളരുതെന്ന നിബന്ധന അയാളെ കുറച്ചൊന്നുമല്ലാ കുഴക്കിയത്. കുടയുമായി ജോലി സ്ഥലത്തെത്തിയ അന്ത്രുമാനോട് പലരും കാരണം അന്വേഷിച്ചെങ്കിലും, അയാൾ യഥാർഥ കാരണം പുറത്തു വിട്ടില്ല.

അങ്ങനെ നാലഞ്ചു ദിവസം കഴിഞ്ഞു. ആറാം ദിവസം അന്ത്രുമാൻ കുടയെടുക്കാൻ മറന്നു. അന്നയാൾ ആകെ വിഷമിച്ചു, പുറം ജോലികളൊന്നുമില്ലാതിരിക്കാൻ അയാൾ പ്രാർത്ഥിച്ചു.

ഉച്ച വരെ പ്രശ്നങ്ങളൊന്നുമില്ലാതെ തള്ളി നീങ്ങി. ഉച്ചക്കുശേഷം, ബോസ് അയാളോട് ദേരയിൽ പോയി ഒരു ഡോക്യുമെന്റ് വാങ്ങി വരാൻ ആവശ്യപ്പെട്ടപ്പോൾ അന്ത്രുമാന്റെ നെഞ്ചൊന്ന് കാളി. വെയിലുകൊള്ളാതെ മെട്രോ സ്റ്റേഷൻ വരെ എത്താൻ ഒരു വഴിയുമില്ല. രണ്ടു മിനിറ്റ് ചിന്തിച്ചു നിന്ന ശേഷം അയാൾ ഇറങ്ങി നടന്നു. മരുന്നിന്റെ ഫലം ഇല്ലാതായതിന്റെയും, 200 ദിർഹംസ് നഷ്ടമായതിന്റെയും വേദനയോടെ.

വൈകിട്ട് റൂമിൽ തിരിച്ചെത്തിയ അന്ത്രുമാൻ നേരെ കട്ടിലിൽ കയറിക്കിടന്ന് സുഹ്രുത്ത് വാങ്ങിവെച്ച ‘ഗൾഫ് മാധ്യമം’ പത്രം നിവർത്തി. അതിലെ ഉൾപേജ് വാർത്ത കണ്ട് അയാൾക്കുണ്ടായ വികാരം, സങ്കടമാണോ, ദേഷ്യമാണോ, ആശ്വാസമാണോയെന്ന്‌ അന്ത്രുമാന്‌ തന്നെ മനസ്സിലായില്ല.

ആ വാർത്ത ഇങ്ങനെയായിരുന്നു...

“കുടവയറിന്‌ വ്യാജമരുന്നു നല്കി ജനങ്ങളെ പറ്റിക്കുന്ന തട്ടിപ്പു സംഘം നഗരത്തിൽ വ്യാപകമാകുന്നു.“

Tuesday, May 31, 2011

മാവിലായി മാഹാത്മ്യം

കാവുന്താഴ സ്ക്കൂളില്‍ നിന്നും വീട്ടിലേക്കുള്ള വഴിയില്‍ സജീവനുമുണ്ടാകും. തോട്ടുവക്കത്തൂടെ നടക്കുമ്പോള്‍ എതിരെ മരക്കൂട്ടത്തിലെ പുയ്യാപ്ല വരുന്നത്‌ കണ്ടാല്‍ സജീവന്‍ തെങ്ങിനു പിന്നില്‍ ഒതുങ്ങി നില്‍ക്കും. അടുത്തെത്തിയാല്‍ മടിച്ച്‌ മടിച്ച്‌ ഒരു ചോദ്യമാണ്‌.
"ഇങ്ങള പല്ലൊന്ന്‌ കാണിച്ചാട്ടെ?"
അതുകേട്ട്‌ മാപ്പിള പല്ലു മുഴുവന്‍ പുറത്തുകാട്ടി ചിരിക്കും. അപ്പോള്‍ അയാളുടെ മുന്‍ വരിയിലെ സ്വര്‍ണം കെട്ടിയ രണ്ട്‌ പല്ലുകള്‍ മിന്നിത്തിളങ്ങും. അതു കണ്ട്‌ ഞങ്ങള്‍ നിര്‍വൃതി കൊള്ളൂം.
(ഈ കഥ ഇപ്പോള്‍ ചിപ്പുവിന്റെ ഫേവററ്റാണ്‌. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ പറയും.

"അച്ഛാ.. ആ മേപ്പിളിന്റെ കഥ പറ...".
സജീവന്റെ ഡയലോഗ്‌ വരുമ്പോള്‍ അവള്‍ പൊട്ടിച്ചിരിക്കാന്‍ തയ്യാറെടുക്കും. )
മാവിലായിയുടെ മണം ചിലപ്പോള്‍ കാവിലെ ചന്ദനത്തിന്റെയും, പുറത്ത്‌ നിറഞ്ഞുനില്‍ക്കുന്ന അലസിപ്പൂക്കളുടെയും, നിറമാലയുള്ള ദിവസം വലിയ ശരീരമുള്ള അപ്പനായര്‍ വിളമ്പുന്ന ചെറിയ ഉണ്ണിയപ്പത്തിന്റേയും മണമാണ്‌. അന്നത്തെ ദിവസത്തെ ചടങ്ങുകള്‍ തീരുന്നതുവരെ ഉറങ്ങാതെ ബോറടിച്ചിരിക്കാറുള്ളത്‌ ഈ മണവും രുചിയും ആസ്വദിക്കാന്‍ വേണ്ടി മാത്രം. രാത്രിയില്‍ കാവിന്റെ അന്‍പത്തിമൂന്ന്‌ പടികള്‍ എണ്ണിക്കൊണ്ടിറങ്ങും. ഉത്സവത്തിന്റെ നാലാം നാള്‍ ദൈവത്താര്‍ കൈക്കോന്‍മാരോടൊന്നിച്ച്‌ കാവിലേക്ക്‌ ഓടിക്കയറുന്ന പടികളാണത്‌. കാവിലെത്തി ദൈവത്താര്‍ മുടി അഴിച്ചിട്ട്‌ വേണം കൈക്കോന്മാർക്ക് നിലാഞ്ചിറ വയലില്‍ അടിക്കാന്‍ പോകാന്‍.

കാവില്‍ നിന്നും രാത്രിയില്‍ അമ്മയോ, മാമനോ, മറ്റാരോ വീശുന്ന ചൂട്ടിനെ പിന്തുടര്‍ന്ന്‌ തോട്ടുവക്കത്തൂടെ വീട്ടിലേക്ക്‌. നിടുവോട്ടെ പറമ്പില്‍ നിരന്നു കിടക്കുന്ന ശവക്കല്ലറകള്‍ക്ക്‌ മുന്നിലെത്തുമ്പോള്‍ കണ്ണുകള്‍ പകുതിയടച്ച്‌, അവിടെ വല്ല നിഴലുമുണ്ടോയെന്ന്‌ നോക്കും, പറമ്പിലെ മരത്തില്‍ തൂങ്ങിയാടുന്ന കടവാതിലുകളുടെ മൂളലിന്‌ ചെവിയോര്‍ക്കും. പെരളശ്ശേരി ശ്രീതിഭയിലെ സെക്കന്റ്ഷോ കഴിഞ്ഞുള്ള വരവും, ശിവരാത്രി ദിവസം തൃക്കപാലം അമ്പലത്തിലെ നാടകം കഴിഞ്ഞുള്ള വരവും ഇങ്ങനെയാണ്‌. തൃക്കപാലം അമ്പലത്തിലെ വലിയ ചിറയുടെ നടുക്ക്‌ ആഴത്തിലൊരു കിണറുണ്ടെന്നും അതില്‍ കുറേപ്പേര്‍ താഴ്ന്നുപോയിട്ടുണ്ടെന്നും പറഞ്ഞു പേടിപ്പിച്ചതും സജീവന്‍.

കാവുന്താഴ സ്ക്കൂളിന്‌ ഉപ്പിലയില്‍(വട്ടയില) ചുരുട്ടിയ ഉപ്പുമാവിന്റെ മണമാണ്‌. കാവിന്റെ താഴെ കിടക്കുന്നതുകൊണ്ടാണ്‌, "മാവിലായി സെണ്ട്രല്‍ എല്‍. പി. സ്ക്കൂള്‍" എന്ന ഞങ്ങളുടെ സ്ക്കൂളിന്‌ കാവുന്താഴ സ്ക്കൂള്‍ എന്ന പേരു വന്നത്‌.
ഡല്‍ഹിയിലുള്ള ഇളയമ്മ ഒരിക്കല്‍ മക്കളോട്‌ പറഞ്ഞിട്ടുണ്ട്‌,
"ഞങ്ങളും നിങ്ങളെപ്പോലെ സെണ്ട്രല്‍ സ്ക്കൂളിലാ പഠിച്ചത്‌".

രാവിലെ ഒന്‍പതരക്കുള്ള ഗീത ബസ്സ്‌ പോകുന്നത്‌ നോക്കിയാണ്‌ ഞങ്ങളുടെ സെണ്ട്രല്‍ സ്ക്കൂളില്‍ ലോങ്ങ്‌ ബെല്ലടിച്ചിരുന്നത്‌. അന്ന്‌ ആരെങ്കിലും മരിച്ചാല്‍ പതിനാറടിയന്തിരത്തിന്റന്ന്‌ സ്ക്കൂളില്‍ പായസവിതരണമുണ്ടാകും. ഒരിക്കല്‍ പദ്മനാഭന്‍ എന്ന കുട്ടി ഏഴുതവണ പായസം വാങ്ങി, അദ്ധ്യാപികമാര്‍ വിരിച്ചുകൊടുത്ത പായയില്‍ ക്ഷീണിച്ചു കിടന്നിട്ടുണ്ട്‌ .

സ്ക്കൂളില്‍ നിന്നിറങ്ങി റോഡിലൂടെ നടന്ന്‌ തോട്ടുവക്കില്‍ കയറുന്നത്‌ വരെ പ്രാന്തന്‍ കുഞ്ഞമ്പുവിനെ പേടിക്കണം. കരിപുരണ്ട മുണ്ടുടുത്ത്‌ കൈപുറകില്‍ കെട്ടി നടന്നുപോകാറുള്ള കുഞ്ഞമ്പുവിനെ ഒരിക്കല്‍ പോലും നേരെ നോക്കിയിട്ടില്ല. 'കരിപുരണ്ട ജീവിതങ്ങള്‍' എന്ന ജയന്‍ സിനിമയുടെ പോസ്റ്ററുകള്‍ക്കു മുന്നില്‍ വായ തുറന്നു നിൽക്കുമ്പോൾ, ‍ ബീഡിക്കമ്പനിയില്‍ നിന്നുള്ള ഉച്ചത്തിലെ പത്രവായന കേള്‍ക്കാം.

ഈ തോട്‌ ഒഴുകുന്നത്‌ മമ്മാക്കുന്ന്‌ പുഴയിലേക്കാണ്‌. അവിടുന്ന്‌ അറബിക്കടലിലേക്കും. തോട്ടില്‍ കണ്ണിക്കുറിയന്‍ മീനുകളും, കല്ലിനടിയില്‍ ഒളിച്ചിരിക്കുന്ന മുഴു മത്സ്യവുമുണ്ട്‌. വീട്ടിലെ കുളത്തില്‍ നിന്നും ഒരോവുചാലുണ്ട്‌ തോട്ടിലേക്ക്‌ . കുളത്തിലെ നീര്‍ക്കോലി പാമ്പുകളെ ഭയന്ന്‌ അക്കരെ വരെ നീന്താറില്ല. കരയില്‍ ഒളിച്ചിരിക്കുന്ന തവളകള്‍ ശബ്ദത്തോടെ വെള്ളത്തില്‍ ചാടുന്നത്‌ കേട്ട്‌ പലതവണ പേടിച്ചിട്ടുണ്ട്‌. കുളക്കരയിലെ തെങ്ങുകള്‍ മുട്ടിയുരുമ്മിയുണ്ടാക്കുന്ന സംഗീതത്തില്‍ ലയിച്ചിട്ടുണ്ട്‌.

മീനമാസത്തില്‍ മാവിലായില്‍ പൂരോത്സവമാണ്‌. പെണ്‍കുട്ടികള്‍ കാമദേവനെ പൂജിക്കുന്ന ഉത്സവം. അന്ന്‌ മാവിലായിക്ക്‌ ചെമ്പകപ്പൂക്കളുടെ മണമായിരിക്കും, കൂടെ പാലപ്പൂവിന്റെയും, മുരിക്കിന്‍ പൂവിന്റെയും മണം. ആദ്യദിവസങ്ങളില്‍ ചാണകം കൊണ്ടുരുട്ടി കാമനെയുണ്ടാക്കുന്നത്‌ കുളക്കടവിലാണ്‌. അടുത്തദിവസങ്ങളില്‍ അത്‌ വീട്ടിനടുത്തേക്ക്‌ മാറും. അവസാന ദിവസം മുറ്റത്തോ ഇറയത്തോ ആയിരിക്കും. അന്നത്തെ കാമനെയുണ്ടാക്കുന്നത്‌ മണ്ണുകൊണ്ടാണ്‌. കൂടെ കാമിനിയുമുണ്ടാകും. കാമിനിയെ മാലയും വളയും അണിയിക്കും. അരിമാവ്‌ പരത്തി, അതില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത പാവ്‌ നിറച്ച്‌, ഉപ്പിലയില്‍ ചുറ്റി, വാഴനാരുകൊണ്ട്‌ കെട്ടി ആവിയിലുണ്ടാക്കുന്ന അടയുമുണ്ടാവും. ഒടുവില്‍ എല്ലാം വാരിക്കെട്ടി കൂവിക്കൊണ്ട്‌ പ്ലാവിന്റെ ചുവട്ടില്‍ നിക്ഷേപിക്കുന്നതോടെ അക്കൊല്ലത്തെ പൂരത്തിന്‌ പരിസമാപ്തിയാവുന്നു.

ഞങ്ങള്‍ ക്രിക്കറ്റ്‌ കളിക്കാറുള്ള മുറ്റത്തിന്‌ പാരിജാതത്തിന്റെ മണമാണ്‌. മഴക്കാലത്ത്‌ വെള്ളം കെട്ടിക്കിടക്കുമ്പോള്‍ അവിടെ ഓറഞ്ച്‌ നിറത്തിലുള്ള ഞണ്ടുകള്‍ നീന്തി നടക്കും. അച്ഛാച്ചന്റെ ശ്രാദ്ധത്തിന്‌ ബലിയിടുന്നതും ഈ മുറ്റത്താണ്‌. വാഴയിലയില്‍, പുഴുങ്ങിയ ചെറുപയറും, തേങ്ങാപ്പൂളും, ഉണക്ക്‌ മത്സ്യവും കള്ളും ചേർത്ത് കണ്ണേട്ടന്‍ മുത്തപ്പന്‌ പൈങ്കുറ്റി വെക്കുന്ന മുറ്റത്ത്‌ കർക്കിടകമാസത്തിൽ ആടിവേടന്‍മാര്‍ വന്നാടും. അപ്പോള്‍ അമ്മാമ്മ മഞ്ഞളുകൊണ്ടുള്ള ഗുരുസി തളിക്കും.

മനസ്സിലിപ്പോൾ അമ്മാമ്മയുടെ എഴുത്തുപെട്ടി തുറക്കുമ്പോഴുള്ള സുഗന്ധമാണ്‌. അതിലെ ചെറിയ ചെറിയ അറകളില്‍ അടുക്കിവെച്ചിരിക്കുന്ന ഓര്‍മ്മകളുടെ സുഗന്ധം.

Tuesday, November 16, 2010

പകൽക്കിനാവന്റെ ഫോട്ടോപ്രദർശനം

ചിപ്പുവിനെയും കൂട്ടി പകൽക്കിനാവന്റെ ഫോട്ടോ പ്രദർശനം നടക്കുന്ന റെസ്റ്റോറന്റിൽ എത്തിയപ്പോൾ നല്ല തിരക്ക്. ബ്ളോഗിലൂടെ ആളുകളുടെ മനസ്സിൽ പതിഞ്ഞ ചിത്രങ്ങളിലൂടെയൊന്ന് കണ്ണോടിച്ച്, പകൽക്കിനാവനെ പരിചയപ്പെട്ട്, കൂടെനിന്ന് ഒരു ഫോട്ടൊയെടുക്കുമ്പോളേക്കും ചിപ്പു അവിടെ ട്രേയിൽ വച്ചിരുന്ന ചോക്കളേറ്റുകളിൽ ആകാവുന്നത്ര കൈയിലാക്കിയിരുന്നു.
പിന്നീടവൾ ഒട്ടിച്ചുവച്ചിരിക്കുന്ന ചിത്രങ്ങളിൽ കൈവെക്കാൻ തുടങ്ങിയപ്പോൾ, കാര്യം പന്തിയല്ലെന്ന് കണ്ട് പുറത്തിറങ്ങി.
പുറത്ത് കൂടിനിന്ന് വർത്തമാനം പറയുന്ന ആളുകളുടെയിടയിൽ കൈതമുള്ളിനെ തിരിച്ചറിഞ്ഞ് അടുത്ത് ചെന്ന് പരിചയപ്പെട്ടു.
ശശിയേട്ടനുമായി സംസാരിച്ചു നില്ക്കേ പിറകിൽ നിന്നും മെലിഞ്ഞു നീണ്ട രാൾ വന്ന് ഒരാക്രോശത്തോടെ ശശിയേട്ടനെ ധൃതരാഷ്ട്രാലിംഗനം ചെയ്തു.
ആളെ തിരിച്ചറിഞ്ഞു.. കുഴൂർ വിൽസൻ.
റേഡിയോയിൽ മാത്രം കേട്ട് പരിചയിച്ച ശബ്ദത്തിന്‌ ഒരു കരകരപ്പും, വഴുവഴുപ്പും.
“വാ നമുക്കങ്ങോട്ടേക്ക് പോകാം.. നമുക്കവിടെ കൈയ്യടക്കണ്ടേ?”
ഞാൻ പതുക്കെ ശശിയേട്ടനോട് പറഞ്ഞു. “ഞാൻ പോട്ടേ..”
അതുകേട്ട വിൽസൻ എന്റെ കൈയ്യിൽ കയറിപ്പിടിച്ചു.
“നിങ്ങളെവിടെ പ്പോകുന്നു?‘
വീണ്ടും ഞാൻ മടിച്ചു നിന്നപ്പോൾ ചിപ്പുവിനെ പൊക്കിയെടുത്ത് മുന്നിൽ നടന്നു. അവൾ പേടിയോടെ എന്റെ നേരെ കൈനീട്ടി.
”മോൾക്കെത്ര വയസ്സായി?“ അവളെ തിരിച്ചുവാങ്ങുമ്പോൾ വൽസല്യത്തോടെയുള്ള ചോദ്യം.
“നാലര”
“എന്റെമ്മിണിക്ക് രണ്ടര വയസ്സാ..”
പിന്നീട് എല്ലാവരും കൂടെ പ്രദർശനം നടക്കുന്ന ഹോളിലേക്ക്.
ചെന്നയുടനെ പകൽക്കിനാവനൊരു ധൃതരാഷ്ട്രാലിംഗനം.
ചിത്രത്തിന്റെ വിൽപ്പനോൽഘാടനമാണ്‌ പിന്നീട് നടന്നത്‌.
ശശിയേട്ടന്റെ കയ്യിൽ നിന്നും വിൽസൻ ചിത്രം വാങ്ങി.
ഔപചാരികതകളില്ലാത്ത, ജാഡകളില്ലാത്ത, ലാളിത്യം നിറഞ്ഞ, സ്നേഹം നിറഞ്ഞ ചടങ്ങ്.
ചടങ്ങിനു ശേഷം ഞങ്ങൾ ചിത്രങ്ങളെപ്പറ്റിയുള്ള ചർച്ചകളിൽ മുഴുകവേ, വീണ്ടുമെത്തി കുഴൂർ വിൽസൻ. വിൽസൻ തന്നെ ആളുകളെ കൈകൊട്ടി വിളിച്ച് ശ്രദ്ധയാകർഷിച്ചു.
സുഹൃത്തുക്കളിലാരോ വിളംബരം ചെയ്തു.
“കുഴൂർ വിൽസൻ കവിത ചൊല്ലുന്നു...”
പിന്നീടവിടെ വിനയചന്ദ്രൻ മാഷിന്റെ കവിത മുഴങ്ങി.

Tuesday, October 19, 2010

പ്രവാസം

ചെറിയ കമ്പിക്കഷ്ണങ്ങൾ ഉപയോഗിച്ച് കൂടുകെട്ടി മുട്ടയിട്ടിരിക്കുന്ന പക്ഷി. അജ്മാനിലെ ഒരു ഫ്ളാറ്റിന്റെ ജനലരികിൽ കണ്ട കാഴ്ച.

Thursday, June 17, 2010

ചില വിദ്യാലയ സ്മരണകൾ

അദ്ധ്യാപകർക്ക്‌ ഇരട്ടപ്പേരു കാണാത്ത സ്കൂളുകൾ ചുരുക്കമായിരിക്കും. ഇരട്ടപ്പേരില്ലാത്ത ഒരദ്ധ്യാപകനുമില്ലാതിരുന്ന ഒരു സ്കൂളിലായിരുന്നൂ എന്റെ ഹൈസ്കൂൾ പഠനം.
കൊമ്പൻ മീശയുള്ള അജാനുബാഹുവായ അന്തകൻ മാഷും, കൈയ്യിൽ എപ്പോഴും ചൂരലുമായി നടക്കുന്ന സീ ആർ പീ സാറും , ആലുമ്മൂടൻ സാറും, കരടി മാഷും, അങ്ങനെയങ്ങനെ..

അവരിൽ ചിലരുടെയൊക്കെ യഥാർത്ഥ പേരുകൾ അറിയാത്ത ധാരാളം കുട്ടികൾ അന്ന്‌ സ്കൂളിലുണ്ടായിരുന്നു.അതിലൊരു കുട്ടി ഒരിക്കൽ സ്റ്റാഫ്‌ റൂമിൽ ചെന്നന്വേഷിച്ചൂ..
"മത്തായി സാറില്ലേ?"
അധ്യാപകർ അവനെ തുറിച്ചു നോക്കി.
"മത്തായിയെയും സാറെന്നു വിളിക്കാൻ തുടങ്ങി"
തലയുയർത്താതെ കണ്ണടയ്ക്ക്‌ മുകളിലൂടെ നോക്കിക്കൊണ്ട്‌ ശ്രീനു മാഷ്‌ പിറുപിറുത്തു.
അന്ന് മത്തായി എന്ന പേരിൽ ഒരു പ്യൂണുണ്ടായിരുന്നൂ സ്കൂളിൽ. സ്കൂൾ വരാന്തയിൽ കെട്ടിത്തൂക്കിയ വലിയ പള്ളിമണിയുടെ ദ്വാരത്തിൽ അറ്റം വളഞ്ഞിരിക്കുന്ന ഒരു നീണ്ട കമ്പി കൊളുത്തി ആഞ്ഞുവലിച്ചാണ്‌ മത്തായി ക്ലാസ്സുകളുടെ ദൈർഘ്യം നിയന്ത്രിച്ചിരുന്നത്‌. മിക്കവാറും നല്ല ഫിറ്റിലായിരിക്കും ആശാൻ. കമ്പിയുടെ കൊളുത്ത്‌ മണിയുടെ ദ്വാരത്തിൽ വീഴാനെടുക്കുന്ന സമയം കണക്കാക്കി മത്തായി അടിച്ചിരുന്ന പെഗ്ഗുകളുടെ എണ്ണം ഞങ്ങൾ പ്രവചിച്ചിരുന്നു. അങ്ങനെ കാലു നിലത്തുറക്കാത്ത ഒരു ദിവസം സെക്കന്റ്‌ പീരീഡിൽ ലോങ്ങ്ബെല്ലടിച്ച്‌ ഒരാഴ്ചത്തെ സസ്പെൻഷൻ ഒപ്പിച്ചെടുത്തിട്ടുണ്ട്‌ മത്തായി.
എന്നാൽ സ്റ്റാഫ്‌ റൂമിൽ കുട്ടി അന്വേഷിച്ചു ചെന്നത്‌ മത്തായി സാറിനെ തന്നെ ആയിരുന്നൂ. 'ബെൽറ്റ്‌ മത്തായി' സാറിനെ. ബെൽബോട്ടം പേന്റിട്ട്‌, ബെൽറ്റ്‌ മുറുക്കിക്കെട്ടിയ, തടിച്ചു നീളം കുറഞ്ഞ നമ്പ്യാർ സാറിന്‌ അതിനേക്കാൾ പറ്റിയ മറ്റൊരു പേരു സങ്കൽപിക്കാൻ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക്‌ കഴിയുമായിരുന്നില്ല.

സ്കൂളിലെ അവസാനവർഷത്തെ ആദ്യ ദിവസം. പത്താം ക്ലാസ്സിലെ കുട്ടികളുടെ ഡിവിഷൻ തിരിച്ച ലിസ്റ്റ്‌ നോട്ടീസ്‌ ബോർഡിലിട്ടിട്ടുണ്ട്‌.
ഇത്തവണ 'ഇ' ഡിവിഷൻ പുതിയതായി വന്നിരിക്കുന്നു.
എന്റെ പേര്‌ പുതിയ ഡിവഷനിൽ. ലിസ്റ്റിലെ മറ്റുള്ള പേരുകളിലേക്ക്‌ നോക്കിയപ്പോളാണ്‌ ശരിക്കും ഞെട്ടിപ്പോയത്‌.
സ്കൂളിലെ എല്ലാ വില്ലന്മാരും ഞങ്ങളുടെ ക്ലാസ്സിൽ. അതിൽ എല്ലാ വിദ്യാർത്ഥിസംഘടനകളുടെയും നേതാക്കന്മാർ ഒരേ ഡിവിഷനിലെത്തിയത്‌ അവരെത്തന്നെ അത്ഭുതപ്പെടുത്തി.
എസ്‌ എഫ്‌ ഐ നേതാവ്‌ രാജേഷും, കെ എസ്‌ യു നേതാവ്‌ നിസാറും ഒരേ ബെഞ്ചിൽ സ്ഥാനം പിടിച്ചു.

നീളത്തിന്റെയും , വില്ലത്തരത്തിന്റെയും മുൻ ഗണനാക്രമത്തിൽ പിറകിലെ ബെഞ്ചുകൾ നിറഞ്ഞു. ഒടുവിൽ ക്ലാസ്ടീച്ചറിന്റെ വേഷത്തിൽ സാക്ഷാൽ സീ ആർ പി സാർ എത്തിയപ്പോൾ എല്ലാം പൂർത്തിയായി.

കഴിഞ്ഞ വർഷം തന്നെ സാറിന്റെ നോട്ടപ്പുള്ളിയായിരുന്ന, കുട്ടപ്പനെന്നു വിളിക്കുന്ന ജയേഷ്‌ മുൻ ബെഞ്ചിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു.
കുട്ടപ്പൻ സീ ആർ പി സാറിന്റെ കണ്ണിലെ കരടായ കഥ ഇങ്ങനെ..

രംഗം സ്കൂൾ യുവജനോൽസവവേദി.. സ്റ്റേജിൽ കുട്ടപ്പന്റെ മിമിക്രി തകർക്കുന്നു.. റേഡിയൊയിൽ അന്ന് പ്രചാരം നേടിയ പരസ്യങ്ങൾ തമാശ രൂപത്തിൽ അവതരിപ്പിക്കുകയാണ്‌ കുട്ടപ്പൻ..
അക്കാലത്ത്‌ ഉജാലയുടെ ഒരു പരസ്യമുണ്ടായിരുന്നു..
"ഉജാലയിൽ മുക്കിവെച്ച തുണികൾ ഉയർത്തി നോക്കൂ.. വെട്ടിത്തിളങ്ങുന്ന വെണ്മ കാണാം. "
കുട്ടപ്പൻ അതിൽ അൽപം മസാല കലർത്തി 'തുണികൾ' എന്നതിനു പകരം 'പാവാട'യെന്നു ചേർത്ത്‌ സ്റ്റേജിൽ കാച്ചി.
വിദ്യാർത്ഥികളുടെ നീണ്ട കൈയ്യടി ഏറ്റുവാങ്ങി നിറഞ്ഞ ചിരിയോടെ സ്റ്റേജിനു പുറകിലെത്തിയ കുട്ടപ്പൻ, അവിടെ കാത്തുനിന്ന സീ ആർ പീ സാറിന്റെ ചൂരലടി ഏറ്റു വാങ്ങി പൊട്ടിക്കരഞ്ഞു.

ഏതെങ്കിലും വിദ്യാർത്ഥിസംഘടനകൾ പഠിപ്പുമുടക്കിന്‌ ആഹ്വാനം ചെയ്താൽ, സംഘടനാപ്രതിനിധി ഹെഡ്മാസ്റ്റെർക്ക്‌ ഒരു നിവേദനം കൊടുക്കുന്ന പതിവുണ്ട്‌.
ഞങ്ങളുടെ സ്കൂളിൽ സംഘടനകൾ രൂപീകരിക്കപ്പെട്ടതിന്റെ പിന്നിൽ ഈ നിവേദനം സമർപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ‍ൂ.
അങ്ങനെ ഒരു ദിവസം എ ഐ എസ്‌ എഫിന്റെ ഒരു പഠിപ്പു മുടക്കാഹ്വാനമുണ്ടായി. സ്കൂളിലാണെങ്കിൽ ആ സംഘടനക്ക്‌ പ്രതിനിധിയുണ്ടായിരുന്നില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നൂ.
എന്റെ സഹബെഞ്ചൻ ഷാജിയെ എസ്‌ എഫ്‌ ഐയിലേയും,കെ എസ്‌ യുവിലേയും സുഹൃത്തുക്കൾ ചേർന്ന്‌ സംഘടനാ പ്രതിനിധിയായി നിയമിക്കുന്നൂ, നിവേദനം തയ്യാറാക്കുന്നൂ, ഷാജി അതുംകൊണ്ട്‌ ഹെഡ്മാസ്റ്റെറുടെ അടുത്തേക്ക്‌.
വായിച്ചു നോക്കിയ ഹെഡ്മാസ്റ്റർ ഒറ്റ ചോദ്യം
"എ ഐ എസ്‌ എഫിന്റെ ഫുൾഫോം എന്താടാ?"
ഷാജി നിന്നു വിയർത്തു. മുകളിൽ കറങ്ങുന്ന ഫാനിൽ കുറച്ചുനേരം നോക്കി നിന്ന ശേഷം പുറത്തേക്ക്‌ ഒറ്റ ഓട്ടം.

മത്തായി സേറാണ്‌ അന്ന്‌ ഞങ്ങൾക്ക്‌ ഇംഗ്ലീഷ്‌ നോൺ ഡീറ്റയിൽ ക്ലാസ്സെടുത്തിരുന്നത്‌, 'ദ കൗണ്ട്‌ ഓഫ്‌ മോണ്ടി ക്രിസ്റ്റോ'. ആഴ്ചയിൽ രണ്ട്‌ ക്ലാസ്സേ ഉണ്ടായിരുന്നുള്ളൂ. മാഷ്‌ ക്ലാസ്സിൽ അരമണിക്കൂർ പാഠം വായിച്ച്‌ കഥ പറയും. ബാക്കിയുള്ള സമയം കൊച്ചുവർത്തമാനത്തിനുള്ളതാണ്‌.
ആ സമയത്തൊരിക്കൽ രാജേഷ്‌ സാറിനോട്‌ പറഞ്ഞു
"മാഷെക്കാണാൻ മമ്മൂട്ടിയെ പോലെത്തന്നെയുണ്ട്‌"
അതുകേട്ട്‌ മാഷൊന്നു പുഞ്ചിരിച്ചപ്പോൾ അവൻ ഞങ്ങളെ തിരിഞ്ഞുനോക്കി പതുക്കെ പറഞ്ഞു.
"മാർക്കെറ്റിൽ മീൻ വിൽക്കുന്ന മമ്മൂട്ടി.."

മത്തായി സാറിന്റെ അവസാന ക്ലാസ്സിൽ ചില കുട്ടികൾ അദ്ദേഹത്തോട്‌ ഒരാവശ്യ്ം ഉന്നയിച്ചു.
"ഞങ്ങൾക്ക്‌ ഒരു പാട്ട്‌ പാടണം."
അവസാന ക്ലാസ്സല്ലേ സാറ്‌ സമ്മതിച്ചു.അങ്ങനെ ക്ലാസ്സിലെ നാല്‌ വില്ലന്മാർ ചേർന്ന് ഉച്ചത്തിൽ പാട്ട്‌ തുടങ്ങി.
"ജനഗണമന അതിനായക ജയഹേ..."
മത്തായി സേർ അത്രയും പ്രതീക്ഷിച്ചില്ല. ഇടക്ക്‌ വെച്ച്‌ തടസ്സപ്പെടുത്താൻ പാടില്ലല്ലോ. ദേശവിരുദ്ധമായാലോ?

അസമയത്തെ ദേശീയഗാനം കേട്ട്‌ സ്കൂൾ മുഴുവൻ ഞെട്ടി. ഹെഡ്മാസ്റ്റർ ഓടിവന്നെങ്കിലും ക്ലാസ്സിൽ കയറാനാവാതെ പുറത്ത്‌ അറ്റെൻഷനിൽ നിന്നു.
പ്യൂൺ മത്തായി പകുതി ലഹരിയിൽ ലോംഗ്‌ ബെല്ലടിക്കാൻ ഓടി വന്നു.
ദേശീയഗാനം പാടി തീർന്നതും, മത്തായി സാറിന്റെ നേതൃത്വത്തിൽ ഗായകരെ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക്‌ ആനയിച്ച്‌ ചൂരൽകഷായം നൽകി ആദരിച്ചു.

മുൻ വർഷങ്ങളിലൊക്കെ എസ്‌ എസ്‌ എൽ സി ക്ക്‌ നൂറുശതമാനം വിജയം ലഭിച്ചിരുന്ന ഞങ്ങളുടെ സ്കൂളിൽ, ആ വർഷം ഞങ്ങളുടെ ക്ലാസ്സിൽ തന്നെ മിനിമം നാലു പരാജയങ്ങൾ പ്രവചിക്കപ്പെട്ടു.

എന്നാൽ റിസൾട്ട്‌ വന്നപ്പോളേക്കും, ഞങ്ങളുടെ ഡിവിഷനിൽ നൂറുശതമാനം ജയം, തോറ്റ ഏകകുട്ടി 'ബി' ഡിവിഷനിലിലും.

Friday, May 21, 2010

കോട്ടൺ

അന്ത്രുമാൻ ആദ്യമായി കോയമ്പത്തൂരിലെത്തിയതാണ്‌, ശശിയുടെ കൂടെ. അതിനിടെ ശശിക്ക്‌ ഒരപകടം സംഭവിക്കുകയും, രണ്ട്‌ ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടിവരികയും ചെയ്തു.
ഡിസ്‌ചാർജ്‌ ചെയ്യാൻ നേരം ഡോക്റ്റർ അന്ത്രുമാനെ വിളിച്ച്‌ മരുന്നിന്റെയും മുറിവ്‌ ഡ്രെസ്സ്‌ ചെയ്യേണ്ടതുമായ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു.
അങ്ങനെ ഡോക്ടർ പറഞ്ഞതനുസരിച്ച്‌ കോട്ടൺ വാങ്ങാനായി അന്ത്രുമാൻ പുറത്തേക്കിറങ്ങി. ഒന്നു രണ്ട്‌ ഷോപ്പുകളിൽ കയറിനോക്കിയെങ്കിലും, അവിടെ നിന്നെല്ലാം ഇല്ലെന്ന മറുപടിയാണ്‌ കിട്ടിയത്‌.
ഒരു കടയിൽ കയറിനോക്കിയപ്പോൾ, അവിടെ കോട്ടൺ വിൽപ്പനയ്ക്ക്‌ വെച്ചിരിക്കുന്നത്‌ കണ്ടെങ്കിലും കടക്കാരന്റെ മറുപടി ഇല്ലെന്നു തന്നെയായിരുന്നു.
"ഇനി കോട്ടൺ എന്നത്‌ മനസ്സിലാവാഞ്ഞിട്ടാണോ?" അന്ത്രുമാൻ വിഷമത്തിലായി.
"പഞ്ഞിയുണ്ടോ ?" എന്നു ചോദിക്കാൻ ഒരു തവണ ആഞ്ഞെങ്കിലും, അത്‌ തമിഴിലെ എന്തെങ്കിലും തെറിയാണെങ്കിലോയെന്ന്‌ പേടിച്ച്‌ അന്ത്രുമാൻ മിണ്ടിയില്ല.
അങ്ങനെ അടുത്ത കടയിലെത്തിയ അന്ത്രുമാൻ വീണ്ടും അന്വേഷിച്ചു.
"കോട്ടണുണ്ടോ?"
"ഇല്ല" മുഖത്തു നോക്കാതെ കടക്കാരന്റെ മറുപടി.
പക്ഷെ ഇത്തവണ അന്ത്രുമാന്‌ സഹിക്കാൻ കഴിഞ്ഞില്ല.
അയാൾ നേരെ കടക്കകത്തു കയറി കോട്ടണുമെടുത്ത്‌ കടക്കാരന്റെ നേരെ നീട്ടിക്കൊണ്ട്‌ ചോദിച്ചൂ..
"ഇതു പിന്ന്യെന്താ?"
അന്ത്രുമാന്റെ കൈയ്യിലുള്ള സാധനം നോക്കിക്കൊണ്ട്‌ കടക്കാരൻ ഒറ്റ ചിരിയാണ്‌.
അയാളുടെ തമിഴ്‌ ചിരികേട്ട്‌ അന്ത്രുമാന്‌ ഭയം തോന്നി. അയാൾ തന്റെ കൈയ്യിലിരിക്കുന്ന സാധനത്തിലേക്ക്‌ വീണ്ടും നോക്കി.
"ഇനിയിത്‌ കോട്ടണല്ലേ?"
അതിനിടെ ചിരി കണ്ട്രോൾ ചെയ്ത് കടക്കാരൻ അന്ത്രുമാനോട്‌
"ഇതാ... ഇത്‌ കാ‍ട്ടൺ..."
അന്ത്രുമാൻ അന്തം വിട്ടുനിന്നു.

Sunday, April 25, 2010

ചിപ്പു സ്കൂളിൽ

അങ്ങനെ ചിപ്പു സ്കൂളിൽ പോകാൻ തുടങ്ങി. ദിവസവും അവൾക്ക്‌ പുതിയ എന്തെങ്കിലും സ്കൂൾ വിശേഷം പറയാനുണ്ടാവും. ടീച്ചർ ചോക്കളേറ്റ്‌ കൊടുത്തതും, കൈയ്യിൽ സ്റ്റാർ വരച്ചുകൊടുത്തതും, ക്ലാസ്സിലെ ആൺകുട്ടികൾ അടി കൂടിയതും... അങ്ങനെയങ്ങനെ...
കഴിഞ്ഞ ദിവസം അവളുടെ ബാഗിൽ മറ്റൊരു കുട്ടിയുടെ പുസ്തകം. പേരിൽ സാമ്യമുള്ളതിനാൽ ടീച്ചറോട്‌ മാറി വെച്ചു പോയതായിരിക്കാം.
അടുത്ത ദിവസം സ്കൂളിൽ പോകുന്നതിനു മുമ്പ്‌ ഞങ്ങൾ അവളെ പറഞ്ഞ്‌ പഠിപ്പിച്ചു.
"മോള്‌ സ്കൂളിൽ ചെന്നാൽ ടീച്ചറോട്‌ പറയണം... ദിസ്‌ ഈസ്‌ നോട്‌ മൈ ബുക്ക്‌.."
പോകുന്നതിനു മുമ്പ്‌ അവൾ ടീച്ചറോട്‌ പറയണ്ട കാര്യം അമ്മയോട്‌ ഒന്നു രണ്ട്‌ തവണ ചോദിച്ചുറപ്പിച്ചു.
ഉച്ചക്ക്‌ സ്കൂളിൽ നിന്നും തിരിച്ചെത്തിയ ശേഷം അമ്മ അവളോട്‌ ചോദിച്ചു..
"ചിപ്പു എന്താ ടീച്ചറോട്‌ പറഞ്ഞത്‌?"
കഴുത്തിൽ തൂക്കിയ ഐഡി കാർഡ്‌ ഊരിയെടുക്കുന്നതിനിടെ ചിപ്പു...
"ദിസ്‌ ഇസ്‌ മൈ നോട്‌ ബുക്ക്‌.."

Thursday, April 15, 2010

മാവിലായിക്കാവ്‌

"എന്റെ ദൈവത്താറീശ്വരാ.. "
ഈ വിളി മാവിലായിക്കാരുടെ ദീർഘനിശ്വാസത്തോടൊപ്പം ഉയർന്ന്‌ കേൾക്കാം. അതുപോലെ അവരുടെ ഓർമ്മകളിലെ വിഷുവിന്‌ അടിയുത്സവത്തിന്റെ ആവേശവുമുണ്ട്‌.
മേടം ഒന്നിനു തുടങ്ങുന്ന, അഞ്ച്‌ ദിവസം നീണ്ട്‌ നിൽക്കുന്ന ഉത്സവം.
കാവിലെ പ്രധാന മൂർത്തിയായ ദൈവത്താറിന്റെ തെയ്യം ഈ അഞ്ച്‌ ദിവസങ്ങളിലും കെട്ടിയാടുന്നു.
നാലാം ദിവസത്തെ അടിയാണ്‌ ഇതിൽ പ്രധാനം.
ഒരു അവൽകൂടിനുവേണ്ടി പരസ്പരം തല്ല് കൂടിയ ജ്യേഷ്ഠാനുജന്മാരുടെ കഥയാണത്രെ ഇതിന്റെ പിന്നിലെ ഐതിഹ്യം.
മാവിലായി മൂന്നാമ്പാലത്തിനടുത്ത നിലാഞ്ചിറ വയലിലാണ്‌ അടി നടക്കുന്നത്‌. 'അടിക്കൈക്കോന്മാർ' എന്നറിയപ്പെടുന്ന, വ്രതം നോറ്റ ഒരു സംഘം ആളുകളാണ്‌ ഈ അടിയിൽ പങ്ക്‌ ചേരുന്നത്‌. അവർ രണ്ട്‌ വിഭാഗങ്ങളായി തിരിഞ്ഞാണ്‌ അടി. 'മൂത്തകൂർവാടും', 'ഇളയകൂർവാടും'. ആ ദിവസം സൂര്യസ്തമനത്തോടെ നാട്ടുകാരുടെ ചുമലിൽ കയറിയിരുന്ന്‌ ഇവർ പരസ്പരം തല്ലുന്നു.രണ്ട്‌ ഘട്ടങ്ങളിലായി നടക്കുന്ന ഈ അടി കാണാൻ വലിയൊരു പുരുഷാരം തന്നെ വയലിൽ കൂടിയിരിക്കും
ഇന്ന് മേടം ഒന്ന്, വിഷു. മാവിലായിക്കാവിലെ ഉത്സവത്തിന്‌ ഇന്ന്‌ കൊടിയേറുന്നു.

Thursday, March 25, 2010

ചിപ്പുവിന്റെ 'വര'


ചിപ്പു ഇപ്പോൾ ഇടയ്ക്ക്‌ ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ടുണ്ട്‌.പോർട്രെയിറ്റാണ്‌ കൂടുതലായും വരക്കുന്നത്‌. വലിയൊരു വട്ടം വരച്ച്‌ അതിൽ രണ്ടുണ്ടക്കണ്ണും, മൂക്കിന്റെ സ്ഥാനത്ത്‌ ഒരു വരയും, പല്ലിളിച്ചുകാട്ടുന്ന പോലുള്ള വായും വരച്ചാൽ അച്ച്ഛനായി.

അതേ രൂപത്തിന്‌ നെറ്റിയിലൊരു പൊട്ടും ചെവിയിലൊരു കമ്മലും വരച്ചാൽ അമ്മയും.
മിക്ക ചിത്രങ്ങളും വരച്ചു കഴിഞ്ഞതിനു ശേഷമാണ്‌ അതെന്താണെന്ന്‌ അവൾ നിശ്ചയിക്കുന്നത്‌.

കുറച്ച്‌ ദിവസം മുമ്പ്‌ സ്ലേറ്റിൽ നാലു നീണ്ട വരകൾ വരച്ച്‌ അവൾ എന്നെ കൊണ്ട്‌ വന്നു കാണിച്ചു.
"ഇതെന്താ മോളേ?"
കുറച്ചു നേരം ആലോചിച്ച്‌ അവൾ മറുപടി നൽകി..
"മുരിങ്ങാക്കായ"

Monday, March 22, 2010

അച്ഛാച്ചൻ

മാത്രുഭൂമി ബാലപക്തിയിലേക്കയച്ച എന്റെ ആദ്യ സ്രുഷ്ടി ഒരു ബൂമറാങ്ങായിപ്പോയതിനു ശേഷം കുറച്ചു നാളത്തേക്ക്‌ ഞാനെന്റെ സർഗ്ഗവാസനകൾക്ക്‌ അവധി കൊടുത്തു. (ഞങ്ങൾ സാഹിത്യകാരന്മാർ ഇങ്ങനെയൊക്കെയാണ്‌ പറയുക)

പിന്നീട്‌ മാസങ്ങൾ കഴിഞ്ഞ്‌ മാവിലായിക്കാവിലെ ഉത്സവത്തിനു പോയി വന്ന ശേഷമാണ്‌, അതിനെപ്പറ്റി എന്തെങ്കിലും എഴുതണമെന്നുള്ള വിചാരം മനസ്സിൽ ശക്തമായതും, അങ്ങനെ 'മാവിലായിക്കാവിലെ അടിയുത്സവം' എന്ന കുറിപ്പ്‌ രൂപപ്പെടുന്നതും.

എഴുതിക്കഴിഞ്ഞപ്പോൾ തന്നെ ഇത്‌ എവിടെയെങ്കിലും പ്രസിദ്ധീകരിക്കണമെന്ന ദുർവാശിയും എന്റെ മനസ്സിലുടലെടുത്തു.പക്ഷെ എവിടെ, ആര്‌ പ്രസിദ്ധീകരിക്കും? കോളെജ്‌ മാഗസിനിൽ ഒരു മങ്ങിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്തവണയും സോമേട്ടൻ തന്നെ എഡിറ്ററായിരുന്നതിനാൽ, ആത്മാഭിമാനം അനുവദിച്ചില്ല.

പിന്നെ ബാലപംക്തിയിലേക്ക്‌ തന്നെ അയക്കണം. അന്ന് താഹ മാടായി, അനിൽകുമാർ വി. ഒ. (അനിൽ നമ്പ്യാർ, സൂര്യ ടി.വി.) തുടങ്ങിയ പുലികൾ ബാലപക്തിയിൽ മേഞ്ഞുനടന്നിരുന്ന കാലം. രണ്ടും കൽപ്പിച്ച്‌ അങ്ങോട്ടേക്ക്‌ തന്നെ അയച്ചു. ഒന്നുരണ്ട്‌ മാസങ്ങൾ കാത്തിരുന്നു. പിന്നെ പ്രതീക്ഷ കൈവിട്ടു.

മൂന്നു നാലു മാസങ്ങൾക്ക്‌ ശേഷം, അയച്ച കാര്യം തന്നെ മറന്നിരുന്ന സമയത്ത്‌ അതാ വരുന്നൂ, മാത്രുഭൂമിയിൽ നിന്നും ഒരെഴുത്ത്‌. ഇത്തവണ കവറല്ലാ, ഒരു പോസ്റ്റ്‌ കാർഡ്‌. അതിൽ കുട്ടേട്ടന്റെ ഒപ്പോടെ ഒരു കുറിപ്പ്‌...

'പ്രിയ ദീപൂ..'മാവിലായിക്കാവിലെ അടിയുത്സവം' വായിച്ചു. നന്നായിട്ടുണ്ടെന്ന് പറയാറായിട്ടില്ലെങ്കിലും, വിഷയത്തിൽ അൽപം പുതുമ തോന്നിയതിനാൽ എടുത്ത്‌ വെച്ചിരിക്കുന്നു.
കുട്ടേട്ടൻ ഒപ്പ്‌'
പ്രസിദ്ധീകരിക്കുമെന്നോ ഇല്ലെന്നോ ഇല്ല. വീണ്ടും ആകാംഷ നിറഞ്ഞ നാളുകൾ.

അന്ന് പത്രം വീട്ടിൽ വരെ കൊണ്ടുവന്ന് തരാറുണ്ടായിരുന്നില്ല. അടുത്തുള്ള കടയിൽ പോയി വാങ്ങണം. അത്‌ അച്ഛാച്ചന്റെ പ്രഭാതകൃത്യങ്ങളിലെ ഒരു പ്രധാന ഇനമായിരുന്നു. പത്രം വാങ്ങി, അവിടെയിരുന്ന്, തന്നെ പോലെ ജീവിത സായാഹ്നത്തിലെത്തിനിൽക്കുന്ന കുറച്ച്‌ ശുഭ്രവസ്ത്രധാരികളുമായി വാർത്തകളെപ്പറ്റിയുള്ള ഒരു ഡിസ്ക്കഷനും കഴിഞ്ഞാണ്‌ വീട്ടിലെത്തുന്നത്‌. പത്രം വൈകുന്തോറും അച്ഛന്റെ മുഖം കറുത്തു വരും.

ആ എഴുത്ത്‌ വന്നതിനു ശേഷം ചൊവ്വാഴ്ചകളിൽ വരുന്ന വീക്കിലിക്കു വേണ്ടി അച്ഛാച്ചൻ കാത്തിരിക്കും. കിട്ടിയാലുടൻ പിറകിലെ ബാലപക്തി പേജുകളിൽ കണ്ണോടിച്ച്‌ നിരാശനാകും. മാസങ്ങൾ കഴിഞ്ഞിട്ടും അച്ഛാച്ചൻ ശുഭാപ്തിവിശ്വാസം കൈവിട്ടില്ല.ഞാനാകട്ടെ അത്‌ പണ്ടേ കൈവിട്ടിരുന്നു.

അങ്ങനെ ഒരു ദിവസം പതിവിലും നേരത്തെ അച്ഛാച്ചൻ പത്രവുമായി ഓടി വരുന്നു. വീട്ടിൽ കയറിവന്നതിനു ശേഷം എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കുകൾ പുറത്തു വരുന്നില്ല. 'മാവിലായി', 'അടി' എന്ന രണ്ട്‌ വാക്കുകളാണ്‌ പല്ലില്ലാത്ത ആ വായിൽ നിന്നും ഞാൻ കേട്ടത്‌. എന്റെ വിചാരം മാവിലായിൽ എന്തോ അടി നടന്നെന്നും, ആ വാർത്ത പത്രത്തിൽ വന്നിട്ടുണ്ടെന്നുമായിരുന്നു..പിന്നീട്‌ കസേരയിലിരുന്ന് കിതപ്പ്‌ മാറ്റിയ ശേഷം കാര്യം പറഞ്ഞുകൊണ്ട്‌ അച്ഛാച്ചൻ വീക്കിലി എന്റെ നേരെ നീട്ടി.

അത്‌ തുറന്ന് 'മാവിലായിക്കാവിലെ അടിയുത്സവം' എന്ന തലക്കെട്ട്‌ വായിച്ച ആ ഒരു നിമിഷം ഞാൻ നിലത്തുനിന്നും ഉയർന്ന് പറക്കുമ്പോലെ തോന്നി. ദിവസങ്ങൾക്ക്‌ ശേഷം തപാലിൽ വന്ന വീക്കിലിയും, ഇരുപത്തഞ്ച്‌ രൂപയുടെ മണി ഓർഡറും ഒപ്പിട്ട്‌ വാങ്ങുമ്പോൾ ഭൂമി പിടിച്ചടക്കിയ സന്തോഷം.

പിന്നീട്‌ ആ കാര്യമോർക്കുമ്പോഴെല്ലാം അച്ഛാച്ചന്റെ സന്തോഷം കൊണ്ട്‌ നിറഞ്ഞ മുഖമാണ്‌ ഓർമ്മ വരിക. അച്ഛാച്ചൻ മരിച്ചിട്ട്‌ ഇപ്പോൾ പത്തു വർഷത്തിൽ കൂടുതലാകുന്നു. എന്റെയൊക്കെ മനസ്സിൽ എന്തെങ്കിലും നന്മയുണ്ടെങ്കിൽ അത്‌ അച്ഛൻ വഴി അച്ഛാച്ചനിൽ നിന്നും കിട്ടിയതായിരിക്കാമെന്ന് ഞാൻ വിചാരിക്കാറുണ്ട്‌. നാട്ടിലെത്തിയാൽ അകത്തിരുന്ന്‌ ഞങ്ങളെല്ലാം വർത്തമാനം പറയുമ്പോൾ, പുറത്ത്‌ ചാരു കസേരയിൽ ഒരു പാള വിശറിയുമായി അച്ഛാച്ചനിരിക്കുന്നില്ലെന്ന്‌ വിശ്വസിക്കാൻ എനിക്കു കഴിയാറില്ല.

Friday, March 19, 2010

ഒരു കവിയുടെ മരണം

മിക്കവരെയും പോലെ ഞാനും ആദ്യമായി എഴുതാൻ ശ്രമിച്ചത്‌ കവിതയായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ ആ സാഹസത്തിന്‌ മുതിർന്നത്‌. വിഷയം ലോക സമാധാനം. അന്ന്‌ ലോകത്ത്‌ നടമാടിയിരുന്ന യുദ്ധങ്ങളുടെയും മറ്റ്‌ അക്രമസംഭവങ്ങളുടെയും വാർത്തകൾ കേട്ട ഒരു പിഞ്ചുഹ്ര്യദയത്തിലുണ്ടായ വേദനകളുടെയും, സംഘർഷങ്ങളുടെയും ഒരു ബഹിർസ്ഫുരണം. (ചുമ്മാ...)
'കറുത്ത രാത്രി', 'വെളുത്ത പ്രാവ്‌' തുടങ്ങിയ പ്രയോഗങ്ങൾ കുത്തിനിറച്ച അതിനെ ഞാൻ കവിതയെന്നു വിളിച്ചു.

എഴുതിക്കഴിഞ്ഞ്‌ രണ്ട്‌ ദിവസത്തിനു ശേഷം അത്‌ മൃദുലേച്ചിയെ കൊണ്ട്ചെന്നു കാണിച്ചു. വായിച്ച്‌ കഴിഞ്ഞ്‌ ഏച്ചി എന്നെ നോക്കി "ഉം..." എന്ന് നീട്ടി മൂളി. "അത്രക്കങ്ങ്‌ പോര.." എന്ന ഒരു സന്ദേശം ആ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു.
തുടർന്ന് അത്‌ മറ്റാരെയെങ്കിലും കാണിക്കാൻ മുതിരാതെ ഭദ്രമായി എന്റെ ഡയറിക്കുള്ളിൽ മടക്കിവെച്ചു.

പിന്നീട്‌
ഒരു വർഷത്തേക്ക്‌ ഞാൻ എന്റെ മനസ്സിലെ കവിയെ പിടിച്ചിരുത്തി. ഒന്നു രണ്ട്‌ തവണ പുറത്ത്‌ ചാടാൻ ശ്രമിച്ചെങ്കിലും ആത്മസംയമനം പാലിച്ചു.
പത്താം ക്ലാസ്സ്‌ കഴിഞ്ഞ്‌ ബ്രെണ്ണൻ കോളേജിന്റെ വിശാലമായ കാമ്പസ്സിൽ പ്രീഡിഗ്രിക്കെത്തിയ കവിക്ക്‌ പിടിച്ച്‌ നിൽക്കാൻ കഴിഞ്ഞില്ല. പക്ഷെ ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ നിന്നും എത്തിയ കവിയുടെ മനസ്സിൽ നിന്നും പ്രണയകവിതകൾക്കു പകരം ഒരു വിപ്ലവ കവിത രൂപംകൊണ്ടു. അത്‌ ഏതാണ്ടിങ്ങനെ...

'ആ മുറിവ്‌ ചീറ്റിയ രക്തത്തിന്‌ നിറം നഷടപ്പെട്ടിരുന്നു..
എങ്കിലുമതാ വരണ്ട പൂഴിമണ്ണിനുണർവേകി
മണൽപരപ്പിന്റെ വിശാലതയിൽ
മരണത്തിന്റെ കുഴലൂത്തതിന്‌ നേർത്തത്തായ്‌..
ആ മണൽപരപ്പിന്റെ നിശ്ശബ്ദതയിൽ കേൾക്കായ്‌ മറ്റൊരു സ്വരം
ആ മണൽക്കാറ്റിന്റെ ഈണം...
അതാ മണൽപരപ്പിന്‌ പുളകമേകുന്നു..
അതാ പൂഴിമണ്ണിന്‌ ലഹരിയാകുന്നു..
ആ ലഹരിയിൽ മത്തുപിടിച്ചത്‌ യാത്രയാകുന്നു..'

രണ്ട്‌ തവണ വായിച്ചു നോക്കിയപ്പോൾ എനിക്കു തന്നെ തോന്നി...
'ഞാനൊരു സംഭവം തന്നെ..'
ചൊല്ലി വരുമ്പോൾ ഒരു ബാലചന്ദ്രൻ ചുള്ളിക്കാട്‌ സ്റ്റൈൽ.
മൂന്നു ദിവസം ഉറക്കമിളഞ്ഞാലോചിച്ച്‌ അതിനൊരു തലവാചകവും കണ്ടെത്തി. 'ഉയിർത്തെഴുന്നേൽപ്‌'
ഇത്തവണ കവിത ആരെയും കാണിക്കാൻ മിനക്കെട്ടില്ല. അന്ന് കോളെജ്‌ ഇലക്ഷൻ കഴിഞ്ഞ്‌ മേഗസിൻ പുറത്തിറങ്ങാൻ പോകുന്ന സമയം. കവിതയുമായി നേരെ സ്റ്റുഡന്റ്‌ എഡിറ്റർ സോമേട്ടനെ കണ്ടു. (സോമൻ കടലൂർ പിന്നീട്‌ ശാസ്ത്ര സാഹിത്യ പരിഷത്‌ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററൊക്കെയായിരുന്നു.)
അദ്ദേഹം വായിച്ച്‌ നോക്കിയിട്ട്‌ പറഞ്ഞു..
"നന്നായിട്ടുണ്ട്‌..."
അതുകേട്ട്‌ ഞാൻ സുസ്മേരവദനനും ആനന്ദപുളകിതനുമായി..
"തിരുത്തലുകൾ സോമേട്ടൻ വേണ്ടപോലെ ചെയ്താൽ മതി" എന്നോർമിപ്പിക്കാനും മറന്നില്ല. കവിതയുടെ കാര്യം വീട്ടിലും കൂട്ടുകാരെയും അറിയിച്ചു. അവരെല്ലാം എന്നെപ്പോലെ മാഗസിൻ ഇറങ്ങുന്നതും പ്രതീക്ഷിച്ചിരിപ്പായി.

താമസിയാതെ, എന്റെ കവിതയില്ലാതെ മാഗസിൻ ഇറങ്ങി.
'സോമേട്ടാ.. ഇതു വല്ലാത്തൊരു ചതിയായിപ്പോയി.. തിരുത്താൻ പറഞ്ഞാൽ ഇങ്ങനെ തിരുത്താമോ?'
കൂട്ടുകാരുടെ ഇടയിൽ അൽപം ചമ്മിയെങ്കിലും ഞാൻ ധൈര്യം കൈവിട്ടില്ല, കവിത ഒരു കടലാസിൽ ഭംഗിയായി പകർത്തിയെഴുതി, താഴെ എന്റെ പേരും അഡ്രസ്സും വെച്ച്‌ കവറിലാക്കി ഒട്ടിച്ച്‌, മനസ്സിൽ മുത്തപ്പനൊര്‌ പൈങ്കുറ്റി നേർന്ന് പുറത്ത്‌ വിലാസമെഴുതി.
കുട്ടേട്ടൻ,
ബാലപംക്തി,
മാത്ര്യഭൂമി,
കോഴിക്കോട്‌

അയച്ച
കാര്യം ആരോടും പറഞ്ഞില്ല. എന്റെ കവിത പ്രസിദ്ധീകരിച്ച്‌ വന്നത്‌ കണ്ട്‌ എല്ലാവരും ഞെട്ടുന്ന ഒരു ദിവസ്ം ഞാൻ സ്വപ്നം കണ്ടു.
മൂന്നുമാസത്തെ കാത്തിരിപ്പിനൊടുവിൽ അത്‌ വന്നു. മാത്ര്യഭൂമിയിൽ നിന്നും ഒരു കവർ.
തുറന്നു നോക്കുമ്പോൾ കൈ വിറച്ചു. എന്റെ കൈപ്പടയിൽ ഞാനെഴുതിയ അതേ കവിത തിരിച്ചു വന്നിരിക്കുന്നൂ. പിറകിൽ കുട്ടേട്ടന്റെ കുറിപ്പും.
'പ്രിയപ്പെട്ട ദീപൂ..
ഗദ്യം ഗദ്യത്തിന്റെ ഭാഷയിലെഴുതുന്നതാണ്‌ നല്ലത്‌. മുറിച്ച്‌ മുറിച്ചെഴുതരുത്‌. വള്ളത്തോളിന്റെ സാഹിത്യമഞ്ജരി ദിവസവും ഉച്ചത്തിൽ ചൊല്ലി പഠിക്കണം.
സസ്നേഹം
കുട്ടേട്ടൻ
ഒപ്പ്‌ '

തകർന്നുപോയ
എന്റെ മനസ്സിന്‌ ആ കുറിപ്പ്‌ അൽപം സമാധാനം നൽകി.
എന്തായാലും പിന്നീട്‌ ഞാനൊരു കവിതയെഴുതാൻ മുതിർന്നില്ല. അതിനു ശേഷം കവിതകളോട്‌ എന്തോ ഒരലർജി. ബ്ലോഗ്‌ അഗ്രിഗേറ്ററിൽ കവിതകളുടെ ഭാഗത്തെത്തുമ്പോൾ ഞാനെന്റെ മൗസിന്റെ സ്ക്രോൾ ബട്ടൺ വേഗത്തിൽ താഴോട്ട്‌ തിരിക്കും.

Wednesday, February 10, 2010

ചിപ്പുവിന്റെ വിശേഷങ്ങൾ

"അവരെന്തിനാ അച്ഛാ ബ്ലാക്‌ ടീയിൽ സോഡ ഒഴിച്ച്‌ കുടിക്ക്ന്നത്‌?" ഓഫീസിൽ നിന്നും വന്ന ഉടനെ ചിപ്പു പുതിയ സംശയവുമായി ഓടിവന്നു.
"ആര്‌?"
"ആ സിനിമയിലുള്ള ആളുകള്‌"
കുടിക്കുന്നത്‌ ബ്ലാക്ക്‌ ടീയാണെന്ന് അവൾ അമ്മയിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്‌. സോഡ ഒഴിക്കുന്നതെന്തിനാണെന്ന സംശയം ഉന്നയിച്ചപ്പോളാണു അച്ഛന്റടുത്തേക്ക്‌ പറഞ്ഞു വിട്ടിരിക്കുന്നത്‌.

ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അവൾ മടിയിൽ വന്നിരുന്നു.
"എന്തിനാ അച്ഛാ..."
ചിപ്പു വിടാനുള്ള ഭാവമില്ല.
"ഇന്ന് ടോം ജെറിയെ എന്താ ചെയ്തത്‌?" വിഷയം മാറ്റാനായി ചോദിച്ചു.
"ശിവന്റെ കൈയ്യിലെ ഫോർക്ക്‌ പോലത്തെ സാധനമില്ലേ... അതുമെടുത്ത്‌ ടോമൻ ജെറീന്റെ പിന്നാലെ ഓടി.."
'ടോം ആൻ ജെറി' അവൾക്ക്‌ ടോമൻ ജെറിയാണ്‌.

"സ്കൂളിൽ നിന്നും വിളിച്ചിരുന്നോ?" ഭാര്യയുടെ അന്വേഷണം.
ഏപ്രിലിൽ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിൽ ചിപ്പു സ്കൂളിൽ പോകാനൊരുങ്ങുന്നു...
അവളുടെ സ്കൂൾ വിശേഷങ്ങൾക്കായി കാത്തിരിക്കാം.

Tuesday, February 2, 2010

കൊച്ചിൻ ഹനീഫക്ക്‌ ആദരാഞ്ജലികൾ


വർഷങ്ങൾക്കു മുമ്പ്‌ ഒരു റമദാൻ നോമ്പുകാലത്ത്‌ തലശ്ശേരിയിലെ മാളിയക്കൽ ഭവനം സന്ദർശിക്കാനിടയായി. കൊച്ചിൻ ഹനീഫയുടെ ഭാര്യ വീടായ, ആ വലിയ വീട്ടിലെ അറുപതോളം അംഗങ്ങളിൽ ഒരാളായിരുന്നൂ, ഞങ്ങളുടെ സുഹ്രുത്ത്‌ ജസീം.
മുകളിലത്തെ നിലയിലെ ഹാളിൽ തൂക്കിയിട്ട വലിയ ലാമ്പ്‌ ഷേഡിന്റെ ചരിത്രം കേട്ടും, തലശ്ശേരി ബിരിയാണിയുടെ മണം ആസ്വദിച്ചും, ആ വീട്ടിലെ നിരവധി മുറികളിലൂടെ ഞങ്ങൾ കയറിയിറങ്ങി.
അങ്ങനെ ഒരു മുറിയിലേക്ക്‌ കയറിയതും അവിടെ കട്ടിലിൽ വിശ്രമിക്കുന്ന ആളെ കണ്ട്‌ ഞങ്ങളെല്ലാം വാപൊളിച്ചു. സാക്ഷാൽ കൊച്ചിൻ ഹനീഫ.
ജസീം അതൊരു സസ്പെൻസ്‌ ആക്കി വെച്ചതായിരുന്നു.
"വാ... വാ... ഇരിക്ക്‌..."
വർഷങ്ങളായി പരിചയമുള്ളതുപോലെ ഞങ്ങളെയെല്ലാം നിറഞ്ഞ ചിരിയോടെ സ്വീകരിച്ച്‌ കട്ടിലിലും, കസേരകളിലുമായി പിടിച്ചിരുത്തി.
തലേദിവസം ടീവിയിൽ കണ്ട 'രാമായണക്കാറ്റേ' എന്ന ഗാനരംഗത്തിലെ, ഹിജഡകളോടൊത്തുള്ള ഹനീഫയുടെ
ന്രുത്തരംഗമാണു ഞാനപ്പോളോർത്തത്‌. അത്‌ അദ്ദേഹവുമായി പങ്കുവെച്ചപ്പോൾ, അന്ന് ന്രുത്തം ചെയ്തത്‌ ഒറിജിനൽ ഹിജഡകളോടൊപ്പമായിരുന്നെന്ന കാര്യം ഹനീഫ വെളിപ്പെടുത്തി.
ഒടുവിൽ പിരിയുമ്പോൾ ആ വീട്ടിലെ അംഗങ്ങൾ ഒരു തമാശ പറഞ്ഞ്‌ പൊട്ടിച്ചിരിക്കുകയായിരുന്നു...
രണ്ടു ദിവസം മുമ്പ്‌ ആ വീട്ടിൽ കറുത്ത്‌ തടിച്ച ഒരു കള്ളൻ കയറിയ കഥ. വീട്ടിലെ പ്രായം ചെന്ന വല്ല്യുപ്പ, പുയ്യാപ്ലയാണെന്ന് വിചാരിച്ച്‌ കള്ളനെ കൈപിടിച്ച്‌ കറ്റിയത്രെ.
തമാശ ആസ്വദിച്ച്‌ പൊട്ടിച്ചിരിക്കുന്ന ആ വലിയ ശരീരത്തിന്റെയും, മനസ്സിന്റെയും ഉടമയോട്‌ യാത്ര പറഞ്ഞ്‌ ഞങ്ങൾ ഇറങ്ങി...

Sunday, January 24, 2010

അന്ത്രുമാൻ ഇൻ പോലീസ്‌ സ്റ്റേഷൻ

രണ്ടു ദിവസം മുമ്പ്‌ ഒരു ആക്സിഡെന്റ്‌ കേസുമായി ബന്ധപ്പെട്ട്‌ ഖിസയിസ്‌ പോലീസ്‌ സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മുന്നിലിരുന്ന് ചോദ്യങ്ങൾക്ക്‌ മറുപടി നൽകികൊണ്ടിരിക്കുന്നൂ അന്ത്രുമാൻ.
"എന്താ ഇവിടെ?"
അടുത്തു ചെന്ന് തിരക്കി.
"ഒന്നും പറയണ്ട ഭായീ.."
അന്ത്രുമാന്റെ തളർന്ന സ്വരം..
"ഒരാൾക്ക്‌ ഉപകാരം ചെയ്തേന്റെ ഫലം."
തുടർന്ന് അന്ത്രുമാൻ സംഭവം ഇങ്ങനെ വിവരിച്ചു.
ഇന്ന് രാവിലെ ഓഫീസിലേക്ക്‌ ഇറങ്ങിയതായിരുന്നൂ അയാൾ. (ഇപ്പോൾ ദേരയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ഡ്രൈവറാണു അന്ത്രുമാൻ)
ലുലൂ ഹൈപ്പെർമാർക്കെറ്റിനടുത്ത്‌ എത്തിയപ്പോളാണു നാട്ടിലേക്ക്‌ കാശയക്കാനുള്ള കാര്യം ഓർമ്മ വന്നതും, അങ്ങനെ വണ്ടി പാർക്ക്‌ ചെയ്ത്‌ മാളിനകത്തുള്ള ഏ ടീ എം കൗണ്ടറിനടുത്ത്‌ എത്തിയതും.
ഏ ടീ എം മഷീനു അടുത്തെത്തുമ്പോൾ അന്ത്രുമാനു മുന്നിലായി ക്യൂവിൽ രണ്ടു പേരുണ്ടായിരുന്നു.
ഒരു അറബി സ്ത്രീയാണു അപ്പോൾ ട്രാൻസാക്ഷെൻ നടത്തികൊണ്ടിരിക്കുന്നത്‌. തൊട്ട്‌ പുറകിലായി ഈജിപ്ഷ്യനെന്നു തോന്നിക്കുന്ന ഒരു പുരുഷനും.
ആ അറബി സ്ത്രീ മാറിയതും, മഷീനു മുന്നിലെത്തിയ ഈജിപ്ഷ്യൻ ഒരു നിമിഷം തിരിഞ്ഞ്‌ അന്ത്രുമാനെ നോക്കി. ആ നോട്ടത്തിൽ ഒരു പന്തികേട്‌ മണത്ത അന്ത്രുമാൻ അയാളുടെ തുടർന്നുള്ള പ്രവർത്തികൾ നിരീക്ഷണത്തിനു വിധേയമാക്കി.
അയാൾ മഷീന്റെ കേഷ്‌ ട്രേയിൽ നിന്നും കുറച്ച്‌ നോട്ടുകളെടുത്ത്‌ പേഴ്സിലിടുന്നത്‌ കണ്ട അന്ത്രുമാന്റെ കണ്ണുകൾ നടുങ്ങി.
അതാ അറബി സ്ത്രീ മറന്നതാകുമെന്നു അയാൾ ഉറപ്പിച്ചു. അപ്പോഴേക്കും ആ ഈജിപ്ഷ്യൻ കൂടുതൽ നടപടികൾക്ക്‌ മുതിരാതെ അവിടെ നിന്നും നീങ്ങിയിരുന്നു.
ഉടൻ അന്ത്രുമാനിലെ മലയാളിയുടെ അന്വേഷണ ത്വര ഉണരുകയും, ഒരു നിമിഷം വൈകാതെ അയാളെ പിന്തുടരുകയും ചെയ്തു.
മാളിനു പുറത്തിറങ്ങിയ അയാൾ ധ്രുതിപിടിച്ച്‌ പാർക്കിംഗ്‌ ഏറിയയിലേക്ക്‌ ചെന്ന് കാറിൽ കയറി പോകുന്നത്‌ നോക്കിനിന്ന അന്ത്രുമാൻ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു.
ആ സമയത്ത്‌, നാട്ടിലേക്ക്‌ കാശയക്കുക, ഓഫീസിൽ എത്തുക തുടങ്ങിയ വ്യർഥ ചിന്തകൾ അയാളെ അലട്ടിയതേയില്ല.
അന്ത്രുമാനിലെ ഡിറ്റക്ടീവ്‌ വീണ്ടും ഉണരുകയും, അയാൾ ആ സ്ത്രീയെ അന്വേഷിച്ച്‌ മാളിനകത്ത്‌ പരതിനടക്കുകയും ചെയ്തു.
ഒടുവിൽ ബെയ്ക്കറി സെക്ഷണടുത്ത്‌ വെച്ച്‌ അയാൾ അവരെ കണ്ടെത്തി.
ശൂ,ഫുലൂസ്‌, ലാ, ഫീ, മാഫീ തുടങ്ങി തനിക്കറിയാവുന്ന അറബി വാക്കുകളും ഇടയിൽ അൽപം മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌ തുടങ്ങിയ ഭാഷകളും കലർത്തി അന്ത്രുമാൻ ആ സ്ത്രീയെ കാര്യം ബോധിപ്പിക്കാൻ ശ്രമിച്ചു.
ഒരു പത്തു മിനിറ്റു നേരത്തെ പരിശ്രമത്തിനു ശേഷം അവർക്ക്‌ അന്ത്രുമാന്റെ ഭാഷ മനസ്സിലായിത്തുടങ്ങി. പക്ഷെ ഏ ടീ എം മേഷീനിൽ കാശു മറന്നു വെച്ചെന്ന ആരോപണം അവർ ശക്തിയായി നിഷേധിച്ചു.
എന്നാൽ അന്ത്രുമാൻ വിടുമോ? എക്കൗണ്ടിലെ ബേലൻസ്‌ ചെക്ക്‌ ചെയ്യാൻ അവരെ അയാൾ നിർബന്ധിച്ചു. അവരത്‌ ആദ്യം എത്തിർത്തെങ്കിലും പിന്നീട്‌ അന്ത്രുമാന്റെ സ്നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു.
എക്കൗണ്ട്‌ ബേലൻസ്‌ ചെക്കു ചെയ്ത അവരുടെ മുഖത്തെ ഞെട്ടൽ കണ്ട്‌ അന്ത്രുമാന്റെ മുഖം വികസിച്ചു. തന്റെ ഉള്ളിലെ ഷെർലക്‌ ഹോംസ്‌ പുറത്തു വരാൻ തുടങ്ങിയിരിക്കുന്നു.
പിന്നീട്‌ എല്ലാം പെട്ടെന്നായിരുന്നു. ആ സ്ത്രീ പോലീസിനു ഫോൺ ചെയ്യുന്നു, പോലീസ്‌ എത്തുന്നു, തുടർന്ന് അന്ത്രുമാൻ പോലീസിന്റെ ബീ എം ഡബ്ല്യൂ കാറിലും, ആ സ്ത്രീ അവരുടെ കാറിലുമായി ഖിസയിസ്‌ പോലീസ്‌ സ്റ്റേഷനിലേക്ക്‌.
"അങ്ങനെ രാവിലെ മുതലിരിക്കുന്ന ഇരിപ്പായിത്‌"
അന്ത്രുമാൻ അതു പറഞ്ഞതും അവിടത്തെ ക്ലോക്കിലേക്ക്‌ നോക്കി. മണി നാലര.
"എന്നിട്ടാ സ്ത്രീ എവിടെ?"
"അവരപ്പതന്നെ പോയി"
"അപ്പോ അന്ത്രുമാൻ?"
"എനി മറ്റേ ആളെ കണ്ട്‌ പിടിച്ച്‌ തെളിവെടുപ്പ്‌ നടത്തീറ്റ്‌ മാത്രേ എന്നെ വിടൂംന്ന് തോന്ന്ന്നുള്ളൂ."
അപ്പോഴേക്കും എന്റെ നടപടിക്രമങ്ങൾ പൂർത്തിയായെന്ന് വിവരം ലഭിച്ചതിനെ തുടർന്ന്, അന്ത്രുമാന്റെ മുഖത്തെ ഭാവങ്ങൾ വായിച്ചെടുക്കാൻ മിനക്കെടാതെ ഞാൻ അയാളോട്‌ യാത്ര പറഞ്ഞിറങ്ങി.

Tuesday, December 15, 2009

സർബത്ത്‌

ഒരിക്കൽ അന്ത്രുമാൻ അങ്ങാടിയിൽ വെച്ച്‌ തന്റെ ബാല്യകാലസുഹ്രുത്ത്‌ നജീബിനെ വളരെ നാളുകൾക്കു ശേഷം കണ്ടുമുട്ടി.
പരിചയം പുതുക്കലിനുശേഷം ഇരുവരും ഒരു സർബത്ത്‌ കുടിക്കാനായി ഉസ്മാന്റെ പെട്ടിക്കടയിലേക്ക്‌ നടന്നു.
നജീബിനെ പുറത്തെ ബെഞ്ചിലിരുത്തിയ ശേഷം അന്ത്രുമാൻ ഒരു സർബത്തും വാങ്ങി വന്നു.
സർബത്ത്‌ കുടിക്കുന്നതിനിടെ നജീബ്‌ അന്ത്രുമാനോട്‌
"നീ കുടിക്ക്ന്നില്ലേ?"
ഉടൻ അന്ത്രുമാൻ ശബ്ദം താഴ്ത്തി പറഞ്ഞു...
"ഇവന്റെ സർബത്ത്‌ മനുശന്മാരു കുടിക്ക്യോ?"
അതുകേട്ട്‌ പകുതി കുടിച്ച സർബത്ത്‌ നജീബിന്റെ മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക്‌ വന്നു.

Tuesday, December 8, 2009

സീറ്റ്‌ ബെൽറ്റ്‌

ചിപ്പുവിന്റെ കസിനാണു ചിങ്കു. ചിപ്പുവിന്റെ അതേ പ്രായം. ഒരിക്കൽ ചിങ്കു അച്ഛന്റെ കൂടെ കാറിൽ യാത്ര ചെയ്യുന്നതിനിടെ, അടുത്ത ലെയിനിൽ ഓടിക്കൊണ്ടിരുന്ന കാറിലെ ഡ്രൈവർ സീറ്റ്‌ ബെൽറ്റ്‌ ഇട്ടില്ലെന്നു കണ്ട്‌ അച്ഛൻ പറഞ്ഞു..
"അയാൾ ബെൽറ്റ്‌ ഇട്ടിട്ടില്ല."
ഉടൻ ചിങ്കു
"ട്രൗസറിട്ടിട്ടുണ്ടോ അച്ഛാ?"

Tuesday, November 24, 2009

അന്ത്രുമാൻ ഓൺ വെക്കേഷൻ

രണ്ടുവർഷത്തിനു ശേഷം അന്ത്രുമാൻ ആദ്യത്തെ ലീവിൽ നാട്ടിലേക്ക്‌ പുറപ്പെട്ടു. കൂടെ ശശിയും. വിമാനം കരിപ്പൂരിൽ ലാന്റു ചെയ്യുമ്പോൾ താഴെ കാറ്റിലിളകിയാടുന്ന തെങ്ങോലത്തലപ്പുകളുടെ നിര കണ്ട്‌ അന്ത്രുമാന്റെ മനസ്സ്‌ കോൾമയിർ കൊണ്ടു. "തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി.." എന്ന ഗാനം രണ്ടുമൂന്നു തവണ തികട്ടിവന്നു.
എമിഗ്രേഷൻ കൗണ്ടറിലെ നീണ്ട ക്യൂവും താണ്ടി, ബേഗേജും കളക്റ്റ്‌ ചെയ്ത്‌ കസ്റ്റംസിലെത്തി.
"കൈയ്യിലു സ്വർണമുണ്ടോ?" അന്ത്രുമാനോടായി ഉദ്യോഗസ്ത്ഥന്റെ ചോദ്യം.
"എന്റട്ത്തൊന്നൂല്ലേ. എനി ശശിന്റെട്ത്ത്‌ എന്തെങ്കിലും ഇണ്ടോളീ.." പിറകിലുള്ള ശശിയെ തിരിഞ്ഞുനോക്കിക്കോണ്ട്‌ അന്ത്രുമാന്റെ മറുപടി.
(അന്ത്രുമാന്റെ ഈ ഡയലോഗ്‌ മുമ്പ്‌ സൂചിപ്പിച്ചതാണെങ്കിലും ഇവിടെ സന്ദർഭവശാൽ ഉപയോഗിക്കുന്നു.)
ശശിയുടെ ശിഷ്യൻ രമേശൻ ജീപ്പുമായി പുറത്ത്‌ കാത്തുനിന്നിരുന്നു. പെട്ടികളും ബേഗുകളും ജീപ്പിലെടുത്തുവെച്ച കയറ്റിറക്കുതൊഴിലാളികൾ കൂലിയായി ഒരു നൂറുരൂപയെങ്കിലും ചോദിക്കുമെന്ന അന്ത്രുമാന്റെ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട്‌, പത്തു ദിർഹം മാത്രം ചോദിച്ചു.
ശശിയെ വീട്ടിലിറക്കി ജീപ്പ്‌ അന്ത്രുമാന്റെ ഗെയിറ്റ്‌ കടന്നു. ഉമ്മ സന്തോഷാശ്രുക്കളോടെ എതിരേറ്റു.
"അല്ലന്ത്രുമാനേ ഞ്ഞി തടിയൊന്നും വെച്ചിക്കില്ലാലോ. പോയ പൊലത്തന്നെയ്ണ്ട്‌."
ഉമ്മ പരിഭവം ഭാവിച്ചു.
"ഞാനെന്താ ഉമ്മാ ആട തടി നന്നാക്കാൻ പോയതാ?"
വന്നു കയറിയ പാടെയുള്ള ഉമ്മയുടെ വർത്താനം കേട്ട്‌ അന്ത്രുമാനു ചൊറിഞ്ഞുവന്നു.
കുളി കഴിഞ്ഞു വന്നതും ഉമ്മ നെയ്ച്ചോറും കോഴിക്കറിയും വിളമ്പി.
ഊണിനു മീനില്ലെന്നു കണ്ട അന്ത്രുമാൻ വീണ്ടും ഉമ്മയോടു പരിഭവിച്ചു.
അങ്ങനെ പരാതിയും പരിഭവങ്ങളുമായി ആ ഉമ്മയും മോനും രണ്ടു വർഷത്തിനു ശേഷം ഒന്നിച്ചിരുന്നുണ്ടു.
ഊണു കഴിഞ്ഞ്‌, നാട്ടിലുണ്ടായ മാറ്റങ്ങൾ നിരീക്ഷിക്കാൻ അന്ത്രുമാൻ പുറത്തിറങ്ങി നടന്നു.
വഴിയിൽ കണ്ട ചിലർ അന്ത്രുമാന്റെ ആരോഗ്യത്തെപ്പറ്റി ഉമ്മയുടെ അതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചപ്പോൽ അയാൾ നീരസം ഉള്ളിലൊതുക്കി ചിരിച്ചു കാണിച്ചു.
പഴയ സുഹൃത്തുക്കളെയൊന്നും അന്ത്രുമാനു കാണാൻ കഴിഞ്ഞില്ല. ബസ്‌ ഷെൽട്ടറിലും ചായക്കടയിലും കണ്ട ചെറുപ്പക്കാരിലും പരിചിത മുഖങ്ങൾ കണ്ടില്ല. തിരിച്ചു വീട്ടിലേക്ക്‌ നടക്കുമ്പോൾ അന്ത്രുമാനു ഒരൊറ്റപ്പെടൽ ഫീലു ചെയ്തു.
നാട്ടിലെത്തിയിട്ടു വേണം ഉച്ചവരെ കിടന്നുറങ്ങാണെന്നു മനസ്സിലുറപ്പിച്ചു ദുബായിൽ നിന്നും പുറപ്പെട്ട അന്ത്രുമാൻ പിറ്റേ ദിവസം രാവിലെ ആറു മണിക്കുതന്നെ എഴുന്നേറ്റു. കുറച്ചുനേരം എന്തുചെയ്യണമെന്നറിയാതെ മുറ്റത്തുകൂടെ നടന്നു. ഒടുവിൽ കുളിയും കഴിഞ്ഞ്‌ ഉമ്മയുണ്ടാക്കിത്തന്ന പത്തിരിയും കഴിച്ച്‌ പുറത്തിറങ്ങാനൊരുങ്ങി. ആദ്യമായി ടൗണിൽ പോകുമ്പോൾ ധരിക്കണമെന്ന് കരുതി നയിഫ്‌ സൂഖിൽ നിന്നും വാങ്ങിയ തിളങ്ങുന്ന ഷർട്ട്‌ ഒരു ചമ്മലോടെ എടുത്തണിഞ്ഞു. പെട്ടിയിൽ നിന്നും കൂളിംഗ്‌ ഗ്ലാസ്സെടുത്ത്‌ മുഖത്ത്‌ വെച്ച്‌ നോക്കിയ ശേഷം പോക്കറ്റിൽ വെച്ചു.
ശശിയുടെ വീട്ടിലെത്തിയപ്പോൾ അയാൾ കുടുംബസമേതം, വീടും പൂട്ടി പറശ്ശിനിക്കടവ്‌ മുത്തപ്പനെ സന്ദർശിക്കാൻ പോയിരിക്കുന്നു. ബസ്‌ സ്റ്റോപ്പിലേക്ക്‌ നടക്കവേ ഇന്നലെ വഴിയിൽ ലോഗ്യം പറഞ്ഞ ചിലർ എതിരെ വന്നു..
"അന്ത്രുമാനേ ഞ്ഞി എപ്പളാ തിരിച്ച്‌ പോകുന്നത്‌?" ഇന്നലെ തന്നെ ചോദിക്കുന്നത്‌ ശരിയല്ലെന്നു കരുതി അവർ മനസ്സിലടക്കിപ്പിടിച്ച ചോദ്യം പുറത്തു ചാടി
അന്ത്രുമാൻ ബസ്‌ സ്റ്റോപ്പിൽ വന്നു നിന്ന ടൗണിലേക്കുള്ള ബസ്സിൽ ചാടിക്കയറി രക്ഷപ്പെട്ടു.
ടൗണിനു പ്രത്യേകിച്ചു മാറ്റമൊന്നും വന്നിട്ടില്ല. അതേ ഇടുങ്ങിയ റോഡുകളും, തിരക്കും. ആദ്യമായി ടൗണിലിറങ്ങുമ്പോൾ ഭാവിക്കണമെന്നു കരുത്തിയ ചേഷ്ടകൾ അന്ത്രുമാൻ മറന്നുപോയി.
എങ്ങോട്ട്‌ പോകണം. കടപ്പുറത്തോ, പാർക്കിലോ, സ്റ്റേഡിയയത്തിലോ... അയാൾ കൺഫ്യു‍ൂഷനിലായി. അപ്പോളാണു മീൻ വാങ്ങാൻ ഉമ്മ ഏൽപ്പിച്ച കാര്യം അന്ത്രുമാൻ ഓർത്തതും, അങ്ങനെ മത്സ്യമാർക്കറ്റിലേക്ക്‌ വെച്ചുപിടിച്ചതും. മാർക്കെറ്റിലെ തിരക്കിനകത്തേക്ക്‌ കയറുമ്പോൾ അയാൾ കൂളിംഗ്‌ ഗ്ലാസ്സെടുത്ത്‌ മുഖത്ത്‌ ഫിറ്റ്‌ ചെയ്തു.
ഇരുവശങ്ങളിലും നിരത്തി വച്ചിരിക്കുന്ന മത്സ്യകൂമ്പാരത്തിനിടയിലൂടെ അന്ത്രുമാൻ നടന്നു.
അയല, മത്തി, നത്തോലി തുടങ്ങിയ ചെറുമീനുകളെ നോക്കാൻ തന്നെ അയാൾക്ക്‌ ജാള്യത തോന്നി. പണ്ട്‌ ഗൾഫിൽ നിന്നും വന്ന നാസർ ഹാജിയോടൊപ്പം ഇവിടെ വന്നത്‌ അന്ത്രുമാൻ ഓർത്തു. അന്ന് ഹാജി നേരെ പോയി ഒരു വലിയ നെയ്‌ മീൻ പറഞ്ഞ വില കൊട്ത്ത്‌ വാങ്ങിയതു കണ്ട്‌ അന്ത്രുമാൻ മിഴിച്ചു നിന്നിട്ടുണ്ട്‌. അതുപോലൊന്നിനായി അയാളുടെ കണ്ണുകൾ പരതി.
അങ്ങനെ അന്ത്രുമാൻ അതു കണ്ടെത്തി അയാൾക്കു വേണ്ടിയെന്ന പോലെ ഒരു അയക്കൂറ (നെയ്മീൻ തന്നെ) നീണ്ടു നിവർന്ന് കിടക്കുന്നു. അയാൾ അടുത്ത്‌ ചെന്ന് സാകൂതം നോക്കി.
"പുതിയതാ സാറേ.. വാങ്ങിക്കോളീ..."
ആദ്യമായാണു അന്ത്രുമാനെ ഒരാൾ സാറെന്ന് വിളിക്കുന്നത്‌. ആ ചൂടിലും അയാൾക്ക്‌ കുളിരുകോരി. കൂളിംഗ്‌ ഗ്ലാസ്‌ കൈകൊണ്ടമർത്തി ഒന്നു കൂടി ഉറപ്പിച്ചു.
"ഇങ്ങളിതിന്റെ ചെകിള കണ്ടാ.. നല്ല ചൊക..ചൊകാന്ന്.."
"അത്പോലെ ഈ കണ്ണു കണ്ടാ.. പൊറത്തേക്ക്‌ തള്ളീറ്റ്‌.. പഴേതാനെങ്കിൽ അകത്തേക്ക്‌ കുയിഞ്ഞിരിക്കും"
അയാൾ അന്ത്രുമാനു ഡമോൺസ്ട്രേറ്റ്‌ ചെയ്തു കാണിച്ചു.
അന്ത്രുമാന്റെ ആശങ്ക അതിന്റെ വിലയെകുറിച്ചായിരുന്നു. പക്ഷെ എങ്ങനെ ചോദിക്കും. ഗൾഫ്കാരനായിപ്പോയില്ലേ?.
രണ്ട്‌ കൊല്ലം മുമ്പ്‌ 200 രൂപയായിരുന്നു വില. ഇപ്പോൾ കൂടിയാലൊരു 300 ആയിക്കാണും. തൂക്കം ഒരഞ്ചാറു കിലോ കാണും. അന്ത്രുമാൻ മനസ്സിലൊരു ഏകദേശ വില കണക്കു കൂട്ടി തീരുമാനിച്ച്‌ ഓർഡർ കൊടുത്തു.
"എട്ത്തോളീ.."
ആ മീൻ തുലാസ്സിൽ ആറര കിലോ തൂങ്ങിയപ്പോൾ അന്ത്രുമാൻ ബേജാറായി.
"ഇങ്ങളു ആറു കിലോന്റെ പൈസ തന്നാ മതി."
അപ്പോളും വില അയാൾ പറഞ്ഞില്ല.. അന്ത്രുമാനാണെങ്കിൽ കൊന്നാലും ചോദിക്കില്ലെന്ന മട്ടിൽ നിന്നു.
ഒടുവിൽ മത്സ്യം നാലു കഷണങ്ങളാക്കി മുറിച്ച്‌ സഞ്ചിയിലാക്കി അന്ത്രുമാനു നേരെ നീട്ടി അയാൾ പറഞ്ഞൂ..
"കിലോനു 400 ആണു വെല.. ഇങ്ങളു 350 വെച്ച്‌ തന്നാ മതി. ഒരു 2100 എട്ത്തോളീ.."
പോക്കറ്റിലിട്ട അന്ത്രുമാന്റെ കൈ, 2000 രൂപ മാത്രമുള്ള പേഴ്സിലുടക്കിനിന്നുവിറച്ചു. അയാളുടെ കണ്ണുകൾ ആ നെയ്മീനിന്റേതുപോലെ പുറത്തേക്ക്‌ തള്ളി.

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...