Saturday, September 26, 2009

അന്ത്രുമാൻ ഡ്രൈവൻ

(കുറിപ്പ്‌: ഡ്രൈവർ എന്നത്‌ ഏകവചനമായതിനാൽ ഡ്രൈവൻ എന്നുപയോഗിച്ചാൽ മതിയെന്ന് പണ്ട്‌ വീകേയെൻ പറഞ്ഞിട്ടുണ്ട്‌.)

ദുബായിൽ വിമാനമിറങ്ങിയ അന്ത്രുമാനും ശശിയും വേർപിരിഞ്ഞു. അന്ത്രുമാൻ ഷാർജയിൽ ഒരു സൂപ്പർമാർക്കെറ്റിലും ശശി അബുദാബിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലും ജോലിയിൽ പ്രവേശിച്ചു. ആഴ്ചയിൽ ഏഴു ദിവസവും ജോലിയുണ്ടായിരുന്നതിനാൽ അവരുടെ പുനസമാഗമത്തിനു ആറുമാസത്തിൽ കൂടുതൽ കാലമെടുത്തു.
അങ്ങനെ ശശിക്ക്‌ അവധി കിട്ടിയ ഒരു വെള്ളിയാഴ്ച്ച ദിവസം അന്ത്രുമാനും അവധിയെടുത്തു. അബുദാബിയിൽ നിന്നും ടാക്സിയിൽ ദുബായിലെത്തിയ ശശിയെ സ്വീകരിക്കാൻ അന്ത്രുമാൻ ഒരു റെന്റെ കാറുമെടുത്ത്‌ സ്റ്റാന്റിൽ കാത്തു നിന്നു. ആ ആറുമാസത്തിനിടെ തന്റെ മണിപേഴ്സിന്റെ ഒരറയിൽ ലേബർ കാർഡിനടിയിലായി ഒരു ഡ്രൈവിംഗ്‌ ലൈസെന്‍സും അന്ത്രുമാൻ തിരുകിക്കയറ്റിയിരുന്നു. കൈകൊടുക്കലുകൾക്കും കെട്ടിപ്പിടിക്കലുകൾക്കും ശേഷം രണ്ടുപേരും കാറിൽ കയറിയിരുന്നു. പണ്ട്‌ താൻ പറപ്പിച്ചിരുന്ന ജീപ്പിന്റെ പിറകിൽ തൂങ്ങിക്കിടന്ന കിളിയെ ശശി അത്ഭുതത്തോടും തെല്ലസൂയയോടും നോക്കിയിരുന്നു.
ഷാർജയിലെ റൂമിലെത്തി മട്ടൻ ബിരിയാണിയും കഴിച്ച്‌ അവർ ഭാവിപരിപാടികളെക്കുറിച്ച്‌ ചർച്ച തുടങ്ങി. ഷാർജാ ഇൻഡസ്ട്രിയൽ ഏറിയ ചുറ്റിക്കറങ്ങിക്കാണാമെന്ന് അന്ത്രുമാൻ പറയുകയും, ഷാർജയുടെ സൌന്ദര്യം ഇൻഡസ്ട്രിയൽ ഏറിയയിലാണെന്ന് ധരിച്ച്‌ ശശി ഓക്കെ പറയുകയും ചെയ്തു.
അങ്ങനെ അന്ത്രുമാൻ ഇൻഡസ്ട്രിയൽ ഏറിയയിലൂടെ സാവധാനം ഓടിച്ചുതുടങ്ങി. പിറകിൽ ട്രക്കോടിച്ചു വന്ന പാക്കിസ്താനികൾ ഹോണടിച്ചിട്ടും, ലൈറ്റടിച്ചിട്ടും, ചീത്തവിളിച്ചിട്ടും അന്ത്രുമാന്റെ ഓഡോമീറ്ററിലെ സൂചി നാൽപ്പതിന്റെ മുകളിലേക്ക്‌ ഉയർന്നതേയില്ല.ശശിക്കാകട്ടെ പൊട്ടിപ്പൊളിഞ്ഞ വണ്ടികൾ നിറച്ച ഗാരേജുകളും, സെക്കന്റ്‌ ഹാൻഡ്‌ വീട്ടുപകരണങ്ങൾ നിറച്ച ഷോപ്പുകളും കണ്ട്‌ ബോറടിച്ചു തുടങ്ങി. സീവറേജ്‌ പ്ലാന്റിനടുത്തുകൂടി പോയപ്പോൾ മൂക്കിലേക്ക്‌ കയറിയ ഗന്ധം തലശ്ശേരി മുനിസിപ്പാലിറ്റിയിലെ മാലിന്യ നിക്ഷേപ കേന്ദ്രമായ പെട്ടിപ്പാലത്തുകൂടിയുള്ള ബസ്സുയാത്ര ഓർമ്മിപ്പിച്ചു. തുടർന്ന് മനസ്സ്‌ നാട്ടിലെ ഓർമ്മകളിലേക്ക്‌ ഊളിയിടാൻ തുടങ്ങിയെങ്കിലും, ശശി ഒരു ദീർഘനിശ്വാസം വിട്ട്‌ അതിനു സ്വയം തടയിട്ടു. അന്ത്രുമാൻ അപ്പോഴേക്കും ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
അവരുടെ യാത്ര തുടങ്ങിയിട്ട്‌ രണ്ട്‌ മൂന്ന് മണിക്കൂറായിക്കാണും. യൂസ്ഡ്‌ കമ്പ്യൂട്ടർ ഷോപ്പുകൾക്ക്‌ മുന്നിലൂടെ അന്ത്രുമാന്റെ കാർ നാലാമതും കടന്നുപോയപ്പോൾ ശശി അന്ത്രുമാനെ നോക്കി.അന്ത്രുമാൻ അരമണിക്കൂറായിട്ട്‌ ഒന്നും സംസാരിച്ചിട്ടില്ലെന്നും ശശി ഓർത്തത്‌ അപ്പോളാണു.അന്ത്രുമാനാണെങ്കിൽ ഭയങ്കര ഗൗരവത്തിൽ ഡ്രൈവിങ്ങോട്‌ ഡ്രൈവിംഗ്‌.
"അന്ത്രുമാനേ എനി നമുക്ക്‌ തിരിച്ചു പൂവാം."
"അര മുക്കാ മണിക്കൂറായിട്ട്‌ ഞാനും അതെന്ന്യാ നോക്ക്ന്നത്‌."
"ഏതെന്ന്യാ"
"ഇബ്ഡ്ന്ന് ഒന്ന് പൊറത്തേക്ക്‌ കടക്കാനുള്ള വയി"

Friday, September 18, 2009

ഒന്ന്, രണ്ട്‌, മൂന്ന്

കഴിഞ്ഞ ദിവസം റിജുവിനോട്‌ ചാറ്റുചെയ്യുന്നതിനിടെ ഇതുവരെ പഠിച്ച കാര്യങ്ങൾ കേൾപ്പിക്കുകയായിരുന്നൂ ചിപ്പു. ജനുവരി, ഫെബ്രുവരി, മാർച്ച്‌.... അവൾ തെറ്റാതെ പറഞ്ഞെങ്കിലും സണ്ഡേ, മണ്ഡേ... പറയുമ്പോൽ ട്യൂസ്ഡേയും, തേസ്ഡേയും പതിവുപോലെ മാറിയാണു പറഞ്ഞത്‌.
ഒടുവിൽ റിജു ചോദിച്ചു
"ചിപ്പൂ നിനക്ക്‌ ഒന്ന്..രണ്ട്‌.. മൂന്ന്.. അറിയാമോ"
"അറിയാലോ"
"എന്നാൽ കേൾക്കട്ടെ"
" ഒന്ന്..രണ്ട്‌.. മൂന്ന്..നാലു.. തിരകളു വന്നേ വന്നേ ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ.."

Sunday, September 13, 2009

അന്ത്രുമാൻ കഥകൾ

(അന്ത്രുമാൻ കുറ്റ്യാടിക്കാരന്റെ തൊട്ടടുത്ത സ്ഥലവാസിയായതിനാൽ ഈ വായനക്ക്‌ കുറ്റ്യാടിക്കാരന്റെ നിഘണ്ടു സഹായകമായേക്കും.)
ഒൻപതാം ക്ലാസ്സിലെ നാലുവർഷത്തെ പഠനത്തിനുശേഷം അന്ത്രുമാൻ, രണ്ടു വർഷം ഒൻപതാം ക്ലാസ്സിൽ തന്നെ തന്റെ സഹപാഠിയായിരുന്ന, ശശി ഓടിക്കുന്ന ജീപ്പിൽ കിളിയായി ചേർന്നു. പതിവു കിളികളെപോലെ അന്ത്രുമാനും ഒഴിവു സമയങ്ങളിൽ ശശിയുടെ ശിക്ഷണത്തിൽ ഡ്രൈവിംഗ്‌ അഭ്യസിച്ചു പോന്നു.
അങ്ങനെ ശശി പനിപിടിച്ചു കിടന്ന ഒരുദിവസം (അഥവാ ശനി പിടിച്ച ഒരു ദിവസം) അന്ത്രുമാൻ ജീപ്പുമെടുത്ത്‌ നാദാപുരത്തങ്ങാടീലേക്ക്‌ ഓട്ടം പോയി.ഒരു വളവു തിരിഞ്ഞതും മുന്നിൽ പോലീസ്‌.
'ലൈസെൻസെട്ക്ക്‌' പോലീസുകാരൻ.
'ഞാൻ ബദലു കേരിയതാ' ജീപ്പിൽ നിന്നും പുറത്തിറങ്ങി നിന്ന് ധൈര്യത്തോടെ അന്ത്രുമാൻ.
'ലൈസെൻസെട്ക്കെടാ' കനപ്പിച്ച്‌ പോലീസുകാരൻ.
'അയിനു ഞാൻ ബദലു കേരിയതല്ലേ' അത്രയും പറഞ്ഞെങ്കിലും അന്ത്രുമാന്റെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു.
ഒടുവിൽ നാദാപുരം പോലീസ്‌ സ്റ്റേഷനിൽ നിന്നും പ്രമാണിമാരിടപെട്ട്‌ ഇറക്കികൊണ്ടു വരുമ്പോഴും ബദലു കയറുന്നതിനും ലൈസെൻസ്‌ വേണമെന്ന കാര്യം അന്ത്രുമാനെ അത്ഭുതപ്പെടുത്തി.
ആ സംഭവത്തോടെ അന്ത്രുമാനെപ്പറ്റി പറഞ്ഞു ചിരിക്കാൻ നാട്ടുകാർക്കു പുതിയ കഥ കിട്ടി. അതുവരെ അവർ രസിച്ചിരുന്ന കഥ ഇങ്ങനെ..
ഒരിക്കൽ അന്ത്രുമാൻ നാട്ടിലെ ഒരു പണച്ചാക്കിന്റെ മകളുടെ കല്ല്യാണം കഴിഞ്ഞുള്ള ബുഫെ വിരുന്നിനു പോയി. അതു കഴിഞ്ഞു വന്ന് അങ്ങാടിയിൽ വെച്ച്‌ ഇങ്ങനെ പറഞ്ഞത്രെ..
'ഓലു വെല്ല്യ പൈശക്കാരാന്ന് പറഞ്ഞിറ്റെന്താ.. ഒന്നിരുന്ന് കയിക്കാനുള്ള സൗകര്യം ഇണ്ടാക്കാൻ പറ്റീക്കില്ല..'
ആ പോലീസ്‌ സ്റ്റേഷൻ സംഭവത്തിനു ശേഷം കുറച്ചു നാൾ അന്ത്രുമാൻ നാട്ടിൽ തന്നെ കറങ്ങി നടക്കുകയും ഒടുവിൽ നാട്ടുകാരുടെയും വീട്ടുകാരുടെയും സമ്മർദ്ധത്തിനു വഴങ്ങി ബേങ്കളൂരിലെ അളിയന്റെ ബേക്കറിയിൽ നിൽക്കാൻ പുറപ്പെട്ട്‌ പോവുകയും ചെയ്തു.
രണ്ടാഴ്ചകൾക്കു ശേഷം അന്ത്രുമാൻ വീണ്ടും നാട്ടിൽ വന്നിറങ്ങി.വീട്ടിലേക്കുള്ള വഴിയിൽ 'അല്ലന്ത്രുമാനേ ഞ്ഞി ഇങ്ങോട്ട്‌ തന്നെ പോന്നാ?' എന്നാരോ ചോദിച്ചപ്പോൾ,
'ആട ഞമ്മക്കൊന്നും ശരിയാ‍ൂല്ല. വേറ തന്നെ ബാഷയാ. ബാങ്ക്‌ വിളി മാത്രണ്ട്‌ മലയാളത്തിലു' എന്നായിരുന്നു അന്ത്രുമാന്റെ മറുപടി.
വീണ്ടും അന്ത്രുമാൻ ശശിയുടെ ജീപ്പിന്റെ കിളിസ്ഥാനം ഏറ്റെടുത്തു. അങ്ങനെ ഒരുദിവസം കണ്ണൂരേക്ക്‌ ഓട്ടം പോയി തിരിച്ചുവരുന്ന വഴി ശശിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാഹിയിൽ നിന്നും അല്പം മദ്യം കഴിച്ച്‌ ജീപ്പിൽ ബോധം കെടുകയും ചെയ്തു.
തുടർന്നുള്ള കാഴ്ച ഇങ്ങനെ.
അന്ത്രുമാന്റെ വീട്ടിലേക്കുള്ള വഴിയിൽ രണ്ടു പേർ അന്ത്രുമാനെ ചുമന്നുകൊണ്ട്‌ മുന്നിൽ. പിറകേ നടന്നു കൊണ്ടു ശശി. ഇടക്കു വെച്ച്‌, തന്നെ ചുമന്നു നടക്കുന്നവരോട്‌, അന്ത്രുമാന്റെ കമന്റ്‌
'ഞാനിങ്ങനെയങ്ങ്‌ പോകും.. ഇങ്ങളു ശശീന്റെ കാര്യം നോക്കിക്കോളണേ...'
വീട്ടിലെത്തിയതും അന്ത്രുമാന്റെ ഉമ്മ ശശിയുടെ നേരെ പൊട്ടിത്തെറിച്ചു.
'എന്തിനാടാ ഞ്ഞിയെന്റെ മോന വെടക്കാക്ക്ന്നത്‌?'
ആ സംഭവത്തോടെ ശശിയുടെ ഉള്ളിൽ ഒരു പശ്ചാത്താപം ഉടലെടുക്കുകയും, പ്രായശ്ചിത്തമായി, തന്റെ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ നാസറിന്റെ കാലുപിടിച്ച്‌ അന്ത്രുമാനു കൂടി ഒരു വിസ തരപ്പെടുത്തുകയും, അങ്ങനെ രണ്ടുപേരും ഒന്നിച്ച്‌ ദുബായിലേക്ക്‌ പറക്കുകയും ചെയ്തു.
രണ്ടു വർഷങ്ങൾക്കു ശേഷം അന്ത്രുമാനും ശശിയും കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി.
'കൈയ്യിൽ സ്വർണമുണ്ടോ?' കസ്റ്റംസ്‌ ഉദ്യോഗസ്ഥന്റെ പതിവു ചോദ്യം, അന്ത്രുമാനോട്‌..
'എന്റടുത്‌ ഒന്നൂല്ലേ.. എനി ശശീന്റെട്ത്ത്‌ എന്തെങ്കിലും ഇണ്ടോളീ...' പുറകിലുള്ള ശശിയെ തിരിഞ്ഞു നോക്കിക്കൊണ്ട്‌ അന്ത്രുമാൻ.

Saturday, September 12, 2009

എന്റെ ചിപ്പൂ...

മൈക്കിൾ ജാക്സൻ ചിപ്പുവിനു ചേച്ചിയാണു. 'അല്ല മോളേ അതു ചേട്ടനാന്ന്' പറഞ്ഞാൽ അവൾക്കു ദേഷ്യം വരും.
ഓഫീസിൽ നിന്നും വന്നാലുടൻ ചിപ്പുവിനെപ്പറ്റിയുള്ള പരാതികളുടെ കെട്ടഴിയുകയായി.'ഫ്രിഡ്ജ്‌ ഇടക്കിടെ തുറക്കുന്നു.., റിമോട്ട്‌ എറിഞ്ഞു പൊട്ടിച്ചു, മൊബെയിലു കൊണ്ടു കളിക്കുന്നു.. etc.'
രണ്ടാഴ്ച ബുദ്ധിമുട്ടിയുണ്ടാക്കിയ lamp shade അവൾ വലിച്ചു പൊട്ടിച്ചപ്പോളാണു ശ്രീമതിക്കു സമനില തെറ്റിയത്‌. മുഖത്ത് ഗൌരവം വരുത്തി അവളെ നോക്കുമ്പോള്‍ TV സ്റ്റാന്റിനു പിന്നില്‍ തല താഴ്ത്തി നിന്ന് 'നീ പോ അച്ഛാ' എന്ന മട്ടിൽ ചിപ്പു.
ഇന്നലെ രാത്രി അസമയത്ത് മൊബൈലിലെ അലാറം കെട്ട് ഞെട്ടി ഉണര്‍ന്നു. നോക്കിയപ്പോള്‍ രണ്ടു മണി. അലാറം സെറ്റ് ചെയ്തയാള്‍ അമ്മയെ പറ്റിച്ചേര്‍ന്നു സുഖമായി ഉറങ്ങുന്നു.
അതുപോലെ കഴിഞ്ഞയാഴ്ച ഓഫീസില്‍ നിന്നു ഭാര്യയുടെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ ഒരു പുരുഷ ശബ്ദം. സുഹൃത്തിന്റെ ശബ്ദം പെട്ടെന്ന് തിരിച്ചറിഞ്ഞു. diverted call ആണെന്ന് പറഞ്ഞപ്പോള്‍ തന്നെ divert ചെയ്ത ആളെ മനസ്സിലായി. 'എന്റെ ചിപ്പൂ..'
കുറച്ചു ദിവസം മുമ്പ്‌ അവളോട്‌ എന്തോ ദേഷ്യപ്പെട്ടു സംസാരിക്കുന്നതിനിടെ എന്നോട് 'പോ..' എന്ന് പറഞ്ഞു.
'നീയെന്താ പറഞ്ഞതെന്ന്' കണ്ണുരുട്ടിക്കൊണ്ട്‌ ചോദിച്ചപ്പോള്‍
അവള്‍ കൂളായി 'പ' എന്ന്.
'എന്ത് പ?' ദേഷ്യം വിടാതെ ഞാന്‍.
'സ...രി...ഗ...മ...പ...' പൊട്ടിച്ചിരിച്ചുപോയി.
'ഇത്രയും കുരുത്തക്കേടു സാധാരണ ആണ്‍കുട്ടികള്‍ക്കാണ്' വീട്ടിലെ മുഴുവന്‍ ഷൂസിലും പെപ്സി ഒഴിച്ചുവെച്ച സുഹൃത്തിന്റെ മകന്റെ കാര്യം ഭാര്യ സൂചിപ്പിച്ചപ്പോള്‍ 'ഇതു നാലാം വയസ്സല്ലേ. അത് കഴിയുമ്പോള്‍ മാറിക്കോളും' ഞാന്‍ സമാധാനിപ്പിച്ചു.
ഓഫീസിൽ നിന്നും വന്നാലുടൻ ബ്ലോഗും വായിച്ചിരിപ്പാണെന്ന ഭാര്യയുടെ പരാതി ഇപ്പോൾ ചിപ്പു ഏറ്റെടുത്തിരിക്കുകയാണു. ഏതെങ്കിലും മലയാളപത്രം തുറന്നാൽ ഉടൻ അവൾ വിളിച്ചു പറയുകയായി.. 'അമ്മേ അച്ഛൻ പിന്നെയും ബ്ലോഗ്‌ തുറന്നൂ...'

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...