Thursday, March 25, 2010

ചിപ്പുവിന്റെ 'വര'


ചിപ്പു ഇപ്പോൾ ഇടയ്ക്ക്‌ ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ടുണ്ട്‌.പോർട്രെയിറ്റാണ്‌ കൂടുതലായും വരക്കുന്നത്‌. വലിയൊരു വട്ടം വരച്ച്‌ അതിൽ രണ്ടുണ്ടക്കണ്ണും, മൂക്കിന്റെ സ്ഥാനത്ത്‌ ഒരു വരയും, പല്ലിളിച്ചുകാട്ടുന്ന പോലുള്ള വായും വരച്ചാൽ അച്ച്ഛനായി.

അതേ രൂപത്തിന്‌ നെറ്റിയിലൊരു പൊട്ടും ചെവിയിലൊരു കമ്മലും വരച്ചാൽ അമ്മയും.
മിക്ക ചിത്രങ്ങളും വരച്ചു കഴിഞ്ഞതിനു ശേഷമാണ്‌ അതെന്താണെന്ന്‌ അവൾ നിശ്ചയിക്കുന്നത്‌.

കുറച്ച്‌ ദിവസം മുമ്പ്‌ സ്ലേറ്റിൽ നാലു നീണ്ട വരകൾ വരച്ച്‌ അവൾ എന്നെ കൊണ്ട്‌ വന്നു കാണിച്ചു.
"ഇതെന്താ മോളേ?"
കുറച്ചു നേരം ആലോചിച്ച്‌ അവൾ മറുപടി നൽകി..
"മുരിങ്ങാക്കായ"

Monday, March 22, 2010

അച്ഛാച്ചൻ

മാത്രുഭൂമി ബാലപക്തിയിലേക്കയച്ച എന്റെ ആദ്യ സ്രുഷ്ടി ഒരു ബൂമറാങ്ങായിപ്പോയതിനു ശേഷം കുറച്ചു നാളത്തേക്ക്‌ ഞാനെന്റെ സർഗ്ഗവാസനകൾക്ക്‌ അവധി കൊടുത്തു. (ഞങ്ങൾ സാഹിത്യകാരന്മാർ ഇങ്ങനെയൊക്കെയാണ്‌ പറയുക)

പിന്നീട്‌ മാസങ്ങൾ കഴിഞ്ഞ്‌ മാവിലായിക്കാവിലെ ഉത്സവത്തിനു പോയി വന്ന ശേഷമാണ്‌, അതിനെപ്പറ്റി എന്തെങ്കിലും എഴുതണമെന്നുള്ള വിചാരം മനസ്സിൽ ശക്തമായതും, അങ്ങനെ 'മാവിലായിക്കാവിലെ അടിയുത്സവം' എന്ന കുറിപ്പ്‌ രൂപപ്പെടുന്നതും.

എഴുതിക്കഴിഞ്ഞപ്പോൾ തന്നെ ഇത്‌ എവിടെയെങ്കിലും പ്രസിദ്ധീകരിക്കണമെന്ന ദുർവാശിയും എന്റെ മനസ്സിലുടലെടുത്തു.പക്ഷെ എവിടെ, ആര്‌ പ്രസിദ്ധീകരിക്കും? കോളെജ്‌ മാഗസിനിൽ ഒരു മങ്ങിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്തവണയും സോമേട്ടൻ തന്നെ എഡിറ്ററായിരുന്നതിനാൽ, ആത്മാഭിമാനം അനുവദിച്ചില്ല.

പിന്നെ ബാലപംക്തിയിലേക്ക്‌ തന്നെ അയക്കണം. അന്ന് താഹ മാടായി, അനിൽകുമാർ വി. ഒ. (അനിൽ നമ്പ്യാർ, സൂര്യ ടി.വി.) തുടങ്ങിയ പുലികൾ ബാലപക്തിയിൽ മേഞ്ഞുനടന്നിരുന്ന കാലം. രണ്ടും കൽപ്പിച്ച്‌ അങ്ങോട്ടേക്ക്‌ തന്നെ അയച്ചു. ഒന്നുരണ്ട്‌ മാസങ്ങൾ കാത്തിരുന്നു. പിന്നെ പ്രതീക്ഷ കൈവിട്ടു.

മൂന്നു നാലു മാസങ്ങൾക്ക്‌ ശേഷം, അയച്ച കാര്യം തന്നെ മറന്നിരുന്ന സമയത്ത്‌ അതാ വരുന്നൂ, മാത്രുഭൂമിയിൽ നിന്നും ഒരെഴുത്ത്‌. ഇത്തവണ കവറല്ലാ, ഒരു പോസ്റ്റ്‌ കാർഡ്‌. അതിൽ കുട്ടേട്ടന്റെ ഒപ്പോടെ ഒരു കുറിപ്പ്‌...

'പ്രിയ ദീപൂ..'മാവിലായിക്കാവിലെ അടിയുത്സവം' വായിച്ചു. നന്നായിട്ടുണ്ടെന്ന് പറയാറായിട്ടില്ലെങ്കിലും, വിഷയത്തിൽ അൽപം പുതുമ തോന്നിയതിനാൽ എടുത്ത്‌ വെച്ചിരിക്കുന്നു.
കുട്ടേട്ടൻ ഒപ്പ്‌'
പ്രസിദ്ധീകരിക്കുമെന്നോ ഇല്ലെന്നോ ഇല്ല. വീണ്ടും ആകാംഷ നിറഞ്ഞ നാളുകൾ.

അന്ന് പത്രം വീട്ടിൽ വരെ കൊണ്ടുവന്ന് തരാറുണ്ടായിരുന്നില്ല. അടുത്തുള്ള കടയിൽ പോയി വാങ്ങണം. അത്‌ അച്ഛാച്ചന്റെ പ്രഭാതകൃത്യങ്ങളിലെ ഒരു പ്രധാന ഇനമായിരുന്നു. പത്രം വാങ്ങി, അവിടെയിരുന്ന്, തന്നെ പോലെ ജീവിത സായാഹ്നത്തിലെത്തിനിൽക്കുന്ന കുറച്ച്‌ ശുഭ്രവസ്ത്രധാരികളുമായി വാർത്തകളെപ്പറ്റിയുള്ള ഒരു ഡിസ്ക്കഷനും കഴിഞ്ഞാണ്‌ വീട്ടിലെത്തുന്നത്‌. പത്രം വൈകുന്തോറും അച്ഛന്റെ മുഖം കറുത്തു വരും.

ആ എഴുത്ത്‌ വന്നതിനു ശേഷം ചൊവ്വാഴ്ചകളിൽ വരുന്ന വീക്കിലിക്കു വേണ്ടി അച്ഛാച്ചൻ കാത്തിരിക്കും. കിട്ടിയാലുടൻ പിറകിലെ ബാലപക്തി പേജുകളിൽ കണ്ണോടിച്ച്‌ നിരാശനാകും. മാസങ്ങൾ കഴിഞ്ഞിട്ടും അച്ഛാച്ചൻ ശുഭാപ്തിവിശ്വാസം കൈവിട്ടില്ല.ഞാനാകട്ടെ അത്‌ പണ്ടേ കൈവിട്ടിരുന്നു.

അങ്ങനെ ഒരു ദിവസം പതിവിലും നേരത്തെ അച്ഛാച്ചൻ പത്രവുമായി ഓടി വരുന്നു. വീട്ടിൽ കയറിവന്നതിനു ശേഷം എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കുകൾ പുറത്തു വരുന്നില്ല. 'മാവിലായി', 'അടി' എന്ന രണ്ട്‌ വാക്കുകളാണ്‌ പല്ലില്ലാത്ത ആ വായിൽ നിന്നും ഞാൻ കേട്ടത്‌. എന്റെ വിചാരം മാവിലായിൽ എന്തോ അടി നടന്നെന്നും, ആ വാർത്ത പത്രത്തിൽ വന്നിട്ടുണ്ടെന്നുമായിരുന്നു..പിന്നീട്‌ കസേരയിലിരുന്ന് കിതപ്പ്‌ മാറ്റിയ ശേഷം കാര്യം പറഞ്ഞുകൊണ്ട്‌ അച്ഛാച്ചൻ വീക്കിലി എന്റെ നേരെ നീട്ടി.

അത്‌ തുറന്ന് 'മാവിലായിക്കാവിലെ അടിയുത്സവം' എന്ന തലക്കെട്ട്‌ വായിച്ച ആ ഒരു നിമിഷം ഞാൻ നിലത്തുനിന്നും ഉയർന്ന് പറക്കുമ്പോലെ തോന്നി. ദിവസങ്ങൾക്ക്‌ ശേഷം തപാലിൽ വന്ന വീക്കിലിയും, ഇരുപത്തഞ്ച്‌ രൂപയുടെ മണി ഓർഡറും ഒപ്പിട്ട്‌ വാങ്ങുമ്പോൾ ഭൂമി പിടിച്ചടക്കിയ സന്തോഷം.

പിന്നീട്‌ ആ കാര്യമോർക്കുമ്പോഴെല്ലാം അച്ഛാച്ചന്റെ സന്തോഷം കൊണ്ട്‌ നിറഞ്ഞ മുഖമാണ്‌ ഓർമ്മ വരിക. അച്ഛാച്ചൻ മരിച്ചിട്ട്‌ ഇപ്പോൾ പത്തു വർഷത്തിൽ കൂടുതലാകുന്നു. എന്റെയൊക്കെ മനസ്സിൽ എന്തെങ്കിലും നന്മയുണ്ടെങ്കിൽ അത്‌ അച്ഛൻ വഴി അച്ഛാച്ചനിൽ നിന്നും കിട്ടിയതായിരിക്കാമെന്ന് ഞാൻ വിചാരിക്കാറുണ്ട്‌. നാട്ടിലെത്തിയാൽ അകത്തിരുന്ന്‌ ഞങ്ങളെല്ലാം വർത്തമാനം പറയുമ്പോൾ, പുറത്ത്‌ ചാരു കസേരയിൽ ഒരു പാള വിശറിയുമായി അച്ഛാച്ചനിരിക്കുന്നില്ലെന്ന്‌ വിശ്വസിക്കാൻ എനിക്കു കഴിയാറില്ല.

Friday, March 19, 2010

ഒരു കവിയുടെ മരണം

മിക്കവരെയും പോലെ ഞാനും ആദ്യമായി എഴുതാൻ ശ്രമിച്ചത്‌ കവിതയായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ ആ സാഹസത്തിന്‌ മുതിർന്നത്‌. വിഷയം ലോക സമാധാനം. അന്ന്‌ ലോകത്ത്‌ നടമാടിയിരുന്ന യുദ്ധങ്ങളുടെയും മറ്റ്‌ അക്രമസംഭവങ്ങളുടെയും വാർത്തകൾ കേട്ട ഒരു പിഞ്ചുഹ്ര്യദയത്തിലുണ്ടായ വേദനകളുടെയും, സംഘർഷങ്ങളുടെയും ഒരു ബഹിർസ്ഫുരണം. (ചുമ്മാ...)
'കറുത്ത രാത്രി', 'വെളുത്ത പ്രാവ്‌' തുടങ്ങിയ പ്രയോഗങ്ങൾ കുത്തിനിറച്ച അതിനെ ഞാൻ കവിതയെന്നു വിളിച്ചു.

എഴുതിക്കഴിഞ്ഞ്‌ രണ്ട്‌ ദിവസത്തിനു ശേഷം അത്‌ മൃദുലേച്ചിയെ കൊണ്ട്ചെന്നു കാണിച്ചു. വായിച്ച്‌ കഴിഞ്ഞ്‌ ഏച്ചി എന്നെ നോക്കി "ഉം..." എന്ന് നീട്ടി മൂളി. "അത്രക്കങ്ങ്‌ പോര.." എന്ന ഒരു സന്ദേശം ആ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു.
തുടർന്ന് അത്‌ മറ്റാരെയെങ്കിലും കാണിക്കാൻ മുതിരാതെ ഭദ്രമായി എന്റെ ഡയറിക്കുള്ളിൽ മടക്കിവെച്ചു.

പിന്നീട്‌
ഒരു വർഷത്തേക്ക്‌ ഞാൻ എന്റെ മനസ്സിലെ കവിയെ പിടിച്ചിരുത്തി. ഒന്നു രണ്ട്‌ തവണ പുറത്ത്‌ ചാടാൻ ശ്രമിച്ചെങ്കിലും ആത്മസംയമനം പാലിച്ചു.
പത്താം ക്ലാസ്സ്‌ കഴിഞ്ഞ്‌ ബ്രെണ്ണൻ കോളേജിന്റെ വിശാലമായ കാമ്പസ്സിൽ പ്രീഡിഗ്രിക്കെത്തിയ കവിക്ക്‌ പിടിച്ച്‌ നിൽക്കാൻ കഴിഞ്ഞില്ല. പക്ഷെ ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ നിന്നും എത്തിയ കവിയുടെ മനസ്സിൽ നിന്നും പ്രണയകവിതകൾക്കു പകരം ഒരു വിപ്ലവ കവിത രൂപംകൊണ്ടു. അത്‌ ഏതാണ്ടിങ്ങനെ...

'ആ മുറിവ്‌ ചീറ്റിയ രക്തത്തിന്‌ നിറം നഷടപ്പെട്ടിരുന്നു..
എങ്കിലുമതാ വരണ്ട പൂഴിമണ്ണിനുണർവേകി
മണൽപരപ്പിന്റെ വിശാലതയിൽ
മരണത്തിന്റെ കുഴലൂത്തതിന്‌ നേർത്തത്തായ്‌..
ആ മണൽപരപ്പിന്റെ നിശ്ശബ്ദതയിൽ കേൾക്കായ്‌ മറ്റൊരു സ്വരം
ആ മണൽക്കാറ്റിന്റെ ഈണം...
അതാ മണൽപരപ്പിന്‌ പുളകമേകുന്നു..
അതാ പൂഴിമണ്ണിന്‌ ലഹരിയാകുന്നു..
ആ ലഹരിയിൽ മത്തുപിടിച്ചത്‌ യാത്രയാകുന്നു..'

രണ്ട്‌ തവണ വായിച്ചു നോക്കിയപ്പോൾ എനിക്കു തന്നെ തോന്നി...
'ഞാനൊരു സംഭവം തന്നെ..'
ചൊല്ലി വരുമ്പോൾ ഒരു ബാലചന്ദ്രൻ ചുള്ളിക്കാട്‌ സ്റ്റൈൽ.
മൂന്നു ദിവസം ഉറക്കമിളഞ്ഞാലോചിച്ച്‌ അതിനൊരു തലവാചകവും കണ്ടെത്തി. 'ഉയിർത്തെഴുന്നേൽപ്‌'
ഇത്തവണ കവിത ആരെയും കാണിക്കാൻ മിനക്കെട്ടില്ല. അന്ന് കോളെജ്‌ ഇലക്ഷൻ കഴിഞ്ഞ്‌ മേഗസിൻ പുറത്തിറങ്ങാൻ പോകുന്ന സമയം. കവിതയുമായി നേരെ സ്റ്റുഡന്റ്‌ എഡിറ്റർ സോമേട്ടനെ കണ്ടു. (സോമൻ കടലൂർ പിന്നീട്‌ ശാസ്ത്ര സാഹിത്യ പരിഷത്‌ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററൊക്കെയായിരുന്നു.)
അദ്ദേഹം വായിച്ച്‌ നോക്കിയിട്ട്‌ പറഞ്ഞു..
"നന്നായിട്ടുണ്ട്‌..."
അതുകേട്ട്‌ ഞാൻ സുസ്മേരവദനനും ആനന്ദപുളകിതനുമായി..
"തിരുത്തലുകൾ സോമേട്ടൻ വേണ്ടപോലെ ചെയ്താൽ മതി" എന്നോർമിപ്പിക്കാനും മറന്നില്ല. കവിതയുടെ കാര്യം വീട്ടിലും കൂട്ടുകാരെയും അറിയിച്ചു. അവരെല്ലാം എന്നെപ്പോലെ മാഗസിൻ ഇറങ്ങുന്നതും പ്രതീക്ഷിച്ചിരിപ്പായി.

താമസിയാതെ, എന്റെ കവിതയില്ലാതെ മാഗസിൻ ഇറങ്ങി.
'സോമേട്ടാ.. ഇതു വല്ലാത്തൊരു ചതിയായിപ്പോയി.. തിരുത്താൻ പറഞ്ഞാൽ ഇങ്ങനെ തിരുത്താമോ?'
കൂട്ടുകാരുടെ ഇടയിൽ അൽപം ചമ്മിയെങ്കിലും ഞാൻ ധൈര്യം കൈവിട്ടില്ല, കവിത ഒരു കടലാസിൽ ഭംഗിയായി പകർത്തിയെഴുതി, താഴെ എന്റെ പേരും അഡ്രസ്സും വെച്ച്‌ കവറിലാക്കി ഒട്ടിച്ച്‌, മനസ്സിൽ മുത്തപ്പനൊര്‌ പൈങ്കുറ്റി നേർന്ന് പുറത്ത്‌ വിലാസമെഴുതി.
കുട്ടേട്ടൻ,
ബാലപംക്തി,
മാത്ര്യഭൂമി,
കോഴിക്കോട്‌

അയച്ച
കാര്യം ആരോടും പറഞ്ഞില്ല. എന്റെ കവിത പ്രസിദ്ധീകരിച്ച്‌ വന്നത്‌ കണ്ട്‌ എല്ലാവരും ഞെട്ടുന്ന ഒരു ദിവസ്ം ഞാൻ സ്വപ്നം കണ്ടു.
മൂന്നുമാസത്തെ കാത്തിരിപ്പിനൊടുവിൽ അത്‌ വന്നു. മാത്ര്യഭൂമിയിൽ നിന്നും ഒരു കവർ.
തുറന്നു നോക്കുമ്പോൾ കൈ വിറച്ചു. എന്റെ കൈപ്പടയിൽ ഞാനെഴുതിയ അതേ കവിത തിരിച്ചു വന്നിരിക്കുന്നൂ. പിറകിൽ കുട്ടേട്ടന്റെ കുറിപ്പും.
'പ്രിയപ്പെട്ട ദീപൂ..
ഗദ്യം ഗദ്യത്തിന്റെ ഭാഷയിലെഴുതുന്നതാണ്‌ നല്ലത്‌. മുറിച്ച്‌ മുറിച്ചെഴുതരുത്‌. വള്ളത്തോളിന്റെ സാഹിത്യമഞ്ജരി ദിവസവും ഉച്ചത്തിൽ ചൊല്ലി പഠിക്കണം.
സസ്നേഹം
കുട്ടേട്ടൻ
ഒപ്പ്‌ '

തകർന്നുപോയ
എന്റെ മനസ്സിന്‌ ആ കുറിപ്പ്‌ അൽപം സമാധാനം നൽകി.
എന്തായാലും പിന്നീട്‌ ഞാനൊരു കവിതയെഴുതാൻ മുതിർന്നില്ല. അതിനു ശേഷം കവിതകളോട്‌ എന്തോ ഒരലർജി. ബ്ലോഗ്‌ അഗ്രിഗേറ്ററിൽ കവിതകളുടെ ഭാഗത്തെത്തുമ്പോൾ ഞാനെന്റെ മൗസിന്റെ സ്ക്രോൾ ബട്ടൺ വേഗത്തിൽ താഴോട്ട്‌ തിരിക്കും.

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...