മിക്കവരെയും പോലെ ഞാനും ആദ്യമായി എഴുതാൻ ശ്രമിച്ചത് കവിതയായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ സാഹസത്തിന് മുതിർന്നത്. വിഷയം ലോക സമാധാനം. അന്ന് ലോകത്ത് നടമാടിയിരുന്ന യുദ്ധങ്ങളുടെയും മറ്റ് അക്രമസംഭവങ്ങളുടെയും വാർത്തകൾ കേട്ട ഒരു പിഞ്ചുഹ്ര്യദയത്തിലുണ്ടായ വേദനകളുടെയും, സംഘർഷങ്ങളുടെയും ഒരു ബഹിർസ്ഫുരണം. (ചുമ്മാ...)
'കറുത്ത രാത്രി', 'വെളുത്ത പ്രാവ്' തുടങ്ങിയ പ്രയോഗങ്ങൾ കുത്തിനിറച്ച അതിനെ ഞാൻ കവിതയെന്നു വിളിച്ചു.
എഴുതിക്കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം അത് മൃദുലേച്ചിയെ കൊണ്ട്ചെന്നു കാണിച്ചു. വായിച്ച് കഴിഞ്ഞ് ഏച്ചി എന്നെ നോക്കി "ഉം..." എന്ന് നീട്ടി മൂളി. "അത്രക്കങ്ങ് പോര.." എന്ന ഒരു സന്ദേശം ആ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു.
തുടർന്ന് അത് മറ്റാരെയെങ്കിലും കാണിക്കാൻ മുതിരാതെ ഭദ്രമായി എന്റെ ഡയറിക്കുള്ളിൽ മടക്കിവെച്ചു.
പിന്നീട് ഒരു വർഷത്തേക്ക് ഞാൻ എന്റെ മനസ്സിലെ കവിയെ പിടിച്ചിരുത്തി. ഒന്നു രണ്ട് തവണ പുറത്ത് ചാടാൻ ശ്രമിച്ചെങ്കിലും ആത്മസംയമനം പാലിച്ചു.
പത്താം ക്ലാസ്സ് കഴിഞ്ഞ് ബ്രെണ്ണൻ കോളേജിന്റെ വിശാലമായ കാമ്പസ്സിൽ പ്രീഡിഗ്രിക്കെത്തിയ കവിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. പക്ഷെ ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ നിന്നും എത്തിയ കവിയുടെ മനസ്സിൽ നിന്നും പ്രണയകവിതകൾക്കു പകരം ഒരു വിപ്ലവ കവിത രൂപംകൊണ്ടു. അത് ഏതാണ്ടിങ്ങനെ...
'ആ മുറിവ് ചീറ്റിയ രക്തത്തിന് നിറം നഷടപ്പെട്ടിരുന്നു..
എങ്കിലുമതാ വരണ്ട പൂഴിമണ്ണിനുണർവേകി
മണൽപരപ്പിന്റെ വിശാലതയിൽ
മരണത്തിന്റെ കുഴലൂത്തതിന് നേർത്തത്തായ്..
ആ മണൽപരപ്പിന്റെ നിശ്ശബ്ദതയിൽ കേൾക്കായ് മറ്റൊരു സ്വരം
ആ മണൽക്കാറ്റിന്റെ ഈണം...
അതാ മണൽപരപ്പിന് പുളകമേകുന്നു..
അതാ പൂഴിമണ്ണിന് ലഹരിയാകുന്നു..
ആ ലഹരിയിൽ മത്തുപിടിച്ചത് യാത്രയാകുന്നു..'
രണ്ട് തവണ വായിച്ചു നോക്കിയപ്പോൾ എനിക്കു തന്നെ തോന്നി...
'ഞാനൊരു സംഭവം തന്നെ..'
ചൊല്ലി വരുമ്പോൾ ഒരു ബാലചന്ദ്രൻ ചുള്ളിക്കാട് സ്റ്റൈൽ.
മൂന്നു ദിവസം ഉറക്കമിളഞ്ഞാലോചിച്ച് അതിനൊരു തലവാചകവും കണ്ടെത്തി. 'ഉയിർത്തെഴുന്നേൽപ്'
ഇത്തവണ കവിത ആരെയും കാണിക്കാൻ മിനക്കെട്ടില്ല. അന്ന് കോളെജ് ഇലക്ഷൻ കഴിഞ്ഞ് മേഗസിൻ പുറത്തിറങ്ങാൻ പോകുന്ന സമയം. കവിതയുമായി നേരെ സ്റ്റുഡന്റ് എഡിറ്റർ സോമേട്ടനെ കണ്ടു. (സോമൻ കടലൂർ പിന്നീട് ശാസ്ത്ര സാഹിത്യ പരിഷത് പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററൊക്കെയായിരുന്നു.)
അദ്ദേഹം വായിച്ച് നോക്കിയിട്ട് പറഞ്ഞു..
"നന്നായിട്ടുണ്ട്..."
അതുകേട്ട് ഞാൻ സുസ്മേരവദനനും ആനന്ദപുളകിതനുമായി..
"തിരുത്തലുകൾ സോമേട്ടൻ വേണ്ടപോലെ ചെയ്താൽ മതി" എന്നോർമിപ്പിക്കാനും മറന്നില്ല. കവിതയുടെ കാര്യം വീട്ടിലും കൂട്ടുകാരെയും അറിയിച്ചു. അവരെല്ലാം എന്നെപ്പോലെ മാഗസിൻ ഇറങ്ങുന്നതും പ്രതീക്ഷിച്ചിരിപ്പായി.
താമസിയാതെ, എന്റെ കവിതയില്ലാതെ മാഗസിൻ ഇറങ്ങി.
'സോമേട്ടാ.. ഇതു വല്ലാത്തൊരു ചതിയായിപ്പോയി.. തിരുത്താൻ പറഞ്ഞാൽ ഇങ്ങനെ തിരുത്താമോ?'
കൂട്ടുകാരുടെ ഇടയിൽ അൽപം ചമ്മിയെങ്കിലും ഞാൻ ധൈര്യം കൈവിട്ടില്ല, കവിത ഒരു കടലാസിൽ ഭംഗിയായി പകർത്തിയെഴുതി, താഴെ എന്റെ പേരും അഡ്രസ്സും വെച്ച് കവറിലാക്കി ഒട്ടിച്ച്, മനസ്സിൽ മുത്തപ്പനൊര് പൈങ്കുറ്റി നേർന്ന് പുറത്ത് വിലാസമെഴുതി.
കുട്ടേട്ടൻ,
ബാലപംക്തി,
മാത്ര്യഭൂമി,
കോഴിക്കോട്
അയച്ച കാര്യം ആരോടും പറഞ്ഞില്ല. എന്റെ കവിത പ്രസിദ്ധീകരിച്ച് വന്നത് കണ്ട് എല്ലാവരും ഞെട്ടുന്ന ഒരു ദിവസ്ം ഞാൻ സ്വപ്നം കണ്ടു.
മൂന്നുമാസത്തെ കാത്തിരിപ്പിനൊടുവിൽ അത് വന്നു. മാത്ര്യഭൂമിയിൽ നിന്നും ഒരു കവർ.
തുറന്നു നോക്കുമ്പോൾ കൈ വിറച്ചു. എന്റെ കൈപ്പടയിൽ ഞാനെഴുതിയ അതേ കവിത തിരിച്ചു വന്നിരിക്കുന്നൂ. പിറകിൽ കുട്ടേട്ടന്റെ കുറിപ്പും.
'പ്രിയപ്പെട്ട ദീപൂ..
ഗദ്യം ഗദ്യത്തിന്റെ ഭാഷയിലെഴുതുന്നതാണ് നല്ലത്. മുറിച്ച് മുറിച്ചെഴുതരുത്.
വള്ളത്തോളിന്റെ സാഹിത്യമഞ്ജരി ദിവസവും ഉച്ചത്തിൽ ചൊല്ലി പഠിക്കണം.
സസ്നേഹം
കുട്ടേട്ടൻ
ഒപ്പ് '
തകർന്നുപോയ എന്റെ മനസ്സിന് ആ കുറിപ്പ് അൽപം സമാധാനം നൽകി.
എന്തായാലും പിന്നീട് ഞാനൊരു കവിതയെഴുതാൻ മുതിർന്നില്ല. അതിനു ശേഷം കവിതകളോട് എന്തോ ഒരലർജി. ബ്ലോഗ് അഗ്രിഗേറ്ററിൽ കവിതകളുടെ ഭാഗത്തെത്തുമ്പോൾ ഞാനെന്റെ മൗസിന്റെ സ്ക്രോൾ ബട്ടൺ വേഗത്തിൽ താഴോട്ട് തിരിക്കും.