Sunday, April 25, 2010

ചിപ്പു സ്കൂളിൽ

അങ്ങനെ ചിപ്പു സ്കൂളിൽ പോകാൻ തുടങ്ങി. ദിവസവും അവൾക്ക്‌ പുതിയ എന്തെങ്കിലും സ്കൂൾ വിശേഷം പറയാനുണ്ടാവും. ടീച്ചർ ചോക്കളേറ്റ്‌ കൊടുത്തതും, കൈയ്യിൽ സ്റ്റാർ വരച്ചുകൊടുത്തതും, ക്ലാസ്സിലെ ആൺകുട്ടികൾ അടി കൂടിയതും... അങ്ങനെയങ്ങനെ...
കഴിഞ്ഞ ദിവസം അവളുടെ ബാഗിൽ മറ്റൊരു കുട്ടിയുടെ പുസ്തകം. പേരിൽ സാമ്യമുള്ളതിനാൽ ടീച്ചറോട്‌ മാറി വെച്ചു പോയതായിരിക്കാം.
അടുത്ത ദിവസം സ്കൂളിൽ പോകുന്നതിനു മുമ്പ്‌ ഞങ്ങൾ അവളെ പറഞ്ഞ്‌ പഠിപ്പിച്ചു.
"മോള്‌ സ്കൂളിൽ ചെന്നാൽ ടീച്ചറോട്‌ പറയണം... ദിസ്‌ ഈസ്‌ നോട്‌ മൈ ബുക്ക്‌.."
പോകുന്നതിനു മുമ്പ്‌ അവൾ ടീച്ചറോട്‌ പറയണ്ട കാര്യം അമ്മയോട്‌ ഒന്നു രണ്ട്‌ തവണ ചോദിച്ചുറപ്പിച്ചു.
ഉച്ചക്ക്‌ സ്കൂളിൽ നിന്നും തിരിച്ചെത്തിയ ശേഷം അമ്മ അവളോട്‌ ചോദിച്ചു..
"ചിപ്പു എന്താ ടീച്ചറോട്‌ പറഞ്ഞത്‌?"
കഴുത്തിൽ തൂക്കിയ ഐഡി കാർഡ്‌ ഊരിയെടുക്കുന്നതിനിടെ ചിപ്പു...
"ദിസ്‌ ഇസ്‌ മൈ നോട്‌ ബുക്ക്‌.."

Thursday, April 15, 2010

മാവിലായിക്കാവ്‌

"എന്റെ ദൈവത്താറീശ്വരാ.. "
ഈ വിളി മാവിലായിക്കാരുടെ ദീർഘനിശ്വാസത്തോടൊപ്പം ഉയർന്ന്‌ കേൾക്കാം. അതുപോലെ അവരുടെ ഓർമ്മകളിലെ വിഷുവിന്‌ അടിയുത്സവത്തിന്റെ ആവേശവുമുണ്ട്‌.
മേടം ഒന്നിനു തുടങ്ങുന്ന, അഞ്ച്‌ ദിവസം നീണ്ട്‌ നിൽക്കുന്ന ഉത്സവം.
കാവിലെ പ്രധാന മൂർത്തിയായ ദൈവത്താറിന്റെ തെയ്യം ഈ അഞ്ച്‌ ദിവസങ്ങളിലും കെട്ടിയാടുന്നു.
നാലാം ദിവസത്തെ അടിയാണ്‌ ഇതിൽ പ്രധാനം.
ഒരു അവൽകൂടിനുവേണ്ടി പരസ്പരം തല്ല് കൂടിയ ജ്യേഷ്ഠാനുജന്മാരുടെ കഥയാണത്രെ ഇതിന്റെ പിന്നിലെ ഐതിഹ്യം.
മാവിലായി മൂന്നാമ്പാലത്തിനടുത്ത നിലാഞ്ചിറ വയലിലാണ്‌ അടി നടക്കുന്നത്‌. 'അടിക്കൈക്കോന്മാർ' എന്നറിയപ്പെടുന്ന, വ്രതം നോറ്റ ഒരു സംഘം ആളുകളാണ്‌ ഈ അടിയിൽ പങ്ക്‌ ചേരുന്നത്‌. അവർ രണ്ട്‌ വിഭാഗങ്ങളായി തിരിഞ്ഞാണ്‌ അടി. 'മൂത്തകൂർവാടും', 'ഇളയകൂർവാടും'. ആ ദിവസം സൂര്യസ്തമനത്തോടെ നാട്ടുകാരുടെ ചുമലിൽ കയറിയിരുന്ന്‌ ഇവർ പരസ്പരം തല്ലുന്നു.രണ്ട്‌ ഘട്ടങ്ങളിലായി നടക്കുന്ന ഈ അടി കാണാൻ വലിയൊരു പുരുഷാരം തന്നെ വയലിൽ കൂടിയിരിക്കും
ഇന്ന് മേടം ഒന്ന്, വിഷു. മാവിലായിക്കാവിലെ ഉത്സവത്തിന്‌ ഇന്ന്‌ കൊടിയേറുന്നു.

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...