Friday, July 10, 2009

വിസ ചെയിഞ്ച്

ഈ തുരുത്തിലെ സത്രത്തില്‍ എത്തിപ്പെട്ടിട്ട്‌ രണ്ടാഴ്ചയാകുന്നു. വിസ മാറലാണ് ദൌത്യം. രാജ്യം വിട്ടാല്‍ മാത്രമേ പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ പറ്റൂള്ളൂ എന്ന നിയമം ആളുകളെ അടുത്തുള്ള രാജ്യത്തെ ഈ കൊച്ചുദ്വീപിലെ സന്ദര്‍ശകരാക്കുന്നു.
മുന്‍പെങ്ങോ കടലിനടിയിലായിരുന്നിരിക്കാം ഈ സ്ഥലം. ഇപ്പോള്‍ പൊടിഞ്ഞു വീഴുമെന്നു തോന്നിക്കുന്ന മലകളാണ് ചുറ്റും.
രണ്ടാഴ്ച്ച മുന്‍പാണ് ഒരു പഴയ റഷ്യന്‍ എയര്‍ക്രാഫ്റ്റില്‍ ഇവിടെ എത്തുന്നത്‌. അതിനുശേഷം ആളുകള്‍ ദിവസേന കൂട്ടമായി വന്നും പോയും കൊണ്ടിരുന്നു. വിസയുടെ ഫാക്സ് കോപ്പികള്‍ പ്രദര്‍ശിപ്പിക്കുന്ന നോട്ടീസ് ബോര്‍ഡിനു മുന്‍പില്‍ അവര്‍ തിക്കിത്തിരക്കി. ആ കൂട്ടത്തില്‍ ആഴ്ചകളും മാസങ്ങളും പിന്നിട്ടവരുണ്ട്. എന്റെ റൂമിലുള്ള തമിഴന്‍ വിസ വന്നതിന്റെ സന്തോഷത്തില്‍ ഓടി വന്നു. അല്പം വിഷമം തോന്നിയെങ്കിലും ഇന്നുമുതല്‍ അയാളുടെ കൂര്‍ക്കംവലി സഹിക്കണ്ടല്ലോയെന്നോര്‍ത്തു സമാധാനിച്ചു .
പുറത്തേക്കിറങ്ങി ടെലിഫോണ്‍ ബൂത്തിലേക്ക് നടന്നു. ഓഫീസിലെ ശ്രീലന്കക്കാരി അട്മിനിസ്ട്രെടര്‍ വിസ വൈകുന്നതിന്റെ കാരണങ്ങള്‍ വിശദീകരിച്ചു. രണ്ടാഴ്ചയായി ഈ ഫോണ്‍ വിളിയും വിശദീകരണങ്ങളും പതിവായിരിക്കുകയാണ്. മടുപ്പോടെ വീണ്ടും മുറിയിലേക്ക് നടന്നു. താഴത്തെ TV റൂമില്‍ സുലൈമാനിയും കുടിച്ചിരിക്കുന്ന പാകിസ്ഥാനികള്‍ ടീവിയില്‍ ഒരേ സിനിമ തന്നെ കാണിക്കുന്നതിലെ നീരസം പങ്കു വെക്കുന്നു. ദേഹത്ത് ഒട്ടിപ്പിടിക്കുന്ന, ഉപ്പുരസമുള്ള വെള്ളത്തില്‍ കൈയും മുഖവും കഴുകി റസ്റ്റോരെന്റിലേക്കു നടന്നു. എരിവും പുളിയുമില്ലാത്ത മത്സ്യക്കറി കൂട്ടി ഉണ്ട് മുറിയില്‍ വന്നു കിടന്നു.
ഇന്നലെ പോയ സുഹൃത്ത്‌ ഏല്‍പ്പിച്ച മുകുന്ദന്റെ 'പ്രവാസം' മറിച്ചുനോക്കി. എഴുന്നേറ്റപ്പോള്‍ പുറത്തു പുതിയ ബാച്ച് എത്തിയതിന്റെ ബഹളം.
റിസപ്ഷനിലെ, മലയാളം സംസാരിക്കുന്ന ഇറാനി സ്ത്രീ നല്ല തിരക്കിലാണ്. നോട്ടീസ് ബോര്‍ഡില്‍ വെറുതെ ഒന്നു കണ്ണോടിച്ച ശേഷം പുറത്തു സിമന്റ് ബെഞ്ചിലിരുന്നു സംസാരിക്കുന്ന സുഹൃത്തുക്കളുടെ അടുത്തേക്ക്‌ നടന്നു. അവര്‍ ഇന്നലെ എത്തിയ ഒരു സര്‍ദാര്‍ജിയുടെ കഥ കേട്ടു പൊട്ടിച്ചിരിക്കുകയായിരുന്നു.
ഇങ്ങോട്ട് പുറപ്പെടുന്നതിനു മുന്പ് സര്‍ദാര്‍ജി ഡ്യൂട്ടി ഫ്രീയില്‍ നിന്നും ഒരു ബോട്ടില്‍ മദ്യം വാങ്ങിച്ചു. അത് ഇവിടേയ്ക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്നറിഞ്ഞു ടോയിലെറ്റില്‍ കയറി മുഴുവന്‍ കുടിച്ചു തീര്‍ത്ത അയാള്‍ക്ക്‌ ബോധം വന്നത് അല്പം മുന്പ് മാത്രം.
സുഹൃത്തുക്കള്‍ ചീട്ടുകളിക്കാനും, ഷീഷ വലിക്കാനും, ടേബിള്‍ടെന്നീസ് കളിക്കാനുമൊക്കെയായി പിരിഞ്ഞപ്പോള്‍ ഞാന്‍ മുഹമ്മദിനൊപ്പം പുറത്തേക്ക് നടന്നു. മാഹിക്കാരനായ ഈ സുഹൃത്ത്‌ എന്നെക്കാള്‍ മുന്‍പേ ഇവിടെ എത്തിയതാണ്. ഞാന്‍ ജോലിചെയ്യുന്ന നഗരത്തില്‍ 30 വര്ഷം മുന്‍പ് എത്തിയ ആള്‍. 'അന്ന് നഗരം ഇതുപോലെ തരിശായിരുന്നു.' നഗരത്തിന്റെ വളര്‍ച്ച തൊട്ടറിഞ്ഞ ആവേശത്തോടെ അയാള്‍ പറഞ്ഞു തുടങ്ങി. പിന്നീട് ആ ശബ്ദത്തില്‍ തളര്‍ച്ച കൂടി വരികയും ഒരു സിഗരട്ട് കൊളുത്തി ദീര്‍ഘ നിശ്വാസത്തില്‍ അതവസാനിക്കുകയും ചെയ്തു.
തിരിച്ചു വന്നപ്പോള്‍ ഇരുട്ടിയിരുന്നു. ടാങ്കില്‍ വെള്ളം നിറക്കാന്‍ വന്ന ലോറിയുടെ ഡ്രൈവര്‍ ലൈറ്റ് അണച്ചും തെളിച്ചും ഞങ്ങളോട് ലോഗ്യം പറഞ്ഞു. തണുപ്പ് ശരീരത്തിലേക്ക് തുളച്ചു കയറാന്‍ തുടങ്ങിയപ്പോള്‍ ഷീഷ ഷോപ്പിലേക്ക് നടന്നു. വെള്ളത്തില്‍ കുമിളകളുണ്ടാകുന്ന ശബ്ദത്തോടൊപ്പം തലക്കകത്ത് എന്തോ വലിഞ്ഞു കയറിയ പോലെ. മുറിക്കകത്തെത്തിയതും ബ്ലാങ്കറ്റ് വലിച്ചിട്ട് മറ്റൊരു കാത്തിരിപ്പിന്റെ പകലിനെ പേടിച്ചു കിടന്നു.

3 comments:

Unknown said...

Deep...dont stop it here...you have lot more to write...I could feel it

Deepu said...

ദീപ്‌‌സ്, നന്നായിരിക്കുന്നു.. അവിടെ ഞാനും ഉണ്ടായിരുന്നെന്ന് തോന്നിച്ചു..
[ഓ.ടോ. നമുക്കൊരേ പേരാണല്ലേ :) ]

ദീപു said...

നന്ദി ദീപൂ..

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...