Sunday, September 13, 2009

അന്ത്രുമാൻ കഥകൾ

(അന്ത്രുമാൻ കുറ്റ്യാടിക്കാരന്റെ തൊട്ടടുത്ത സ്ഥലവാസിയായതിനാൽ ഈ വായനക്ക്‌ കുറ്റ്യാടിക്കാരന്റെ നിഘണ്ടു സഹായകമായേക്കും.)
ഒൻപതാം ക്ലാസ്സിലെ നാലുവർഷത്തെ പഠനത്തിനുശേഷം അന്ത്രുമാൻ, രണ്ടു വർഷം ഒൻപതാം ക്ലാസ്സിൽ തന്നെ തന്റെ സഹപാഠിയായിരുന്ന, ശശി ഓടിക്കുന്ന ജീപ്പിൽ കിളിയായി ചേർന്നു. പതിവു കിളികളെപോലെ അന്ത്രുമാനും ഒഴിവു സമയങ്ങളിൽ ശശിയുടെ ശിക്ഷണത്തിൽ ഡ്രൈവിംഗ്‌ അഭ്യസിച്ചു പോന്നു.
അങ്ങനെ ശശി പനിപിടിച്ചു കിടന്ന ഒരുദിവസം (അഥവാ ശനി പിടിച്ച ഒരു ദിവസം) അന്ത്രുമാൻ ജീപ്പുമെടുത്ത്‌ നാദാപുരത്തങ്ങാടീലേക്ക്‌ ഓട്ടം പോയി.ഒരു വളവു തിരിഞ്ഞതും മുന്നിൽ പോലീസ്‌.
'ലൈസെൻസെട്ക്ക്‌' പോലീസുകാരൻ.
'ഞാൻ ബദലു കേരിയതാ' ജീപ്പിൽ നിന്നും പുറത്തിറങ്ങി നിന്ന് ധൈര്യത്തോടെ അന്ത്രുമാൻ.
'ലൈസെൻസെട്ക്കെടാ' കനപ്പിച്ച്‌ പോലീസുകാരൻ.
'അയിനു ഞാൻ ബദലു കേരിയതല്ലേ' അത്രയും പറഞ്ഞെങ്കിലും അന്ത്രുമാന്റെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു.
ഒടുവിൽ നാദാപുരം പോലീസ്‌ സ്റ്റേഷനിൽ നിന്നും പ്രമാണിമാരിടപെട്ട്‌ ഇറക്കികൊണ്ടു വരുമ്പോഴും ബദലു കയറുന്നതിനും ലൈസെൻസ്‌ വേണമെന്ന കാര്യം അന്ത്രുമാനെ അത്ഭുതപ്പെടുത്തി.
ആ സംഭവത്തോടെ അന്ത്രുമാനെപ്പറ്റി പറഞ്ഞു ചിരിക്കാൻ നാട്ടുകാർക്കു പുതിയ കഥ കിട്ടി. അതുവരെ അവർ രസിച്ചിരുന്ന കഥ ഇങ്ങനെ..
ഒരിക്കൽ അന്ത്രുമാൻ നാട്ടിലെ ഒരു പണച്ചാക്കിന്റെ മകളുടെ കല്ല്യാണം കഴിഞ്ഞുള്ള ബുഫെ വിരുന്നിനു പോയി. അതു കഴിഞ്ഞു വന്ന് അങ്ങാടിയിൽ വെച്ച്‌ ഇങ്ങനെ പറഞ്ഞത്രെ..
'ഓലു വെല്ല്യ പൈശക്കാരാന്ന് പറഞ്ഞിറ്റെന്താ.. ഒന്നിരുന്ന് കയിക്കാനുള്ള സൗകര്യം ഇണ്ടാക്കാൻ പറ്റീക്കില്ല..'
ആ പോലീസ്‌ സ്റ്റേഷൻ സംഭവത്തിനു ശേഷം കുറച്ചു നാൾ അന്ത്രുമാൻ നാട്ടിൽ തന്നെ കറങ്ങി നടക്കുകയും ഒടുവിൽ നാട്ടുകാരുടെയും വീട്ടുകാരുടെയും സമ്മർദ്ധത്തിനു വഴങ്ങി ബേങ്കളൂരിലെ അളിയന്റെ ബേക്കറിയിൽ നിൽക്കാൻ പുറപ്പെട്ട്‌ പോവുകയും ചെയ്തു.
രണ്ടാഴ്ചകൾക്കു ശേഷം അന്ത്രുമാൻ വീണ്ടും നാട്ടിൽ വന്നിറങ്ങി.വീട്ടിലേക്കുള്ള വഴിയിൽ 'അല്ലന്ത്രുമാനേ ഞ്ഞി ഇങ്ങോട്ട്‌ തന്നെ പോന്നാ?' എന്നാരോ ചോദിച്ചപ്പോൾ,
'ആട ഞമ്മക്കൊന്നും ശരിയാ‍ൂല്ല. വേറ തന്നെ ബാഷയാ. ബാങ്ക്‌ വിളി മാത്രണ്ട്‌ മലയാളത്തിലു' എന്നായിരുന്നു അന്ത്രുമാന്റെ മറുപടി.
വീണ്ടും അന്ത്രുമാൻ ശശിയുടെ ജീപ്പിന്റെ കിളിസ്ഥാനം ഏറ്റെടുത്തു. അങ്ങനെ ഒരുദിവസം കണ്ണൂരേക്ക്‌ ഓട്ടം പോയി തിരിച്ചുവരുന്ന വഴി ശശിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാഹിയിൽ നിന്നും അല്പം മദ്യം കഴിച്ച്‌ ജീപ്പിൽ ബോധം കെടുകയും ചെയ്തു.
തുടർന്നുള്ള കാഴ്ച ഇങ്ങനെ.
അന്ത്രുമാന്റെ വീട്ടിലേക്കുള്ള വഴിയിൽ രണ്ടു പേർ അന്ത്രുമാനെ ചുമന്നുകൊണ്ട്‌ മുന്നിൽ. പിറകേ നടന്നു കൊണ്ടു ശശി. ഇടക്കു വെച്ച്‌, തന്നെ ചുമന്നു നടക്കുന്നവരോട്‌, അന്ത്രുമാന്റെ കമന്റ്‌
'ഞാനിങ്ങനെയങ്ങ്‌ പോകും.. ഇങ്ങളു ശശീന്റെ കാര്യം നോക്കിക്കോളണേ...'
വീട്ടിലെത്തിയതും അന്ത്രുമാന്റെ ഉമ്മ ശശിയുടെ നേരെ പൊട്ടിത്തെറിച്ചു.
'എന്തിനാടാ ഞ്ഞിയെന്റെ മോന വെടക്കാക്ക്ന്നത്‌?'
ആ സംഭവത്തോടെ ശശിയുടെ ഉള്ളിൽ ഒരു പശ്ചാത്താപം ഉടലെടുക്കുകയും, പ്രായശ്ചിത്തമായി, തന്റെ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ നാസറിന്റെ കാലുപിടിച്ച്‌ അന്ത്രുമാനു കൂടി ഒരു വിസ തരപ്പെടുത്തുകയും, അങ്ങനെ രണ്ടുപേരും ഒന്നിച്ച്‌ ദുബായിലേക്ക്‌ പറക്കുകയും ചെയ്തു.
രണ്ടു വർഷങ്ങൾക്കു ശേഷം അന്ത്രുമാനും ശശിയും കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി.
'കൈയ്യിൽ സ്വർണമുണ്ടോ?' കസ്റ്റംസ്‌ ഉദ്യോഗസ്ഥന്റെ പതിവു ചോദ്യം, അന്ത്രുമാനോട്‌..
'എന്റടുത്‌ ഒന്നൂല്ലേ.. എനി ശശീന്റെട്ത്ത്‌ എന്തെങ്കിലും ഇണ്ടോളീ...' പുറകിലുള്ള ശശിയെ തിരിഞ്ഞു നോക്കിക്കൊണ്ട്‌ അന്ത്രുമാൻ.

10 comments:

ദീപു said...

പലപ്പോഴായി സുഹൃത്തുക്കൾ പങ്കുവെച്ചിട്ടുള്ള നുറുങ്ങ്‌ നർമ്മങ്ങളാണു ഈ കുറിപ്പിനാധാരം..

കാര്‍കൂന്‍ said...

ha ha goood

Anil cheleri kumaran said...

ഹഹഹ... അന്ത്രുമാൻ സൂപ്പർ.

Areekkodan | അരീക്കോടന്‍ said...

ഹഹഹ...

കണ്ണനുണ്ണി said...

അന്ത്രുമാനെ കൊണ്ടൊരു രക്ഷേം ഇല്ലല്ലോ

ഭൂതത്താന്‍ said...

kollam...ketto deepu ve....bhoothathinu shiii ..bodhichu

ദീപു said...

നന്ദി.. സാപ്പി, അരീക്കോടൻ, കുമാരൻ, കണ്ണനുണ്ണി & ഭൂതം...

VEERU said...

ഈ അന്ത്രുമാനെക്കൊണ്ടു തോറ്റു..ഹ ഹ കൊള്ളാം തുടരുക അന്ത്രുമാന്റെ വീര കഥകൾ !!

പള്ളിക്കുളം.. said...

ഹഹഹ.. കൊള്ളാം.
എനിക്കങ്ങു പിടിച്ചു.
ഒരു അന്ത്രുമാന്റെ കഥ ഞാനും എഴുതിയിട്ടുണ്ട്.

Sree said...

nee nammude meen vikkan varunna andrumane patti enzhuthedo

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...