Tuesday, May 31, 2011

മാവിലായി മാഹാത്മ്യം

കാവുന്താഴ സ്ക്കൂളില്‍ നിന്നും വീട്ടിലേക്കുള്ള വഴിയില്‍ സജീവനുമുണ്ടാകും. തോട്ടുവക്കത്തൂടെ നടക്കുമ്പോള്‍ എതിരെ മരക്കൂട്ടത്തിലെ പുയ്യാപ്ല വരുന്നത്‌ കണ്ടാല്‍ സജീവന്‍ തെങ്ങിനു പിന്നില്‍ ഒതുങ്ങി നില്‍ക്കും. അടുത്തെത്തിയാല്‍ മടിച്ച്‌ മടിച്ച്‌ ഒരു ചോദ്യമാണ്‌.
"ഇങ്ങള പല്ലൊന്ന്‌ കാണിച്ചാട്ടെ?"
അതുകേട്ട്‌ മാപ്പിള പല്ലു മുഴുവന്‍ പുറത്തുകാട്ടി ചിരിക്കും. അപ്പോള്‍ അയാളുടെ മുന്‍ വരിയിലെ സ്വര്‍ണം കെട്ടിയ രണ്ട്‌ പല്ലുകള്‍ മിന്നിത്തിളങ്ങും. അതു കണ്ട്‌ ഞങ്ങള്‍ നിര്‍വൃതി കൊള്ളൂം.
(ഈ കഥ ഇപ്പോള്‍ ചിപ്പുവിന്റെ ഫേവററ്റാണ്‌. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ പറയും.

"അച്ഛാ.. ആ മേപ്പിളിന്റെ കഥ പറ...".
സജീവന്റെ ഡയലോഗ്‌ വരുമ്പോള്‍ അവള്‍ പൊട്ടിച്ചിരിക്കാന്‍ തയ്യാറെടുക്കും. )
മാവിലായിയുടെ മണം ചിലപ്പോള്‍ കാവിലെ ചന്ദനത്തിന്റെയും, പുറത്ത്‌ നിറഞ്ഞുനില്‍ക്കുന്ന അലസിപ്പൂക്കളുടെയും, നിറമാലയുള്ള ദിവസം വലിയ ശരീരമുള്ള അപ്പനായര്‍ വിളമ്പുന്ന ചെറിയ ഉണ്ണിയപ്പത്തിന്റേയും മണമാണ്‌. അന്നത്തെ ദിവസത്തെ ചടങ്ങുകള്‍ തീരുന്നതുവരെ ഉറങ്ങാതെ ബോറടിച്ചിരിക്കാറുള്ളത്‌ ഈ മണവും രുചിയും ആസ്വദിക്കാന്‍ വേണ്ടി മാത്രം. രാത്രിയില്‍ കാവിന്റെ അന്‍പത്തിമൂന്ന്‌ പടികള്‍ എണ്ണിക്കൊണ്ടിറങ്ങും. ഉത്സവത്തിന്റെ നാലാം നാള്‍ ദൈവത്താര്‍ കൈക്കോന്‍മാരോടൊന്നിച്ച്‌ കാവിലേക്ക്‌ ഓടിക്കയറുന്ന പടികളാണത്‌. കാവിലെത്തി ദൈവത്താര്‍ മുടി അഴിച്ചിട്ട്‌ വേണം കൈക്കോന്മാർക്ക് നിലാഞ്ചിറ വയലില്‍ അടിക്കാന്‍ പോകാന്‍.

കാവില്‍ നിന്നും രാത്രിയില്‍ അമ്മയോ, മാമനോ, മറ്റാരോ വീശുന്ന ചൂട്ടിനെ പിന്തുടര്‍ന്ന്‌ തോട്ടുവക്കത്തൂടെ വീട്ടിലേക്ക്‌. നിടുവോട്ടെ പറമ്പില്‍ നിരന്നു കിടക്കുന്ന ശവക്കല്ലറകള്‍ക്ക്‌ മുന്നിലെത്തുമ്പോള്‍ കണ്ണുകള്‍ പകുതിയടച്ച്‌, അവിടെ വല്ല നിഴലുമുണ്ടോയെന്ന്‌ നോക്കും, പറമ്പിലെ മരത്തില്‍ തൂങ്ങിയാടുന്ന കടവാതിലുകളുടെ മൂളലിന്‌ ചെവിയോര്‍ക്കും. പെരളശ്ശേരി ശ്രീതിഭയിലെ സെക്കന്റ്ഷോ കഴിഞ്ഞുള്ള വരവും, ശിവരാത്രി ദിവസം തൃക്കപാലം അമ്പലത്തിലെ നാടകം കഴിഞ്ഞുള്ള വരവും ഇങ്ങനെയാണ്‌. തൃക്കപാലം അമ്പലത്തിലെ വലിയ ചിറയുടെ നടുക്ക്‌ ആഴത്തിലൊരു കിണറുണ്ടെന്നും അതില്‍ കുറേപ്പേര്‍ താഴ്ന്നുപോയിട്ടുണ്ടെന്നും പറഞ്ഞു പേടിപ്പിച്ചതും സജീവന്‍.

കാവുന്താഴ സ്ക്കൂളിന്‌ ഉപ്പിലയില്‍(വട്ടയില) ചുരുട്ടിയ ഉപ്പുമാവിന്റെ മണമാണ്‌. കാവിന്റെ താഴെ കിടക്കുന്നതുകൊണ്ടാണ്‌, "മാവിലായി സെണ്ട്രല്‍ എല്‍. പി. സ്ക്കൂള്‍" എന്ന ഞങ്ങളുടെ സ്ക്കൂളിന്‌ കാവുന്താഴ സ്ക്കൂള്‍ എന്ന പേരു വന്നത്‌.
ഡല്‍ഹിയിലുള്ള ഇളയമ്മ ഒരിക്കല്‍ മക്കളോട്‌ പറഞ്ഞിട്ടുണ്ട്‌,
"ഞങ്ങളും നിങ്ങളെപ്പോലെ സെണ്ട്രല്‍ സ്ക്കൂളിലാ പഠിച്ചത്‌".

രാവിലെ ഒന്‍പതരക്കുള്ള ഗീത ബസ്സ്‌ പോകുന്നത്‌ നോക്കിയാണ്‌ ഞങ്ങളുടെ സെണ്ട്രല്‍ സ്ക്കൂളില്‍ ലോങ്ങ്‌ ബെല്ലടിച്ചിരുന്നത്‌. അന്ന്‌ ആരെങ്കിലും മരിച്ചാല്‍ പതിനാറടിയന്തിരത്തിന്റന്ന്‌ സ്ക്കൂളില്‍ പായസവിതരണമുണ്ടാകും. ഒരിക്കല്‍ പദ്മനാഭന്‍ എന്ന കുട്ടി ഏഴുതവണ പായസം വാങ്ങി, അദ്ധ്യാപികമാര്‍ വിരിച്ചുകൊടുത്ത പായയില്‍ ക്ഷീണിച്ചു കിടന്നിട്ടുണ്ട്‌ .

സ്ക്കൂളില്‍ നിന്നിറങ്ങി റോഡിലൂടെ നടന്ന്‌ തോട്ടുവക്കില്‍ കയറുന്നത്‌ വരെ പ്രാന്തന്‍ കുഞ്ഞമ്പുവിനെ പേടിക്കണം. കരിപുരണ്ട മുണ്ടുടുത്ത്‌ കൈപുറകില്‍ കെട്ടി നടന്നുപോകാറുള്ള കുഞ്ഞമ്പുവിനെ ഒരിക്കല്‍ പോലും നേരെ നോക്കിയിട്ടില്ല. 'കരിപുരണ്ട ജീവിതങ്ങള്‍' എന്ന ജയന്‍ സിനിമയുടെ പോസ്റ്ററുകള്‍ക്കു മുന്നില്‍ വായ തുറന്നു നിൽക്കുമ്പോൾ, ‍ ബീഡിക്കമ്പനിയില്‍ നിന്നുള്ള ഉച്ചത്തിലെ പത്രവായന കേള്‍ക്കാം.

ഈ തോട്‌ ഒഴുകുന്നത്‌ മമ്മാക്കുന്ന്‌ പുഴയിലേക്കാണ്‌. അവിടുന്ന്‌ അറബിക്കടലിലേക്കും. തോട്ടില്‍ കണ്ണിക്കുറിയന്‍ മീനുകളും, കല്ലിനടിയില്‍ ഒളിച്ചിരിക്കുന്ന മുഴു മത്സ്യവുമുണ്ട്‌. വീട്ടിലെ കുളത്തില്‍ നിന്നും ഒരോവുചാലുണ്ട്‌ തോട്ടിലേക്ക്‌ . കുളത്തിലെ നീര്‍ക്കോലി പാമ്പുകളെ ഭയന്ന്‌ അക്കരെ വരെ നീന്താറില്ല. കരയില്‍ ഒളിച്ചിരിക്കുന്ന തവളകള്‍ ശബ്ദത്തോടെ വെള്ളത്തില്‍ ചാടുന്നത്‌ കേട്ട്‌ പലതവണ പേടിച്ചിട്ടുണ്ട്‌. കുളക്കരയിലെ തെങ്ങുകള്‍ മുട്ടിയുരുമ്മിയുണ്ടാക്കുന്ന സംഗീതത്തില്‍ ലയിച്ചിട്ടുണ്ട്‌.

മീനമാസത്തില്‍ മാവിലായില്‍ പൂരോത്സവമാണ്‌. പെണ്‍കുട്ടികള്‍ കാമദേവനെ പൂജിക്കുന്ന ഉത്സവം. അന്ന്‌ മാവിലായിക്ക്‌ ചെമ്പകപ്പൂക്കളുടെ മണമായിരിക്കും, കൂടെ പാലപ്പൂവിന്റെയും, മുരിക്കിന്‍ പൂവിന്റെയും മണം. ആദ്യദിവസങ്ങളില്‍ ചാണകം കൊണ്ടുരുട്ടി കാമനെയുണ്ടാക്കുന്നത്‌ കുളക്കടവിലാണ്‌. അടുത്തദിവസങ്ങളില്‍ അത്‌ വീട്ടിനടുത്തേക്ക്‌ മാറും. അവസാന ദിവസം മുറ്റത്തോ ഇറയത്തോ ആയിരിക്കും. അന്നത്തെ കാമനെയുണ്ടാക്കുന്നത്‌ മണ്ണുകൊണ്ടാണ്‌. കൂടെ കാമിനിയുമുണ്ടാകും. കാമിനിയെ മാലയും വളയും അണിയിക്കും. അരിമാവ്‌ പരത്തി, അതില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത പാവ്‌ നിറച്ച്‌, ഉപ്പിലയില്‍ ചുറ്റി, വാഴനാരുകൊണ്ട്‌ കെട്ടി ആവിയിലുണ്ടാക്കുന്ന അടയുമുണ്ടാവും. ഒടുവില്‍ എല്ലാം വാരിക്കെട്ടി കൂവിക്കൊണ്ട്‌ പ്ലാവിന്റെ ചുവട്ടില്‍ നിക്ഷേപിക്കുന്നതോടെ അക്കൊല്ലത്തെ പൂരത്തിന്‌ പരിസമാപ്തിയാവുന്നു.

ഞങ്ങള്‍ ക്രിക്കറ്റ്‌ കളിക്കാറുള്ള മുറ്റത്തിന്‌ പാരിജാതത്തിന്റെ മണമാണ്‌. മഴക്കാലത്ത്‌ വെള്ളം കെട്ടിക്കിടക്കുമ്പോള്‍ അവിടെ ഓറഞ്ച്‌ നിറത്തിലുള്ള ഞണ്ടുകള്‍ നീന്തി നടക്കും. അച്ഛാച്ചന്റെ ശ്രാദ്ധത്തിന്‌ ബലിയിടുന്നതും ഈ മുറ്റത്താണ്‌. വാഴയിലയില്‍, പുഴുങ്ങിയ ചെറുപയറും, തേങ്ങാപ്പൂളും, ഉണക്ക്‌ മത്സ്യവും കള്ളും ചേർത്ത് കണ്ണേട്ടന്‍ മുത്തപ്പന്‌ പൈങ്കുറ്റി വെക്കുന്ന മുറ്റത്ത്‌ കർക്കിടകമാസത്തിൽ ആടിവേടന്‍മാര്‍ വന്നാടും. അപ്പോള്‍ അമ്മാമ്മ മഞ്ഞളുകൊണ്ടുള്ള ഗുരുസി തളിക്കും.

മനസ്സിലിപ്പോൾ അമ്മാമ്മയുടെ എഴുത്തുപെട്ടി തുറക്കുമ്പോഴുള്ള സുഗന്ധമാണ്‌. അതിലെ ചെറിയ ചെറിയ അറകളില്‍ അടുക്കിവെച്ചിരിക്കുന്ന ഓര്‍മ്മകളുടെ സുഗന്ധം.

4 comments:

ദീപു said...

ഇപ്പോള്‍ മനസ്സില്‍ അമ്മാമ്മയുടെ എഴുത്തുപെട്ടി തുറക്കുമ്പോഴുള്ള ഗന്ധമാണ്‌. അതിലെ ചെറിയ ചെറിയ അറകളില്‍ അടുക്കിവെച്ചിരിക്കുന്ന ഓര്‍മ്മകളുടെ സുഗന്ധം.

Sree said...

Deep...which Sajeevan you are referring here..nammude Raji, Saji ano?

എം.എസ്. രാജ്‌ | M S Raj said...

beautiful :)

SHIPIN CHEGU@BLOGSPOT said...

deepuvettaa. manoharamaayirikkunnu

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...