Saturday, November 10, 2012

ഉദരനിമിത്തം...

പത്തുവർഷത്തെ ഗൾഫ് ജീവിതം അന്ത്രുമാന്റെ ശരീരത്തിൽ ദുർമേദസ്സ് വർദ്ധിപ്പിച്ചിരിക്കുന്നു. ബർദുബായി മെട്രോ സ്റ്റേഷനിൽ നിന്നും ഇറങ്ങി പെഡസ്ട്രിയൻ ക്രോസ്സിങ്ങിൽ സിഗ്നൽ കാത്തു നില്ക്കുമ്പോൾ, മൂന്നിഞ്ച് പുറത്തേക്ക് തള്ളിനില്ക്കുന്ന തന്റെ കുടവയറിനെ കുറിച്ചോർത്ത് അയാൾ വ്യാകുലപ്പെട്ടു. അന്ത്രുമാന്റെ മനസ്സറിഞ്ഞിട്ടെന്നവണ്ണം തൊട്ടടുത്തു നിന്നിരുന്ന, പാക്കിസ്ഥാനിയാണെന്നു തോന്നിക്കുന്നയാൾ, ചോദിച്ചൂ.
“കുടവയറുണ്ടല്ലേ?”

അന്ത്രുമാൻ അയാളെ നോക്കി ഒന്നു മൂളി(ചൂളി).

അപ്പോഴേക്കും സിഗ്നലിൽ പച്ച നിറത്തിലുള്ള ആൾ രൂപം തെളിഞ്ഞതിനാൽ അവർ റോഡ് മുറിച്ച് കടക്കാൻ തുടങ്ങി.

“എനിക്ക് ഇതിന്റെ ഇരട്ടിയുണ്ടായിരുന്നൂ വയർ.”

അന്ത്രുമാന്റെ ഒപ്പം നടന്നുകൊണ്ട് അയാൾ പറഞ്ഞു തുടങ്ങി.

ഒട്ടി നില്ക്കുന്ന അയാളുടെ വയറിലും, അതിനു ശേഷം മുഖത്തും നോക്കി അന്ത്രുമാൻ അത്ഭുതപ്പെട്ടു.

“സുഹ്രുത്താണ്‌ ഒരു മരുന്ന്‌ നല്കിയത്. ഒരു മാസമേ കഴിച്ചുള്ളൂ. വയറു പകുതിയായി.”

“ഏതാണാ മരുന്ന്‌?” അന്ത്രുമാന്റെ ആകാംക്ഷ ഇരട്ടിച്ചു.

“ഒരു തരം പൊടിയാണ്‌, ഇറാനിൽ നിന്നും വരുന്നത്‌. അത് ച്യവനപ്രാശത്തിൽ ചേർത്ത് ദിവസവും കഴിക്കണം.”

“അപ്പൊ വ്യായാമമൊന്നും ചെയ്യണ്ടേ?”

“വേണ്ട. ഇതു കഴിച്ചാൽ മാത്രം മതി. പക്ഷേ ഒരു നിബന്ധനയുണ്ട്. പുറത്ത് വെയിലു കൊള്ളാൻ പാടില്ല.”

അന്ത്രുമാന്റെ മുഖം അല്പം മങ്ങി.

മുഴുവൻ സമയവും പുറത്ത് ജോലി ചെയ്യുന്ന തനിക്ക് ഇതെങ്ങനെ സാധിക്കുമെന്ന് ചിന്തിക്കേ പരിഹാരവും അയാളുടെ മുഖത്തു നിന്നു തന്നെ കേട്ടു.

“ആ ഒരു മാസം ഞാൻ കൈയ്യിലൊരു കുട കരുതി”

“ഈ മരുന്ന് എനിക്കും കിട്ടാൻ വഴിയുണ്ടോ?” അന്ത്രുമാൻ ആരാഞ്ഞു.

“ആ സുഹ്രുത്തിന്റെ നമ്പർ എന്റെ കൈയ്യിലുണ്ട്. ഒന്നു വിളിച്ചു നോക്കട്ടെ.”

അതും പറഞ്ഞ് അയാൾ തന്റെ മൊബൈലിൽ വിളിച്ച് സംസാരിച്ചു തുടങ്ങി.

രണ്ടു മിനിറ്റു നേരത്തെ സംഭാഷണത്തിനു ശേഷം ചിരിച്ചുകൊണ്ട് അന്ത്രുമാന്‌ ഒരു ഷെയ്ക് ഹാന്റ് നല്കികൊണ്ട് അയാൾ പറഞ്ഞു.

“നിങ്ങളുടെ ഭാഗ്യം. സുഹ്രുത്ത് ഇതിനടുത്ത് തന്നെയുണ്ട്. അഞ്ചു മിനിറ്റിനുള്ളിൽ മരുന്നുമായി അയാളിവിടെ എത്തും.‘

”എന്തു വില വരും? “

അയാളുടെ സുഹ്രുത്തിനെയും കാത്ത് ബസ്സ് സ്റ്റാന്റിൽ നില്ക്കുമ്പോൾ അന്ത്രുമാൻ ചോദിച്ചു.”

“എനിക്ക് 250 ദിർഹംസിനാണ്‌ തന്നത്. ഇപ്പോളെത്രയാണെന്നറിയില്ല.”

വില കേട്ട് അന്ത്രുമാൻ ഒന്നു ഞെട്ടിയെങ്കിലും, തലേദിവസം കിട്ടിയ ശമ്പളത്തിന്റെ ധൈര്യത്തിൽ അയാൾ മരുന്നിനായി കാത്തു നിന്നു.

അഞ്ചു മിനിറ്റിനുള്ളിൽ തന്നെ അയാളുടെ സുഹ്രുത്തെത്തി,

ഒരു ചെറിയ ബോട്ടിലിൽ മരുന്ന് അന്ത്രുമാനു നല്കി. അല്പനേരത്തെ വിലപേശലിനു ശേഷം 200 ദിർഹംസിനു കച്ചവടം ഉറപ്പിച്ചു.

കുടവയർ കുറയുകയാണെങ്കിൽ തനിക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ച് അയാൾ സുഹ്രുത്തിനൊപ്പം അന്ത്രുമാനോട് യാത്ര പറഞ്ഞു.

അടുത്ത ദിവസം മുതൽ അന്ത്രുമാൻ മരുന്നു സേവിച്ചു തുടങ്ങി. വെയിലു കൊള്ളരുതെന്ന നിബന്ധന അയാളെ കുറച്ചൊന്നുമല്ലാ കുഴക്കിയത്. കുടയുമായി ജോലി സ്ഥലത്തെത്തിയ അന്ത്രുമാനോട് പലരും കാരണം അന്വേഷിച്ചെങ്കിലും, അയാൾ യഥാർഥ കാരണം പുറത്തു വിട്ടില്ല.

അങ്ങനെ നാലഞ്ചു ദിവസം കഴിഞ്ഞു. ആറാം ദിവസം അന്ത്രുമാൻ കുടയെടുക്കാൻ മറന്നു. അന്നയാൾ ആകെ വിഷമിച്ചു, പുറം ജോലികളൊന്നുമില്ലാതിരിക്കാൻ അയാൾ പ്രാർത്ഥിച്ചു.

ഉച്ച വരെ പ്രശ്നങ്ങളൊന്നുമില്ലാതെ തള്ളി നീങ്ങി. ഉച്ചക്കുശേഷം, ബോസ് അയാളോട് ദേരയിൽ പോയി ഒരു ഡോക്യുമെന്റ് വാങ്ങി വരാൻ ആവശ്യപ്പെട്ടപ്പോൾ അന്ത്രുമാന്റെ നെഞ്ചൊന്ന് കാളി. വെയിലുകൊള്ളാതെ മെട്രോ സ്റ്റേഷൻ വരെ എത്താൻ ഒരു വഴിയുമില്ല. രണ്ടു മിനിറ്റ് ചിന്തിച്ചു നിന്ന ശേഷം അയാൾ ഇറങ്ങി നടന്നു. മരുന്നിന്റെ ഫലം ഇല്ലാതായതിന്റെയും, 200 ദിർഹംസ് നഷ്ടമായതിന്റെയും വേദനയോടെ.

വൈകിട്ട് റൂമിൽ തിരിച്ചെത്തിയ അന്ത്രുമാൻ നേരെ കട്ടിലിൽ കയറിക്കിടന്ന് സുഹ്രുത്ത് വാങ്ങിവെച്ച ‘ഗൾഫ് മാധ്യമം’ പത്രം നിവർത്തി. അതിലെ ഉൾപേജ് വാർത്ത കണ്ട് അയാൾക്കുണ്ടായ വികാരം, സങ്കടമാണോ, ദേഷ്യമാണോ, ആശ്വാസമാണോയെന്ന്‌ അന്ത്രുമാന്‌ തന്നെ മനസ്സിലായില്ല.

ആ വാർത്ത ഇങ്ങനെയായിരുന്നു...

“കുടവയറിന്‌ വ്യാജമരുന്നു നല്കി ജനങ്ങളെ പറ്റിക്കുന്ന തട്ടിപ്പു സംഘം നഗരത്തിൽ വ്യാപകമാകുന്നു.“

3 comments:

Unknown said...

തുടക്കത്തിലേ തോന്നി....

നന്നായിരുന്നു

mini//മിനി said...

അപ്പോൾ ഇത് ഗൾഫിലും എത്തിയോ?

തൃശൂര്‍കാരന്‍ ..... said...

ഹ ഹ..വിഷമതോടെയുള്ള ഒരു ആശ്വാസം.. ഇതിപ്പോ എല്ലായിടത്തും തട്ടിപ്പ് മാത്രേ ഉള്ളൂ ..

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...