Monday, August 17, 2009

മരണമൊഴി

2000 മെയ്‌ 13 ആം തീയ്യതി നഗരത്തിലിറങ്ങിയ ചില പത്രങ്ങളിൽ ഒരു മരണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. താമസിക്കുന്ന കെട്ടിടത്തിന്റെ 12 ആം നിലയിലെ ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഒരു മലയാളിയെപ്പറ്റി. ആളിന്റെ പേരു SK എന്നാണ് പരാമർശിച്ചിരുന്നത്‌. (ഇവിടത്തെ പത്രങ്ങളിൽ വരുന്ന ആത്മഹത്യ, കൊലപാതക വാർത്തകളിൽ വ്യക്തികളുടെ പേരിന്റെ പൂർണരൂപം കൊടുത്തു കാണാറില്ല.) സാമ്പത്തിക പ്രശ്നങ്ങളോ, കുടുംബബാധ്യതകളോ ഇല്ലാത്ത ഇയാളുടെ ആത്മഹത്യയെപ്പറ്റിയുള്ള അന്വേഷണാത്മക റിപ്പോർട്ടുകൾ തുടർന്നുള്ള ദിവസങ്ങളിലെ മലയാള പത്രങ്ങളില്‍ വന്നുകൊണ്ടിരുന്നു.ഞാൻ ഈ വാർത്ത കേൾക്കുന്നതു ദിവസങ്ങൾക്കു ശേഷം SK ജോലി ചെയ്തിരുന്ന അതേ സ്ഥാപനത്തിൽ ഒരു ജോലി കിട്ടി വന്നപ്പോളാണു. കൃത്യമായി പറഞ്ഞാൽ അയാള്‍ ഉപയോഗിച്ച ടേബിളിൽനിന്നും ഒരു ഡയറി കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ. എല്ലാ ശനിയാഴ്ചകളിലും അയാൾ ഓഫീസിലിരുന്ന് ഡയറി എഴുതുന്നത് കണ്ടിരുന്നതായി അറ്റൻഡർ ബംഗാളി പയ്യൻ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിൽ എത്തിയ നാളുതൊട്ടു SK എഴുതിക്കൂട്ടിവെച്ച ആ കുറിപ്പുകളിൽ ഒരു ദുരൂഹ മരണകാരണത്തിന്റെ സൂചനകൾക്കായി ഞാൻ ചികഞ്ഞു.

2000 മാര്‍ച്ച് 15
ഇന്നു എയർപോർട്ടിൽ വിമാനമിറങ്ങുന്നതിനു മുമ്പ് കണ്ട ദീപക്കാഴ്ച മനസ്സിൽ നിറഞ്ഞു നില്ക്കുന്നു. നാട്ടിൽ നിന്നും പറന്നുയർന്നപ്പോൾ കണ്ടതിന്റെ കൊണ്ട്രാസ്റ്റ്. അവിടെ തെങ്ങിന്തലപ്പുകളുടെ നീണ്ട പരവതാനിയാണെങ്കിൽ, ഇവിടെ വെളിച്ചങ്ങളുടെ നിരയിൽ ജ്വലിച്ചു നില്ക്കുന്ന നഗരം. രാത്രിയിൽ കാറിൽ താമസസ്ഥലത്തേക്കു പോകുമ്പോൾ ഏതോ അത്ഭുത ലോകത്തെത്തിയ പ്രതീതി.
2000 മാര്‍ച്ച് 25
പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയുടെ ജനൽ തുറക്കുന്നത്‌ പുറത്തേക്കു തള്ളിനിർത്തിയാണു. (സിറിയൻ കൺസ്ട്രക്ഷൻ ആണത്രെ) ഗ്ലാസ്‌ പൊടിപിടിച്ചു കിടന്നതിനാൽ തുറന്നാൽ മാത്രമേ പുറത്തെ കാഴ്ചകൾ സാധ്യമാവുകയുള്ളൂ; തുറക്കാവുന്നതോ കൂടിയാലൊരു 6൦ ഡിഗ്രീ ആംഗിളിൽ. അതുകൊണ്ടു തന്നെ എന്റെ കാഴ്ചകൾ ആ ആംഗിളിൽ പരിമിതപ്പെടുന്നു. മാത്രമല്ലാ കാഴ്ച്ചയുടെ ഏറിയ പങ്കും അപഹരിക്കുന്നത് ഒരു വലിയ ചവറ്റുകുട്ട കൂടിയായതിനാൽ വളരെ അപൂർവ്വമായേ അതു ഞാൻ തുറക്കാറുള്ളൂ. മിക്കവാറും അത് ആ ചവറ്റുകുട്ടയിലേക്കു കല്ലെറിഞ്ഞു ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന പാലസ്റ്റീനിയൻ കുട്ടികളെ കാണുന്നതിലെ കൗതുകം കൊണ്ടാണു.
2000 ഏപ്രില്‍ 1
ഈ വിഡ്ഡി ദിനത്തിൽ എഴുതാൻ പുതിയതായി ഒന്നുമില്ല. വിരസമായ ഒരാഴ്ച കൂടി കടന്നുപോയിരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാ ദിവസങ്ങളിലും വിഡ്ഡിയാക്കപ്പെട്ട പ്രതീതിയാണു. താമസസ്ഥലത്തെ ഏകാന്തത അസഹനീയം.ആ..ഇന്നൊരു സന്തോഷ വാർത്തയുണ്ടു; ആദ്യശംബളം കിട്ടി.
2000 ഏപ്രില്‍ 8
കഴിഞ്ഞ ആഴ്ച രണ്ടു പുതിയ കാര്യങ്ങൾ സംഭവിച്ചു. ആദ്യത്തേത്‌, വളരെ വർഷങ്ങൾക്കു ശേഷം എന്റെയൊരു ആത്മ സുഹൃത്തിനെ ഇവിടെ വെച്ചു കണ്ടു. ഞാൻ ഇവിടെ എത്തിയതറിഞ്ഞു മഹേഷ് വിളിക്കുകയായിരുന്നു. ഇന്നലെ മുഴുവനും അവന്റെ മുറിയിൽ ചിലവഴിച്ചു. വൈകുന്നേരത്തെ മദ്യസൽക്കാരവും കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ 11 മണി. ലൈറ്റ്‌ ഓൺ ചെയ്യുന്നതിനു മുമ്പു ജനാലക്കരികിൽ വന്നു നിന്ന് ഗ്ലാസ് വാതിൽ പുറത്തേക്ക് തള്ളി നിർത്തി. അപ്പോള്‍ ഗ്ലാസ്സിൽ അവ്യക്തമായി കണ്ട ഒരു പ്രതിബിംബം എന്നെ അത്ഭുതപ്പെടുത്തി. സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ ഒരു മുറിയിലെ വസ്തുക്കൾ തെളിഞ്ഞു കണ്ടു. അതു തൊട്ടടുത്ത ഫ്ലാറ്റിലെ മുറിയുടെ ദൃശ്യമാണെന്ന വസ്തുത എന്നിൽ ശരിക്കും പരിഭ്രമമുണ്ടാക്കി. ആ മുറിയുടെ ജനാല എന്റെ ജനാലയുടെ തൊട്ടടുത്താണെന്നതു ഞാനറിയുന്നതും അപ്പോൾ മാത്രം(സിറിയൻ കൺസ്ട്രക്ഷനു നന്ദി). തല പുറത്തേക്കിട്ട് ആ ജനാലയുടെ അരികിലേക്കു നീക്കി. ഗ്ലാസ്സിലൂടെ മുറിയുടെ മൂലയിലുള്ള കട്ടിലിന്റെ ഒരു ഭാഗം മാത്രം കണ്ടു. തല കൂടുതല്‍ പുറത്തേക്ക് നീട്ടാൻ ധൈര്യം വന്നില്ല. തിരിച്ച്‌ കട്ടിലിൽ വന്ന് കിടന്ന് ജനാലയിലെ പ്രതിബിംബത്തിൽ കണ്ണും നട്ടിരുന്നു. ചുവരിൽ ചെവി ചേർത്തുവെച്ച്‌ എന്തെങ്കിലും ശബ്ദത്തിനായി കാതോർത്തു.ഇന്നു രാവിലെ നേരം പുലർന്നപ്പോളാണു എഴുന്നേറ്റത്. തുറന്നു വെച്ച ജനാലയടച്ചു ഓഫീസിലേക്കു പുറപ്പെടാൻ ഒരുങ്ങി.
2000 ഏപ്രില്‍ 15
എനിക്കെഴുതാൻ അടുത്ത ഫ്ലാറ്റിലെ വിശേഷങ്ങളല്ലാതെ മറ്റൊന്നുമില്ലാതായിരിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസു വിട്ട്‌ വന്ന്, മുറിയിലെ ലൈറ്റണച്ച്‌, ജനലരികിൽ കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ തിങ്കളാഴ്ചയാണു കാത്തിരിപ്പിനൊരു അവസാനമുണ്ടായത്. അന്നു ഞാനെന്റെ ജനാലയിൽ ഒരു സ്ത്രീയുടെ പ്രതിബിംബം കണ്ടു. കറുത്ത ഗൗൺ ധരിച്ച അവർ മുറി ഒരുക്കുകയായിരുന്നു. ആ മുറി മനോഹരമായി അലങ്കരിച്ചിരിക്കുന്നതായി കണ്ടു.
അടുത്ത ദിവസം തൊട്ട്‌ അവിടേക്ക്‌ ആളുകൾ വരാൻ തുടങ്ങി. അവർ ഒറ്റക്കും കൂട്ടമായും വന്നു. പാതിരാത്രി വരെ അവരുടെ സംസാരവും പൊട്ടിച്ചിരിയും കേട്ട്‌ ഞാൻ കിടന്നു. രാത്രിയുടെ അന്ത്യത്തിലേപ്പോഴോ പാതിമയക്കത്തിൽ അവർ പോകുന്നതിന്റെ ബഹളം കേട്ടു.
2000 മെയ്‌ 6
രണ്ടാഴ്ചത്തെ ഇടവേളക്കു ശേഷം ഇന്നു വീണ്ടും എഴുതാനിരിക്കുന്നു. ഈ ദിവസങ്ങളിൽ ഞങ്ങളുടെ പുതിയ പ്രോജെക്റ്റിന്റെ വർക്കുമായി ബന്ധപ്പെട്ട്‌ സൈറ്റിലായിരുന്നു. അവിടെ തന്നെ താമസവും ഭക്ഷണവും; മനസ്സു മുഴുവൻ എന്റെ മുറിയിലെ ജനലരികിലും.
രാത്രിയിൽ മുറിയിലെ വെളിച്ചം കെടുത്തി ജനലരികിൽ നിൽക്കുന്ന പതിവു തുടർന്നു. ആ സ്ത്രീയെ ഒരു തവണ പുറത്തെ കോറിഡോറിൽ വെച്ചു കണ്ടു. സന്ദർശകരില്ലാത്ത ദിവസങ്ങളിൽ അവർ ലാമ്പ്‌ ഷെയ്ഡുകൾ നിർമ്മിക്കുന്നതും, ചുവരിലെ ചിത്രങ്ങൾ മാറ്റി പ്രതിഷ്ഠിക്കുന്നതും കണ്ടു. പക്ഷെ ആ മുറിയുടെ ജനൽ ഒരിക്കൽ പോലും തുറന്നു കണ്ടില്ല.
2000 മെയ്‌ 13
ഇന്നലെ രാത്രി മഹേഷിന്റെ റൂമിൽ നിന്നും പതിവു ലഹരിയിൽ തിരിച്ചെത്തി. ജനാല തുറന്നപ്പോൾ അത്തറിന്റെ സുഗന്ധം. എന്നെ അത്ഭുതപ്പെടുത്ത്തിക്കൊണ്ടു അവരുടെ ജനാല തുറന്നിരിക്കുന്നതു കണ്ടു. അറിയാതെ തല പുറത്തേക്കിട്ടു. ജനാലയിലൂടെ എനിക്കിപ്പോൽ ആ മുറി മുഴുവനും കാണം. അവിടം മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഷോകേസുകളിൽ പാവകളും ശിൽപ്പങ്ങളും നിറച്ചിരിക്കുന്നു. ഭംഗിയുള്ള വിരി വിരിച്ച കിടക്ക. അവരെ കാണാനായി തല കൂടുതൽ അകത്തേക്കിട്ടു. കാലുകൾ നിലത്തു നിന്നും ഉയർന്നു പൊങ്ങിയത് അറിഞ്ഞതേയില്ല. അത്തറിന്റെ ഗന്ധം നേർത്തു വന്നതൊടൊപ്പം ചവറ്റുകുട്ടയുടെ ദുർഗന്ധം മൂക്കിലേക്കു അടിച്ചു കയറി.

3 comments:

നിരക്ഷരൻ said...

അത് ശരി. അപ്പോള്‍ എത്തിനോട്ടമാണല്ലേ മരണകാരണം :)
നന്നായി അവതരിപ്പിച്ചിരിക്കുന്നു.

sam said...

ഹി ഹി.. പരേതന്‍ ഡയറി കമ്പ്ലീറ്റ്‌ ചെയ്തോ? ഏതായാലും നന്നായിട്ടുണ്ട്..

ശ്രീ said...

മരിയ്ക്കാന്‍ ഓരോരോ കാരണങ്ങള്‍!

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...